KeralaLatest NewsNews

സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ കേസിൽ കുടുക്കി പീഡിപ്പിക്കുമെന്ന മുന്നറിയിപ്പാണിത്; വിമർശനവുമായി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കെ എം ഷാജിക്കും ജേക്കബ് തോമസിനുമെതിരെ ഉയർത്തിയ വിജിലൻസ് കേസ് സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ കേസിൽ കുടുക്കി പീഡിപ്പിക്കുമെന്ന മുന്നറിയിപ്പാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. സർക്കാരിന്റെ തെറ്റിനെതിരെ വിരൽ ചൂണ്ടുമ്പോൾ അതിന് എതിരെ ഉള്ള പ്രതികാര നടപടിയായി കേസ് രജിസ്റ്റർ ചെയ്യുന്നതും വേട്ടയാടുന്നതും ഫാസിസ്റ്റ് പ്രവണതയാണെന്നും കുമ്മനം വ്യക്തമാക്കി. കെ എം ഷാജിയും ജേക്കബ് തോമസും കുറ്റം ചെയ്തിട്ടുണ്ടോ എന്നുള്ളതല്ല വിഷയം. അവർ കുറ്റം ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ നടപടി സ്വീകരിക്കുന്നതിൽ ഒരു പിശകുമില്ല. പക്ഷേ നടപടി സ്വീകരിക്കുന്ന സന്ദർഭമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ചൊവാഴ്ച മുതല്‍ സംസ്ഥാനത്ത് ഭാഗിക ഇളവ്; ചില ജില്ലകളില്‍ ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ അനുവാദം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ കേസിൽ കുടുക്കി പീഡിപ്പിക്കുമെന്ന മുന്നറിയിപ്പാണ് കെ എം ഷാജിക്കും ജേക്കബ് തോമസിനുമെതിരെ ഉയർത്തിയ “വിജിലൻസ് കേസ് “ എന്ന വാൾ. ഇതൊരു താക്കീതാണ്, പൊതുപ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും.

കെ എം ഷാജിയും ജേക്കബ് തോമസും കുറ്റം ചെയ്തിട്ടുണ്ടോ എന്നുള്ളതല്ല വിഷയം. അവർ കുറ്റം ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ നടപടി സ്വീകരിക്കുന്നതിൽ ഒരു പിശകുമില്ല. പക്ഷേ നടപടി സ്വീകരിക്കുന്ന സന്ദർഭമാണ് പ്രധാനം.

കെ എം ഷാജിക്ക് എതിരെ ഉയർന്ന കുറ്റാരോപണത്തിന് ദീർഘനാളത്തെ പഴക്കമുണ്ട് . കുറ്റം ചെയ്ത ആളിനെ ശിക്ഷിക്കണമെന്നതിൽ ആത്മാർത്ഥത ഉണ്ടായിരുന്നു എങ്കിൽ നടപടി എടുക്കാൻ എത്രയോ കാലയളവ് ലഭിച്ചു. ഇത്രയും നാൾ ഒന്നും ചെയ്തില്ല. ഇപ്പോൾ ആഞ്ഞടിക്കാൻ പറ്റിയ സന്ദര്ഭമാണ് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഷാജിക്കെതിരെ കേസ് എടുത്തത്. ജേക്കബ് തോമസിനെതിരെ ഇപ്പോൾ പറയുന്ന കുറ്റാരോപണം വളരെ നാളായി കേൾക്കുന്നതാണ് . റിട്ടയർ ചെയ്യാൻ ഏതാനും ദിവസം മാത്രം അവശേഷിക്കെ കേസ് രെജിസ്റ്റർ ചെയ്തതിന് പിന്നിൽ പെൻഷൻ വാങ്ങരുത് എന്ന ദുരുദ്ദേശം മാത്രമേ ഒള്ളു.

അവർ സർക്കാരിന്റെ തെറ്റിനെതിരെ വിരൽ ചൂണ്ടുമ്പോൾ അതിന് എതിരെ ഉള്ള പ്രതികാര നടപടിയായി കേസ് രെജിസ്റ്റർ ചെയ്യുന്നതും വേട്ടയാടുന്നതും ഫാസിസ്റ്റ് പ്രവണതയാണ്.

എതിർ ശബ്ദത്തെ അധികാരത്തിന്റെ മുഷ്ക്ക് ഉപയോഗിച്ച് നേരിടുന്നതും അവരുടെ നാവരിയുന്നതും ജനാധിപത്യ മര്യാദക്കും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനും ചേർന്നതല്ല.

അഭിപ്രായ പ്രകടനത്തിനും നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതിനുമുള്ള സ്വാതന്ത്യം ഏവർക്കും ഉണ്ടായിരിക്കണം. ആർക്കെതിരെ വേണമെങ്കിലും കേസ് എടുക്കുവാനും വകുപ്പുകൾ കണ്ടെത്താനും ഭരണാധികാരികൾക്ക് കഴിയും. പക്ഷേ പ്രതിയോഗികളെ നേരിടുവാനുള്ള ആയുധമായി മാത്രം അതിനെ ഉപയോഗിച്ചുകൂടാ.

ശബരിമല പ്രക്ഷോഭ കാലത്തു അമ്പതിനായിരം നിരപരാധികളുടെ പേരിൽ കേസ് എടുത്തതിന്റെ പിന്നിൽ യാതൊരു തത്വദീക്ഷയുമില്ല. വെറും അസഹിഷ്ണുത രാഷ്ട്രീയ പക പൊക്കൽ !

കെ സുരേന്ദ്രനേയും ശശികല
ടീച്ചറെയും അറസ്റ്റ് ചെയ്തപ്പോൾ ദീർഘകാലം ജയിലിൽ ഇടാൻ വേണ്ടി മാത്രമാണ് പഴയ 266 കേസുകൾ പെട്ടെന്ന് പൊക്കി കൊണ്ടു വന്നത്. ഇതേപോലെ തന്നെയാണ് മുൻ ഡിജിപി ശ്രി സെന്കുമാറിനെ ആയിരത്തോളം കേസുകളിൽ ഒറ്റയടിക്ക് കുടുക്കിയത്.

നീതി ബോധമോ ധാർമ്മികതയോ ഒന്നും ഇതിന്റെ പിന്നിൽ ഇല്ല. എതിർക്കുന്നവരെ കുടുക്കുക മാത്രമാണ് ലക്‌ഷ്യം.

തങ്ങൾ പറയുന്നത് പോലെ നടന്നില്ലെങ്കിൽ കോടതിത്തിണ്ണ കയറ്റിയും അഴി എണ്ണിച്ചും പാഠം പഠിപ്പിക്കുമെന്ന ഏകാധിപതിയുടെ ശാസനയെ മറികടക്കാനുള്ള ഇച്ഛാശക്തി ജനാധിപത്യ കേരളത്തിന് ഇന്നല്ലെങ്കിൽ നാളെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button