റായ്പൂര്‍ • ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ ശനിയാഴ്ച ഒരു ബി.എസ്.എഫ് ജവാന്‍ തന്റെ സര്‍വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് പറഞ്ഞു.
പങ്കഞ്ചൂർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ വനത്തില്‍ പുലർച്ചെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
മരിച്ച ജവാൻ ഹെഡ് കോൺസ്റ്റബിൾ സുരേഷ് കുമാർ നക്സൽ വിരുദ്ധ ഓപ്പറേഷന് ശേഷം സഹപ്രവർത്തകർക്കൊപ്പം മടങ്ങുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബി.എസ്.എഫിന്റെ 157-ാം ബറ്റാലിയന്റെ സംഘം വെള്ളിയാഴ്ചയാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചുപോകുന്നതിനിടയിൽ കുമാർ തന്റെ എകെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുമാര്‍ മരിച്ചു.
കടുംകൈ സ്വീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച, അതേ 157-ാമത്തെ ബറ്റാലിയനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറിന് (എ.എസ്.ഐ) കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
അവധിയ്ക്ക് ശേഷം ഉത്തർപ്രദേശിലെ ജന്മനാട്ടിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഭിലായിയിലെ അർദ്ധസൈനിക വിഭാഗങ്ങൾ സ്ഥാപിച്ച ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുകയാണ് എ.എസ്.ഐ.
മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്കായി കാങ്കറിൽ വ്യാപകമായി വിന്യസിച്ചിരിക്കുന്ന ബി.എസ്.എഫിന്റെ ആസ്ഥാനം ഭിലായിയിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന ജവാന്മാരെ ഡ്യൂട്ടിയിൽ ചേരാൻ അനുവദിക്കുന്നതിനുമുമ്പ് ക്വാറന്റൈനിലാക്കുന്നുണ്ട്.
Post Your Comments