NewsIndiaNews Story

തോക്കിൻമുനയിലും പതറാതെ ,തളരാതെ കർത്തവ്യനിരതനായി നിന്ന നിമിഷങ്ങളെ കുറിച്ച് ഡെൽഹിയിലെ ആ പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത് .

''അയാള്‍ ആരെയെങ്കിലും ലക്ഷ്യം വയ്ക്കുന്നതിനു മുമ്പ് അയാളുടെ ശ്രദ്ധതിരിക്കാന്‍ തീരുമാനിച്ചു.ഞാൻ  നേരേ മുന്നിലേക്കു ചെന്നു. ആകാശത്തേക്കു നിറയൊഴിച്ച അയാള്‍ എനിക്കു നേരേ തോക്കുചൂണ്ടി.

ന്യൂഡല്‍ഹി: ഞാൻ അവരെ ഭയപ്പെട്ടതേയില്ല .ചിന്തിച്ചത് മുഴുവൻ എന്റെ പിന്നിൽ നില്ക്കുന്നവരെ കുറിച്ച് മാത്രമായിരുന്നു . അവരെ കുറിച്ച് മാത്രമായിരുന്നു ആശങ്ക .ഞാന്‍ നോക്കിനില്‍ക്കെ ആരെങ്കിലും കൊല്ലപ്പെടുന്നതിനെപ്പറ്റി ആലോചിക്കാനാകില്ല. എന്റെ കടമയാണത്, നിര്‍വഹിച്ചേപറ്റൂ” .

ഇത് ഒരു സിനിമാ ഡയലോഗല്ല . താൻ കടന്നുപോയ പച്ചയായ  അനുഭവത്തെക്കുറിച്ച് പറയുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥനാണ് . വെടിയുതിര്‍ത്തുകൊണ്ട് പാഞ്ഞെത്തിയ കലാപകാരിയുടെ തോക്കിന്‍മുനയില്‍ വിറയ്ക്കാതെ, ലാത്തി ചൂണ്ടിനിന്ന പോലീസ് ഉദ്യോഗസ്ഥന്‍. ആക്ഷൻ സിനിമയെ പ്പോലെ ത്രസിപ്പിക്കുന്ന ഈ രംഗം അരങ്ങേറിയത് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമം പടരുന്ന മൗജ്പുര്‍ ചൗക്കിലായിരുന്നു. ആ പോലീസ് ഉദ്യോഗസ്ഥനാകട്ടെ  31 വയസുള്ള ദീപക് ദാഹിയയും .

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമം പടരുന്ന മൗജ്പുര്‍ ചൗക്കിലായിരുന്നു ദീപക്കിനു തിങ്കളാഴ്ച ഡ്യൂട്ടി. രണ്ടു ചേരിയില്‍നിന്നും കല്ലേറ് വരുന്നുണ്ടായിരുന്നു . വെടിയൊച്ച കേട്ട ഭാഗത്തേക്ക് നോക്കിയ ആ പോലീസ് ഉദ്യോഗസ്ഥൻ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു .  ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ചുവപ്പ് ടി-ഷര്‍ട്ടണിഞ്ഞ ഒരു ചെറുപ്പക്കാരന്‍ കൈതോക്കുമായി പാഞ്ഞു വരുന്നു . അയാൾക്കൊപ്പം വേറെയും കലാപകാരികൾ കല്ലും പെട്രോൾ ബോംബുമായി നില്ക്കുന്നുണ്ട് .

ഏതൊരാളും  ഒരു നിമിഷം പതറിപ്പോകുന്ന രംഗം . എന്നാൽ ആ യുവ പോലീസ് ഓഫീസർ സമചിത്തത കൈവിടാതെ പിന്നിലുള്ളവരെ എങ്ങനെ രക്ഷിക്കാം എന്ന് മാത്രമാണ് ചിന്തിച്ചത് . അദ്ദേഹത്തിന്റെ വാക്കുകൾ :

”അയാള്‍ ആരെയെങ്കിലും ലക്ഷ്യം വയ്ക്കുന്നതിനു മുമ്പ് അയാളുടെ ശ്രദ്ധതിരിക്കാന്‍ തീരുമാനിച്ചു.ഞാൻ  നേരേ മുന്നിലേക്കു ചെന്നു. ആകാശത്തേക്കു നിറയൊഴിച്ച അയാള്‍ എനിക്കു നേരേ തോക്കുചൂണ്ടി. പിന്നില്‍ നില്‍ക്കുന്നവര്‍ തോക്കിന്റെ പ്രഹരപരിധിയില്‍നിന്ന് മാറുന്നതുവരെ ഞാൻ അങ്ങനെനിന്നു. ലാത്തി അയാള്‍ക്കുനേരേ ചൂണ്ടി. ഒടുവില്‍ അയാള്‍ പിന്തിരിഞ്ഞുനടന്നു.

തോക്കിനു മുന്നില്‍ ലാത്തി ചൂണ്ടുന്ന പോലീസുകാരന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയിരുന്നു . അതില്‍ ദീപക്കിന്റെ മുഖം വ്യക്തമല്ലായിരുന്നെങ്കിലും ജാക്കറ്റിലെ വരകള്‍ കണ്ട്  ഭാര്യ തിരിച്ചറിഞ്ഞിരുന്നു . അതേ കുറിച്ച് ദീപക്കിന് പറയാനുള്ളത് ഇതാണ് :
“ഭയന്നിട്ടുണ്ടാകില്ല; യൂണിഫോമണിഞ്ഞവരുടെ കുടുംബത്തിലേ മരുമകളാണവള്‍”.

ദീപക് ദാഹിയയുടെ പിതാവ് തീരരക്ഷാസേന ഉദ്യോഗസ്ഥനായിരുന്നു. രണ്ട് ഇളയ സഹോദരന്മാര്‍; ഒരാള്‍ തീരരക്ഷാസേനയിലും ഒരാള്‍ ഡല്‍ഹി പോലീസിലും സേവനമനുഷ്ഠിക്കുന്നു..

shortlink

Related Articles

Post Your Comments

Related Articles


Back to top button