KeralaLatest NewsNews

കേരളത്തെ വിമർശിക്കാൻ ബിജെപിയുടെ മെഗാഫോൺ വാടകക്കെടുത്ത് പ്രതിപക്ഷം; ജനതയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനം വലിയൊരു വിപത്തിനെ നേരിടുമ്പോൾ അങ്ങേയറ്റം ദൗർഭാഗ്യകരമായ സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് പറയാതെ വയ്യെന്ന് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പകര്‍ച്ചവ്യാധി സംബന്ധിച്ച്‌ നിയമസഭയില്‍ പ്രതിപക്ഷം എടുത്ത നിലപാടുകള്‍ പരിഹാസ്യമായിരുന്നു. നാം സ്വീകരിച്ച നടപടികളല്ല, അമേരിക്കയുടെ വഴിയാണ് പിന്തുടരേണ്ടത് എന്ന് എഴുതിത്തയ്യാറാക്കിയ പ്രസംഗം വായിച്ചാണ് പ്രതിപക്ഷ നേതാവ് വാദിച്ചതെന്നും ആ വാദത്തില്‍ അദ്ദേഹം ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നും മന്ത്രി ചോദിച്ചു.

Read also:കോവിഡ്: ധാരാവിയിൽ മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തു, കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര : ആശങ്ക തുടരുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സംസ്ഥാനം വലിയൊരു വിപത്തിനെ നേരിടുമ്പോൾ അങ്ങേയറ്റം ദൗർഭാഗ്യകരമായ സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് പറയാതെ വയ്യ. പകർച്ചവ്യാധി സംബന്ധിച്ച് നിയമസഭയിൽ എടുത്ത നിലപാടുകൾ എത്ര പരിഹാസ്യമായിരുന്നു? നാം സ്വീകരിച്ച നടപടികളല്ല, അമേരിക്കയുടെ വഴിയാണ് പിന്തുടരേണ്ടത് എന്ന് എഴുതിത്തയ്യാറാക്കിയ പ്രസംഗം വായിച്ചാണ് പ്രതിപക്ഷ നേതാവ് വാദിച്ചത്. ആ വാദത്തിൽ അദ്ദേഹം ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ ആവോ?അബദ്ധങ്ങളിൽ നിന്ന് അസംബന്ധങ്ങളിലേയ്ക്കാണ് പ്രതിപക്ഷം പോകുന്നത്. ആരോഗ്യ പ്രതിസന്ധിയെക്കുറിച്ച് നിയമസഭയിലും പുറത്തും പറഞ്ഞത് പരമാബദ്ധങ്ങളുടെ തുടർച്ചയായാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഇന്നുന്നയിക്കുന്ന അസംബന്ധങ്ങൾ. ലോകം മുഴുവനും പകർച്ചവ്യാധിയെ നേരിടാൻ കാലത്തെ ദുരിതാശ്വാസ സഹായത്തിനുള്ള പാക്കേജുകൾ പ്രഖ്യാപിക്കുന്നു. സമൂഹ്യനിയന്ത്രണങ്ങൾ ഇളവു നൽകുന്ന മുറയ്ക്ക് സമ്പദ്ഘടനയെ സാധാരണനിലയിലേയ്ക്ക് കൊണ്ടുവരാൻ ഏത് ഉത്തേജക പാക്കേജ് വേണമെന്നാണ് രാജ്യങ്ങളും രാഷ്ട്രത്തലവന്മാരും തലപുകയ്ക്കുന്നത്. ആ ഘട്ടത്തിലാണ് കേരളത്തിൽ അങ്ങനെയൊരു പ്രതിസന്ധിയുമില്ലെന്ന വെളിപാടുമായി നമ്മുടെ പ്രതിപക്ഷം രംഗപ്രവേശം ചെയ്യുന്നത്. ഇവർക്കൊക്കെ എന്തു മറുപടി പറയാനാണ്? സത്യത്തിൽ ഭീതി പരത്തുന്ന പകർച്ചവ്യാധിയ്ക്കും അസംബന്ധം പറയുന്ന പ്രതിപക്ഷത്തിനും ഇടയിലാണ് കേരളം. കോറോണപ്പേടിയും ചിരിക്കണോ കരയണോ എന്ന അവസ്ഥയും ഒരുമിച്ചനുഭവിക്കുന്ന മറ്റേതെങ്കിലും ജനതയുണ്ടോ?

