Latest NewsKeralaNews

അതിര്‍ത്തി തുറക്കുന്ന കാര്യത്തിൽ നിലപാട് വീണ്ടും വ്യക്തമാക്കി കര്‍ണാടക

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു

തിരുവനന്തപുരം: കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കില്ലെന്ന് ആവർത്തിച്ച് കര്‍ണാടക. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം മൺകൂനയിട്ട് അടച്ച കേരള അതിര്‍ത്തികൾ തുറന്ന് കൊടുക്കാൻ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകാത്തതിൽ കടുത്ത പ്രതിഷേധവുമായി കേരളം രംഗത്തെത്തി. ചരക്ക് നീക്കം സുഗമമാക്കാൻ അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രണ്ട് ദിവസമായി തുടരുന്ന പ്രശ്നത്തിൽ പരിഹാരം കാണാൻ ശ്രമിക്കുകയാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു.

ചരക്ക് വാഹനങ്ങളടക്കം ചെക് പോസ്റ്റുകളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അവശ്യ സാധനങ്ങൾ കേരളത്തിലേക്ക് എത്താത്ത അവസ്ഥയും ഉണ്ട്. കര്‍ണാടക പ്രകടിപ്പിക്കുന്നത് പ്രാകൃതമായ രീതിയെന്നും കാലഘട്ടത്തിന് അനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാൻ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി ഇ പി ജയരാജൻ ആവശ്യപ്പെട്ടു.

അവശ്യ സാധനങ്ങൾ ശേഖരിക്കാൻ പാസുമായി കര്‍ണാടക അതിര്‍ത്തി കടന്ന് പോയ വാഹനങ്ങളാണ് തിരിച്ച് വരാൻ കഴിയാതെ അതിര്‍ത്തിയിൽ കുടുങ്ങിപ്പോയത്. കര്‍ണാടക പൊലീസ് മോശമായി പെരുമാറിയെന്നും മര്‍ദ്ദിച്ചെന്നും ചില ലോറി ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ പരാതിപ്പെട്ടു. ജനപ്രതിനിധികൾ വരെ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാനാകാതെ തുടരുന്ന അവസ്ഥയാണ് ഉള്ളത്.

അതിനിടെ പ്രശ്നം ചര്‍ച്ച ചെയ്യാൻ കര്‍ണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു . അവശ്യസാധനങ്ങൾ കൊണ്ട് പോകുന്നതോ ചരക്ക് നീക്കമോ തടയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തൊഴിലാളികൾ അടക്കം ജനങ്ങളുടെ പോക്കുവരവ് നിയന്ത്രിക്കാനാണ് അതിര്‍ത്തി മൺകൂന കൊണ്ട് അടച്ചെന്നും കര്‍ണാടകയുടെ വിശദീകരണം വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button