KeralaMollywoodLatest NewsNews

പ്രതിഫലം ചോദിച്ചതിന് കാരണം ഒന്നും കൂടാതെ സിനിമയിൽ നിന്ന് പുറത്താക്കി; മലയാളത്തിലെ യുവ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി കോസ്റ്റ്യൂം അസിസ്റ്റന്‍റ്

കൊച്ചി: പ്രതിഫലം ചോദിച്ചതിന് കാരണം ഒന്നും കൂടാതെ സിനിമയിൽ നിന്ന് പുറത്താക്കിയെന്ന് യുവ സംവിധായിക ഗീതു മോഹന്‍ദാസിനെതിരെ ആരോപണവുമായി കോസ്റ്റ്യൂം അസിസ്റ്റന്‍റ്. ‘മൂത്തോന്‍’കോസ്റ്റ്യൂം വിവാദവുമായി ബന്ധപ്പെട്ട് സംവിധായിക ഗീതു മോഹന്‍ദാസിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വന്നിരുന്നു. കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യറാണ് ഗീതുവിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നാലെ അസോസിയേറ്റ് സംവിധായിക ഐഷ സുല്‍ത്താനയും സ്റ്റെഫിയെ പിന്തുണച്ചെത്തി.

ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗീതു മോഹന്‍ദാസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുഴുവന്‍ സിനിമയും മാക്‌സിമ ബസുവാണ് വസ്ത്രാലങ്കാരം ചെയ്തതെന്നും തങ്ങളുടെ അറിവില്ലാതെ ആ വസ്ത്രങ്ങള്‍ മുഴുവന്‍ എടുത്തു കൊണ്ടു പോയെന്നുമായിരുന്നു പ്രതികരണം. തിരിച്ചു തരാതെ വന്നപ്പോള്‍ സഹായിയോട് സംസാരിച്ചുവെന്നും ​ഗീതു പറഞ്ഞിരുന്നു. പോസ്റ്റില്‍ ഗീതു സൂചിപ്പിച്ച കോസ്റ്റ്യൂം ഡിസൈനറുടെ അസിസ്റ്റന്റ് ഞാനാണ് എന്നറിയിച്ചു കൊണ്ട് കോസ്റ്റ്യൂം അസിസ്റ്റന്‍റ് റാഫിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഗീതുവിന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണവും ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

റാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘നിങ്ങള്‍ പോയ ശേഷമാണ് എന്റെ ഡിസൈനര്‍ മാക്സിമ ചെയ്ത വസ്ത്രങ്ങള്‍ ഞങ്ങളുടെ സ്റ്റുഡിയോയില്‍ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങള്‍ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്.അത് തിരിച്ചു തരാതിരുന്നപ്പോള്‍ നിങ്ങളുടെ അസിസ്റ്റന്റിനോടാണ് മേല്‍ പറഞ്ഞ സംഭാഷാണം നടത്തിയത്. നിങ്ങളുടെ അസിസ്റ്റന്റ് നിങ്ങളുടെ മുഴുവന്‍ പേയ്‌മെന്റും നല്‍കി തീര്‍പ്പാക്കുന്നതുവരെ വസ്ത്രങ്ങള്‍ മടക്കിനല്‍കില്ലെന്ന് ഞങ്ങളെ അറിയിക്കുകയായിരുന്നു. ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്. നിങ്ങളുടെ സഹായി നല്‍കിയ സമയത്തിനുള്ളില്‍ തന്നെ, എന്റെ നിര്‍മ്മാതാവ് എല്ലാ പേയ്‌മെന്റുകളും നല്‍കിയതുമാണ്. “( ഗീതു മോഹന്‍ ദാസ് മാഡത്തിന്റെ പോസ്റ്റില്‍ നിന്ന് )

മാഡം, ഇന്നലെ നിങ്ങള്‍ പോസ്റ്റില്‍ സൂചിപ്പിച്ച ആ കോസ്റ്റ്യൂം ഡിസൈനറുടെ അസിസ്റ്റന്റ് ഞാനാണ്. നിങ്ങളോടൊപ്പം ലക്ഷദ്വീപില്‍ ഡിസൈനര്‍ സ്റ്റെഫിയുടെ അസിസ്റ്റന്റ് ആയി ഞാനാണ് വന്നത്. (തെളിവുകള്‍ വേണമെങ്കില്‍ ഹാജരാക്കാം ). നിങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം, നിങ്ങളുടെ ഓഫീസില്‍, നിങ്ങളുടെ സാന്നിധ്യത്തില്‍ ഞാനാണ് വന്നു കോസ്റ്റ്യൂം കളക്‌ട് ചെയ്തത്. ഇത് ചെയ്യാന്‍ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടതിന്റെ രേഖയാണ് വോയ്സ് നോട്ടായി താഴെ കൊടുത്തിരിക്കുന്നത്. ഇതിനെ കുറിച്ചാണ് നിങ്ങളുടെ സ്റ്റുഡിയോയില്‍ നിന്ന് നിങ്ങളുടെ അറിവില്ലാതെ കോസ്റ്റ്യൂംസ് എടുത്തു കൊണ്ടു പോയതായി നിങ്ങള്‍ പറഞ്ഞത്. എന്നു വച്ചാല്‍ ഞാന്‍ നിങ്ങളുടെ കോസ്റ്റ്യൂംസ് മോഷ്ടിച്ചെന്ന്. മാഡം, നിങ്ങളുടേതു പോലെ വലിയ സിനിമാ ബാക്ഗ്രൗണ്ടൊന്നും എനിക്കില്ലെങ്കിലും ഞാനത് ചെയ്യില്ല. ചെയ്ത ജോലിയുടെ കൂലി വാങ്ങി ജീവിതം കഴിക്കുന്നവരാണ് ഞങ്ങള്‍. അതു കൊണ്ട് ദയവ് ചെയ്ത് മാഡം ആ പ്രസ്താവന പിന്‍വലിക്കണം. ‌

