Latest NewsKeralaNews

കേരളത്തിൽ ഇന്നലെ 11 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : ആറ് പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ടില്‍

തിരുവനന്തപുരം • കേരളത്തിൽ 11 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള നാലു പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള മൂന്നു പേർക്കും പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. ഇവരിൽ ഏഴ് പേർ വിദേശ രാജ്യങ്ങളിൽ നിന്നും രണ്ട് പേർ വീതം തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ആയിരുന്ന നാലുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നും രണ്ട് പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 497 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 2911 പേരും സീപോർട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയിൽവേ വഴി 1021 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 55,045 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 56,362 പേർ വീടുകളിലും 619 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 43,669 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ലഭ്യമായ 41,814 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 4764 സാമ്പിളുകൾ ശേഖരിച്ചതിൽ 4644 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി. കാസർഗോഡ് ജില്ലയിലെ നീലേശ്വരം, കാസർഗോഡ് മുൻസിപ്പാലിറ്റികൾ, കള്ളാർ, ഇടുക്കി ജില്ലയിലെ വണ്ടൻമേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാൽ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ നിലവിൽ ആകെ 22 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button