Latest NewsNewsIndia

നുഴഞ്ഞുകയറ്റം; പാക്ക് അധീന കശ്മീരിൽ നിലയുറപ്പിച്ച ഭീകരരുടെ എണ്ണം ഗണ്യമായി വർധിച്ചതായി മിലിറ്ററി ഇന്റലിജൻസ്

ന്യൂഡൽഹി: പാക്ക് അധീന കശ്മീരിൽ നിലയുറപ്പിച്ച തീവ്രവാദികളുടെ എണ്ണം ഗണ്യമായി വർധിച്ചതായി മിലിറ്ററി ഇന്റലിജൻസ്. ഇവർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ഒരുങ്ങിയിരിക്കുകയാണ്. ഏതാനും ആഴ്ച മുൻപ് ഇരുനൂറോളം ഭീകരരുണ്ടായിരുന്നിടത്താണ് ഇരട്ടിയിലേറെ വർധന.

അതിർത്തിക്കപ്പുറത്തെ താവളങ്ങളിൽ ഏകദേശം 450 ഭീകരരുണ്ടെന്നാണു വിവരം. ലഷ്കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ സംഘടനകളിലെ ഭീകരരാണ് ഏറെയും. സേനയുടെ നേതൃത്വത്തിൽ ആയുധ പരിശീലനം പൂർത്തിയാക്കിയ ഭീകരരെ ഷെല്ലാക്രമണത്തിന്റെ മറവിൽ ജമ്മു കശ്മീരിലേക്കു കടത്തുകയാണു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പാക്ക് സേനയുടെയും ചാരസംഘടനയായ ഐഎസ്ഐയുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ 16 താവളങ്ങൾ സജീവമാണെന്നു ഡ്രോൺ നിരീക്ഷണത്തിലൂടെ ഇന്റലിജൻസ് കണ്ടെത്തി.

മലനിരകളും വനങ്ങളും നിറഞ്ഞ അതിർത്തിയിൽ നുഴഞ്ഞുകയറ്റം തടയുക ദുഷ്കരമാണ്. ഇന്ത്യയുടെ ഷെല്ലാക്രമണം തടയാൻ ജനവാസ മേഖലകളിലാണു ചില ഭീകരതാവളങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. അതിർത്തിയിൽ രണ്ടാഴ്ചയിലേറെയായി പാക്ക് സേന വ്യാപക ഷെല്ലാക്രമണം തുടരുകയാണ്. നുഴഞ്ഞുകയറ്റം തുരത്താനുള്ള സേനാ സംവിധാനം ശക്തമാക്കാൻ ശ്രീനഗർ ആസ്ഥാനമായ ചിനാർ കോർ മേധാവി ലഫ്. ജനറൽ ബി.എസ്. രാജു ഉത്തരവു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button