KeralaLatest NewsNews

പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരേ പരാതി നല്‍കിയ സ്ത്രീയുടെ എസ്റ്റേറ്റില്‍ തീപിടുത്തം ; സ്വാഭാവികമായ കാട്ടുതീ അല്ല പലയിടങ്ങളില്‍നിന്നായി കത്തിച്ചതാണെന്ന് പരാതി

നിലമ്പൂര്‍: പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരേ പരാതി നല്‍കിയ സ്ത്രീയുടെ റബര്‍ എസ്റ്റേറ്റില്‍ തീപിടുത്തം. കൊല്ലം ചന്ദനതോപ്പ് സ്വദേശിനി ജയ മുരുഗേഷിന്റെ പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റിലെ 16 ഏക്കറിലാണു തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും വനം വകുപ്പ് അധികൃതരും ചേര്‍ന്നാണു തീ അണച്ചത്. റബറും തേക്കുമരങ്ങളും കത്തി നശിച്ചതിനെ തുടര്‍ന്ന് രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായും സ്വാഭാവികമായ കാട്ടുതീ അല്ലെന്നും പലയിടങ്ങളില്‍നിന്നായി കത്തിച്ചതാണെന്നും ജയ മുരുഗേഷ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിരോധനാജ്ഞ നിലനില്‍ക്കെ ആണ് അക്രമം.

റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പി.വി അന്‍വര്‍ എം.എല്‍.എ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയില്‍ പൂക്കോട്ടുംപാടം പോലീസ് എം.എല്‍.എക്കെതിരേ നേരത്തെ കേസെടുത്തിരുന്നു. ഇതിനു ശേഷം നിരന്തരം ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് എസ്റ്റേറ്റില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയാണെന്നും പരാതിയില്‍ പറയുന്നു. എസ്റ്റേറ്റില്‍ അന്യായമായി പ്രവേശിക്കുകയോ നാശനഷ്ടങ്ങള്‍വരുത്തുകയോ ചെയ്യരുതെന്ന് മഞ്ചേരി മുന്‍സിഫ് കോടതി ഉത്തരവ് ലംഘിച്ച് റബര്‍ മരങ്ങള്‍ മുറിച്ചു കടത്തിയിരുന്നു. എസ്റ്റേറ്റിലേക്കുള്ള വഴി തടസപ്പെടുത്തിയത് കോടതി കമ്മിഷന്റെ സാന്നിധ്യത്തിലാണ് നീക്കം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button