തങ്ങളുടെ വാദം സമർത്ഥിക്കാൻ ബിജെപിയെയും കേന്ദ്രസർക്കാരിനെയുമാണ് പ്രതിപക്ഷം കൂട്ടുപിടിക്കുന്നത്. ദുരിതാശ്വാസ നിധിയിൽ നിന്ന് പതിനോരായിരം കോടി സംസ്ഥാനങ്ങൾക്ക് വീതിച്ചപ്പോൾ കേരളത്തിന് വെറും 157 കോടി രൂപ കൊടുത്ത് കൈകഴുകിയ കേന്ദ്രത്തെക്കുറിച്ച് പ്രതിപക്ഷത്തിന് വിമർശനമില്ല. ഈ പ്രതിസന്ധി ഘട്ടത്തിലും നമ്മോടു തുടരുന്ന ശത്രുതയ്ക്കെതിരെ രാഷ്ട്രീയമായി ഒരു വിമർശനവും പ്രതിപക്ഷ നേതാവിനില്ല. അതിനു പകരം ബിജെപിയുടെ മെഗാഫോൺ വാടകയ്ക്കെടുത്ത് കേരള സർക്കാരിനെ വിമർശിക്കുകയാണ് പ്രതിപക്ഷ നേതാവ്. ഏതെങ്കിലും വീഴ്ചയെയോ പോരായ്മയെ ചൂണ്ടിക്കാണിച്ചല്ല ഈ സാഹസം.

ഒരു പുതിയ സാമ്പത്തിക സഹായവും കേന്ദ്രം കേരളത്തിന് നൽകിയിട്ടില്ല. കേരളത്തിനെന്നല്ല ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിന് നൽകിയിട്ടുണ്ടോ. കേന്ദ്ര ദുരിതാശ്വാസ നിധിയിൽ നിന്നും റവന്യു ഡെഫസിറ്റ് ഗ്രാന്റിൽ നിന്നും ലഭിക്കേണ്ടുന്ന ഒരു വിഹിതം തരികയാണ് ഇതുവരെ ചെയ്തത്. കോവിഡ് പകർച്ചവ്യാധി ഇല്ലെങ്കിലും ആ വിഹിതത്തിന് സംസ്ഥാന സർക്കാരുകൾക്ക് അവകാശമുണ്ട്. ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ച് മുന്നേറുന്ന പകർച്ചവ്യാധിയെ മറികടക്കാൻ ഭാവനാപൂർണമായി ആവിഷ്കരിച്ച ഏതു പദ്ധതിയുടെ വിഹിതമാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത്? ഏറ്റവും അത്യാവശ്യമായ മുൻഗണന കൊടുക്കേണ്ട ആരോഗ്യമേഖലയ്ക്ക് പത്തു പൈസ പുതിയൊരു പദ്ധതിയുടെ ഭാഗമായി നൽകാൻ കഴിഞ്ഞിട്ടുണ്ടോ? ഇക്കാര്യങ്ങളൊന്നും ആലോചിക്കാനുള്ള രാഷ്ട്രീയ നെറിവ് കേരളത്തിലെ പ്രതിപക്ഷത്തിനു നഷ്ടപ്പെട്ടിരിക്കുന്നു. കേരളത്തിലെ മാത്രമല്ല, കേന്ദ്ര ഭരണകക്ഷിയുടെയും പ്രതിപക്ഷമാണ് തങ്ങളെന്ന് എന്തുകൊണ്ടാണിവർ മറന്നു പോകുന്ന്ത? ഏത് അണിയറക്കച്ചവടത്തിന്റെ തിരക്കഥയനുസരിച്ചാണ് ഇവരീ വേഷം കെട്ടുന്നത്?

വായ്പാ പരിധി മൂന്നിലൊന്നെങ്കിലും കണ്ട് ഉയർത്തണമെന്നും ദുരിതാശ്വാസ പാക്കേജ് ഉയർത്തണമെന്നും ഗോഡൌണുകളിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യവസ്തുക്കൾ പരമാവധി സൌജന്യനിരക്കിൽ പാവപ്പെട്ടവന് വിതരണം ചെയ്യണമെന്നും സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി കോമ്പൻസേഷൻ കുടിശിക തീർത്ത് യഥാസമയം വിതരണം ചെയ്യണമെന്നും ദേശീയ വരുമാന വളർച്ച നെഗറ്റീവാകാൻ പോകുന്ന സമയത്ത് സംസ്ഥാനങ്ങളുടെ വായ്പയ്ക്ക് കൊള്ളപ്പലിശ ഈടാക്കുന്നത് അവസാനിക്കണമെന്നുമൊക്കെയുള്ള സുപ്രധാന മുദ്രാവാക്യങ്ങൾ ഒറ്റക്കെട്ടായി കേന്ദ്രസർക്കാരിനു മുമ്പിൽ ഉയർത്തേണ്ട സമയമാണ്. കേന്ദ്രനയം തിരുത്തിക്കുന്നതിന് ദേശവ്യാപകമായി യോജിപ്പുവരേണ്ട ഘട്ടത്തിലാണ് കേരളത്തിലെ പ്രതിപക്ഷം പുതിയ അബദ്ധങ്ങളുമായിട്ട് രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button