KeralaLatest NewsNews

ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം • ആരാധനാലയങ്ങൾ അടച്ചിട്ടതിനുശേഷമുള്ള ഓരോ ഘട്ടത്തിലും മതനേതാക്കളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും കേന്ദ്രമാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാനം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണവിധേയമായി കേരളത്തിൽ ആരാധനാലയങ്ങൾ എങ്ങനെ തുറക്കാമെന്നതിനെക്കുറിച്ച് അഭിപ്രായമാരായാൻ വിവിധ വിഭാഗം മതമേധാവികളുമായും മത സംഘടനാ നേതാക്കളുമായും മതസ്ഥാപന ഭാരവാഹികളുമായും വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

നിയന്ത്രണങ്ങൾ സംബന്ധിച്ച വിശദാംശം കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ വന്നശേഷമേ തീരുമാനിക്കാനാകൂ. ആരാധനാലയങ്ങൾ വഴി രോഗവ്യാപനമുണ്ടാകുന്നതു ഒഴിവാക്കാൻ ഉതകുന്ന ഒട്ടേറെ പ്രായോഗിക നിർദേശങ്ങൾ ചർച്ചയിൽ മതനേതാക്കൾ മുമ്പോട്ടുവെച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ കേന്ദ്രസർക്കാരിന് മുമ്പിൽ അവതരിപ്പിക്കും.
ലോക്ക്ഡൗണിൽ നിന്ന് രാജ്യം ഘട്ടംഘട്ടമായി പുറത്തുകടക്കുകയാണ്. ജൂൺ എട്ടു മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30ന് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടില്ല. മാർഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ കാത്തിരിക്കുകയാണ്. ആരാധനാ കേന്ദ്രങ്ങൾ തുറക്കാമെന്ന് പറഞ്ഞപ്പോഴും വലിയ ആൾക്കൂട്ടം ഒരു പരിപാടിക്കും ഈഘട്ടത്തിൽ പാടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുമുണ്ട്.

ആരാധനാലയങ്ങളിൽ സാധാരണനില പുനഃസ്ഥാപിച്ചാൽ വലിയ ആൾക്കൂട്ടമുണ്ടാകാമെന്നും അത് ഇന്നത്തെ സാഹചര്യത്തിൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള സർക്കാരിന്റെ നിലപാടിനോട് എല്ലാ മതമേധാവികളും പൂർണമായി യോജിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം തുടങ്ങിയ മൂന്നു വിഭാഗങ്ങളുമായും വെവ്വേറെയാണ് ചർച്ച നടത്തിയത്. ആരാധനാലയത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് ഉൾപ്പെടെ മുൻകരുതലുകൾ സ്വീകരിക്കാമെന്നാണ് പങ്കെടുത്ത മതനേതാക്കളുടെ അഭിപ്രായം. ആരാധനാലയങ്ങളിൽ വരുന്നവരിൽ സാധാരണനിലയിൽ ധാരാളം മുതിർന്ന പൗരൻമാരും മറ്റു രോഗങ്ങൾ ഉള്ളവരും കുട്ടികളും കാണും. ഇവരെ കോവിഡ് രോഗം പെട്ടെന്ന് പിടികൂടാനിടയുണ്ട്. രോഗം പിടിപെട്ടാൽ സുഖപ്പെടുത്തുന്നതിനും പ്രയാസമുണ്ട്. അതിനാൽ ഈ വിഭാഗമാളുകളുടെ കാര്യത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോട് മതനേതാക്കൾ പൊതുവെ യോജിപ്പാണ് അറിയിച്ചത്.

ആരാധനാലയങ്ങൾ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിനോട് ചോദിക്കുന്ന ചില പ്രസ്താവനകൾ കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതാണെന്ന് കരുതുന്നില്ല. ആരാധനാലയങ്ങൾ രാജ്യവ്യാപകമായി അടച്ചിടാൻ കേന്ദ്രസർക്കാരാണ് തീരുമാനിച്ചത്. ആരാധനാലയങ്ങൾ മാത്രമല്ല, വിദ്യാലയങ്ങളും പരിശീലന കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പരിപാടികൾക്കും വിലക്കുണ്ട്.

ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നത് വിശ്വാസികൾക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് സർക്കാരിന് അറിയാം. എന്നാൽ സമൂഹത്തിന്റെ ആരോഗ്യസുരക്ഷയ്ക്ക് വേണ്ടി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് എല്ലാ മതവിഭാഗങ്ങളും പൂർണമായി സഹകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വലിയ അഭിപ്രായ ഐക്യമാണ് സർക്കാരും മതമേധാവികളും മതപണ്ഡിതൻമാരും തമ്മിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രിസ്ത്യൻ മതനേതാക്കളുമായി നടന്ന ചർച്ചയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ക്ലിമീസ് ബാവ, ബിഷപ്പ് ജോസഫ് കരിയിൽ, ലത്തീൻ അതിരൂപതയുടെ പ്രതിനിധി ഡോ. സി. ജോസഫ്, ബസേലിയോസ് മാർ പൗലോസ്, ബസേലിയോസ് തോമസ് ബാവ, റവ. ഡോ. ജോസഫ് മാർ മെത്രാപ്പൊലീത്ത, ധർമരാജ് റസാലം, ഇന്ത്യൻ പെന്തക്കോസ്റ്റൽ ചർച്ച് ജനറൽ സെക്രട്ടറി സാം വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

മുസ്ലിം നേതാക്കളുമായുള്ള ചർച്ചയിൽ പ്രൊഫ. ആലിക്കുട്ടി മുസലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, ടി.പി. അബ്ദുള്ളക്കോയ മദനി, തൊടിയൂർ മുഹമ്മദ് കുഞ്ഞി മുസലിയാർ, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, ആരിഫ് ഹാജി, ഡോ. ഫസൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.

ഹിന്ദു മത-സാമുദായിക നേതാക്കളുമായി നടന്ന ചർച്ചയിൽ സ്വാമി സാന്ദ്രാനന്ദ, പുന്നല ശ്രീകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു, കൊച്ചി ദേവസ്വം ബോർഡ് പ്രസിഡൻറ് എം. വി. മോഹനൻ, മലബാർ ദേവസ്വം പ്രസിഡൻറ് ഒ.കെ. വാസു, ഗുരുവായൂർ ദേവസ്വം പ്രസിഡൻറ് അഡ്വ. കെ.പി. മോഹൻദാസ്, കൂടൽമാണിക്യം ദേവസ്വം പ്രസിഡൻറ് പ്രദീപ് മേനോൻ, കഴക്കോട് രാധാകൃഷ്ണപോറ്റി (തന്ത്രി മണ്ഡലം), പാലക്കുടി ഉണ്ണികൃഷ്ണൻ (തന്ത്രി സമാജം) തുടങ്ങിയവർ പങ്കെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button