Latest NewsNewsIndia

സൈനിക ക്യാമ്പിലേക്ക് കിലോമീറ്ററുകള്‍ നടന്ന് ജവാന് ചികിത്സ നല്‍കി മിസോറം നിയമസഭാംഗമായ ഡോക്ടര്‍

ഐസ്വാള്‍ : മിസോറം നിയമസഭാംഗമായി 2018 -ൽ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഇസഡ്.ആര്‍.ധിയമസംഗ തന്റെ ഡോക്ടര്‍ ജീവിതത്തോട് വിട പറഞ്ഞത്. എന്നാൽ അടിയന്തരമായ ആവശ്യങ്ങളോ സാഹചര്യങ്ങളോ ഉണ്ടായാൽ ധിയമസംഗ തന്റെ ഡോക്ടര്‍ കുപ്പായം അണിയാറുമുണ്ട്.

ഇപ്പോഴിതാ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച ജവാന് വൈദ്യസഹായം വേണ്ടിവന്നപ്പോള്‍ ചികിത്സ നല്‍കാനായി ധിയമസംഗ വീണ്ടും ഡോക്ടറായി എത്തിയിരിക്കുകയാണ്.  കിലോമീറ്ററുകള്‍ നടന്നാണ് ഇദ്ദേഹം സൈനിക ക്യാമ്പിലെത്തി ജവാന് ചികിത്സ നല്‍കിയത്.  ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ട റിസര്‍വ് ബറ്റാലിയനിലെ ജവാനാണ് ധിയമസംഗ ചികിത്സ നല്‍കിയത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുള്ള സഞ്ചാരം തടയാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്നു ജവാന്‍. ഡോക്ടറായ മകള്‍ക്കൊപ്പമാണ് ധിയമസംഗ എത്തിയത്. ഒരു ജവാന്‍ കടുത്ത വയറുവേദന അനുഭവിക്കുകയാണെന്നും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ഞങ്ങളെ അറിയിക്കുകയായിരുന്നു. ഉടന്‍ ഞങ്ങള്‍ അവിടേക്ക് പുറപ്പെട്ടു. എന്നാല്‍ ഞങ്ങളുടെ വാഹനത്തിന് പുഴ കടക്കാന്‍ സാധിക്കാതിരുന്നതിനാല്‍ കിലോമീറ്ററുകള്‍ നടന്നാണ് ജവാന്റെ അരികിലെത്തിയത്- ധിയമസംഗ പറഞ്ഞു.

പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്‌ദ ചികിത്സക്കായി ജവാനെ ചംഫായി ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 62കാരനായ ധിയമസംഗ ചംഫായി നോര്‍ത്തില്‍നിന്നുള്ള എം.എല്‍.എ.യാണ്. മിസോറം സര്‍ക്കാരിന്റെ കോവിഡ്-19 മെഡിക്കല്‍ ഓപ്പറേഷണല്‍ ടീമിന്റെ ചെയര്‍മാന്‍ കൂടിയാണ്
ഇദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button