KeralaLatest NewsNews

സൈന്യത്തെ അധിക്ഷേപിച്ച സംഭവം: അന്വേഷണത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി

കോട്ടയം: സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈന്യത്തെ അധിക്ഷേപിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡി ജി പി യ്ക്ക് നിർദ്ദേശം നൽകി. സാമൂഹ്യ മാധ്യമങ്ങളിൽ സൈന്യത്തെ അധിക്ഷേപിച്ച നോവലിസ്റ്റ് എസ് ഹരീഷിനെതിരെ പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. കേന്ദ്ര പ്രതിരോധമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

ഭരണഘടനാപരമായി രൂപീകൃതമായ സൈന്യത്തെ അധിക്ഷേപിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ എസ് ഹരീഷ് നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് രാജ്യത്തെ സൈനികരെക്കുറിച്ചു പൊതുജനമധ്യത്തിൽ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. എസ് ഹരീഷിനെ പിന്തുണച്ചു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെയും നടപടി അനിവാര്യമാണ്. വിമുക്തഭടന്മാരെയും അവഹേളിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ അവഹേളിക്കുന്നതിനു തുല്യമാണ്. ജനത്തെ സൈന്യത്തിനെതിരെ തിരിക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണ വിധേയമാക്കണം.

എസ് ഹരീഷ് സൈന്യത്തെ അധിക്ഷേപിച്ചതു സംബന്ധിച്ചു സാഹിത്യ-സാംസ്കാരിക രംഗത്തുള്ളവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. രാജ്യത്തിന് എസ് ഹരീഷിനെപ്പോലുള്ള സാഹിത്യ പ്രവർത്തകർ അനിവാര്യമല്ല.

കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാർ സംഘടിപ്പിക്കുന്ന രാജ്യത്തെ മുഴുവൻ സാഹിത്യ സമ്മേളനങ്ങളും അവാർഡുകളും കുറഞ്ഞത് അഞ്ച് വർഷത്തേയ്ക്ക് റദ്ദാക്കണമെന്നും ഇതിനായി മാറ്റി വച്ചിട്ടുള്ള തുകകൾ കർഷകരുടെയും സൈനികരുടെയും ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നിർദ്ദേശിച്ചു. രാജ്യത്തെ എല്ലാ സാഹിത്യ സമിതികളും അടിയന്തിരമായി പിരിച്ചുവിടണം. ഇക്കാര്യമുന്നയിച്ചു രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ, സാംസ്കാരിക മന്ത്രിമാർ എന്നിവർക്കു നിവേദനം നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button