ഷില്ലോങ് : ഫെബ്രുവരി 28നു മേഘാലയയിലുണ്ടായ സംഘർഷങ്ങളെ പൌരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെടുത്തി ദുർവ്യാഖാനം ചെയ്ത പ്രതിപക്ഷപാർട്ടികളുടെ നടപടിയെ ശക്തമായി അപലപിച്ചുക്കൊണ്ട് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ഫെബ്രുവരി 28 ന് മേഘാലയയിൽ ബംഗ്ലാദേശ് കുടിയേറ്റക്കാരും ഖാസി സ്റ്റുഡന്റ്‌സ് യൂണിയനും തമ്മിലുള്ള ഏറ്റുമുട്ടലിനെ ദില്ലിയിലെ സിഎഎ വിരുദ്ധ അക്രമവുമായി ബന്ധിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചത് . ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് മുഖ്യമന്ത്രി .പൗരത്വ ഭേദഗതി നിയമം മേഘാലയ സംസ്ഥാനത്തിന് ബാധകമല്ല. ഇന്നർലൈൻ പെർമീറ്റിന് വേണ്ടിയാണ് വിദ്യാർഥി സമരം . അതിനു സിഎഎയുമായി ഒരു ബന്ധവുമില്ല. പിന്നെന്തിനാണ് ഇത്തരം വ്യാജപ്രചാരണം നടത്തുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത് .
കിഴക്കൻ ഖാസിയിലുള്ള ഷില്ലയിലെ ഇച്ചമതിയെന്ന സ്ഥലത്ത് ഫെബ്രുവരി 28 നു ഖാസി സ്റ്റുഡന്റ്‌സ് യൂണിയൻ സംഘടിപ്പിച്ച പൊതുയോഗത്തിനിടയ്ക്കാണ് സംഘർഷം ഉടലെടുത്തത് . ഇന്നർ ലൈൻ പെർമിറ്റു സംബന്ധിച്ചായിരുന്നു പൊതുയോഗം. യോഗം കഴിഞ്ഞു മടങ്ങുകയായിരുന്ന കെഎസ്‌യു പ്രവർത്തകരെ ഒരു കൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു . ആക്രമണത്തിൽ ഒരു കെഎസ്‌യു പ്രവർത്തകൻ മരണപ്പെടുകയും ചെയ്തു .
കെഎസ്‌യുവിനെതിരായ ആക്രമണ വാർത്ത പ്രചരിച്ചയുടനെ സംസ്ഥാനമാകമാനം സ്ഥിതിഗതികൾ വഷളായി .സംസ്ഥാന സർക്കാർ അതിവേഗം നടപടികൾ കൈകൊണ്ടു . കർഫ്യൂ ഏർപ്പെടുത്തുന്നതിനുപുറമെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു കിംവദന്തികൾ ഫെബ്രുവരി 29 ന് ഷില്ലോങ്ങിലും മേഘാലയയുടെ മറ്റ് ഭാഗങ്ങളിലും കൂടുതൽ സംഘർഷമുണ്ടാക്കി. അതോടെ ഷില്ലോങ്ങിലും കർഫ്യൂ ഏർപ്പെടുത്തി.
കിഴക്കൻ ഖാസി കുന്നുകളിൽ സ്ഥിതി ഇപ്പോഴും സംഘർഷഭരിതമാണ് . ഷില്ലോംഗ് ഉൾപ്പെടെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട് .എന്നിരുന്നാലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. .
മേഘാലയ എന്ന സംസ്ഥാനത്തിന് അതിന്റേതായ പ്രശ്‌നങ്ങളുണ്ടെന്നും അവിടെയുള്ള പ്രാദേശിക സംഭവങ്ങളെ ഇതര സംഘർഷങ്ങളുമായി ബന്ധിപ്പിക്കുന്നതിനുപകരം സ്ഥിതിഗതികൾ സാധാരണനിലയിൽ കൊണ്ടുവരാനാണ് ജനാധിപത്യമൂല്യമുള്ള പ്രതിപക്ഷം ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു . അതല്ലാതെ ദുർവ്യാഖാനങ്ങൾ പരത്തി രക്ത ചൊരിച്ചിൽ ഉണ്ടാക്കുന്നത് ജനാധിപത്യ വിരുദ്ധമാണ് .
Post Your Comments