KeralaLatest NewsNews

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

തൃശൂര്‍ : പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. ഹൃദ്രോഗ ബാധയെത്തുടര്‍ന്നു ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി സുഖംപ്രാപിച്ചുവന്നിരുന്ന സച്ചിക്കു ഹൃദ്രോഗബാധയുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ചൊവ്വ പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച കെ.ആര്‍. സച്ചിദാനന്ദന്‍ എന്ന സച്ചി എട്ടു വര്‍ഷം ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്ന ശേഷമാണ് സിനിമയിലേക്കെത്തിയത്. എഴുതിയ തിരക്കഥകളില്‍ ഭൂരിഭാഗവും ഹിറ്റുകളാക്കിയ സച്ചി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ബോക്‌സോഫീസ് ഹിറ്റുകളായിരുന്നു. അടുത്ത കാലത്ത് ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം. പ്രമേയത്തിലും അവതരണത്തിലും പുലര്‍ത്തിയ വ്യത്യസ്തതയാണ് സച്ചി ചിത്രങ്ങളുടെ പ്രത്യേകത. പ്രണയവും പകയും നര്‍മവും പ്രതികാരവുമൊക്കെ വ്യത്യസ്ത ഭാവങ്ങളില്‍ ആ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു.

കോളജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മുപ്പതോളം അമച്വര്‍ നാടകങ്ങള്‍ സംവിധാനം ചെയ്ത സച്ചി, നൂറോളം വേദികളില്‍ നടനായിട്ടുമുണ്ട്. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂറ്റില്‍ സിനിമ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും കുടുംബത്തിന്റെ അനുവാദമില്ലാത്തതിനാല്‍ നടന്നില്ല. സിഎയ്ക്കു പഠിക്കുന്നതിനിടെയാണ് നിയമവും പഠിച്ചത്. പിന്നെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. അക്കാലത്താണ് സേതുവുമായി അടുപ്പമുണ്ടായതും ഒരുമിച്ച് സിനിമ ചെയ്യാന്‍ പദ്ധതിയിട്ടതും.</p>

2007 ല്‍ പൃഥ്വിരാജ് ചിത്രം ചോക്കലേറ്റിന് സുഹൃത്ത് സേതുവുമായി ചേര്‍ന്ന് തിരക്കഥയെഴുതിയാണ് സിനിമയിലേക്കെത്തിയത്. ഷാഫി സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. തുടര്‍ന്നുവന്ന റോബിന്‍ ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്‌സ് എന്നീ ചിത്രങ്ങളും വിജയമായിരുന്നു. ഡബിള്‍സ് എന്ന ചിത്രത്തിനു ശേഷം 2012 ല്‍ സേതുവുമായി പിരിഞ്ഞു.

റണ്‍ ബേബി റണ്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിനാണ് സച്ചി ആദ്യം തനിയെ തിരക്കഥയൊരുക്കിയത്. 2012 ല്‍ ചേട്ടായീസ് എന്ന സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയായി. 2015 ല്‍ പുറത്തുവന്ന അനാര്‍ക്കലിയിലൂടെയാണ് സംവിധായകനായത്. പൃഥ്വിരാജ് നായകനായ പ്രണയചിത്രം വന്‍ഹിറ്റായിരുന്നു. 2017 ല്‍ അരുണ്‍ഗോപിക്കു വേണ്ടി എഴുതിയ ദിലീപ് ചിത്രം രാമലീലയും വിജയമായി. ദിലീപിന്റെ ജയില്‍വാസത്തിനു ശേഷം റിലീസ് ചെയ്ത ആദ്യ ചിത്രമെന്ന നിലയില്‍ വാര്‍ത്തകളില്‍ നിറഞ്ഞ രാമലീല പ്രേക്ഷകപ്രശംസയും നേടി.

2019 ല്‍ ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സിനു തിരക്കഥയൊരുക്കി. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വന്‍വിജയമായിരുന്നു. തുടര്‍ന്ന് സച്ചിയുടെ രണ്ടാം സംവിധാനസംരംഭം അയ്യപ്പനും കോശിയും പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടി. ബിജുമേനോനും പൃഥ്വിരാജും ടൈറ്റില്‍ റോളുകളിലെത്തിയ ചിത്രം മറ്റു ഭാഷകളില്‍ റീമേക്കിന് ഒരുങ്ങുന്നതും വലിയ വാര്‍ത്തയായിരുന്നു. തമിഴിലും തെലുങ്കിലും പ്രധാന വേഷങ്ങള്‍ ആരു ചെയ്യുമെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലടക്കം സജീവമായിരുന്നു.</p>

shortlink

Related Articles

Post Your Comments

Related Articles


Back to top button