മാഡം പറഞ്ഞത് പ്രകാരം വാഷിംഗിനും, അയണിങ്ങിനുമായി ഞങ്ങളുടെ കൈവശം നിങ്ങള്‍ തന്നുവിട്ട കോസ്റ്റ്യൂം പിന്നീട് തുടര്‍ന്ന് ഉള്ള ജോലിയില്‍ നിന്ന് ഞങ്ങളെയെല്ലാം മാറ്റി നിര്‍ത്തിയപ്പോള്‍, നിങ്ങളുടെ ടീമിന്റെ കൈയ്യില്‍ തിരിച്ചേല്‍പിച്ചതും ഞാന്‍ തന്നെയാണ്. നിങ്ങളുടെ പോസ്റ്റില്‍ പറഞ്ഞ പോലെ കൂലിയുടെ കാര്യത്തില്‍ ഒരു വിലപേശലും നടന്നിട്ടില്ല. നിങ്ങളുടെ ഷൂട്ടിംഗും കഴിഞ്ഞു എത്രയോ നാളുകള്‍ കഴിഞ്ഞാണ് എന്റെ അസിസ്റ്റന്റ് ബാറ്റ പോലും കിട്ടിയത്. (അതിന്റെ ബാങ്ക് ഡീറ്റൈല്‍സ് എന്റെ പക്കലുണ്ട്.). പക്ഷേ നിങ്ങള്‍ പറയുന്നു ഷൂട്ടിംഗിന് ‘2 ദിവസം’ മുന്‍പേ എന്റെ ബാറ്റ തന്നുവെന്ന് ‘,എങ്കില്‍ അതിന്റെ തെളിവുകള്‍ നിങ്ങളാണ് നല്‍കേണ്ടത്.

സിനിമ ഇറങ്ങി ഇത്രനാള്‍ കഴിഞ്ഞിട്ടും, എന്റെ ഡിസൈനറിനുള്ള കൂലിയോ ഞങ്ങള്‍ താമസിച്ച റൂമിന്റെ വാടക പോലുമോ നിങ്ങള്‍ നല്‍കിയിട്ടില്ല (ഈ പോസ്റ്റ് ഇടുന്നത് വരെയും.) ചെയ്ത ജോലിയുടെ കൂലിക്കുവേണ്ടിയാണ് മാഡം ഇതൊക്കെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്.കൂലി ചോദിക്കുമ്ബോ ഞങ്ങള്‍ തുണികള്‍ മോഷ്ടിച്ചെന്നൊക്കെ മറ്റുള്ളോരെ തെറ്റിദ്ധരിപ്പിച്ച്‌ ഇനിയെങ്കിലും സംസാരിക്കരുത്. വളരെ ആത്മാര്‍ഥമായി ഈ തൊഴില്‍ ചെയ്ത് ജീവിക്കുന്ന ഒരാളാണ് ഞാന്‍. തുടര്‍ന്നും അങ്ങനെ തന്നെ ആയിരിക്കും, അതിനിടയില്‍ മാഡം പറഞ്ഞ പോലെ ഒരു മോഷ്ടാവ് എന്ന രീതിയിലൊന്നും എന്നെ ആരും കാണരുത് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്ര വിശദീകരിച്ച്‌ എഴുതേണ്ടി വന്നത്. നന്ദി മാഡം.

ഗീതു മോഹന്‍ദാസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്;
എന്റെ സഹപ്രവര്‍ത്തകയുടെ ഈ കുറിപ്പ് എന്നെയും എന്റെ ഫിലിം ടീമിനെയും വല്ലാതെ വിഷമത്തിലാക്കിയിട്ടുണ്ട്, ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണു ഇതിവിടെ കുറിക്കുന്നത് . മാത്രമല്ല ഈ പ്രശ്നം എങ്ങനെ വായിക്കാമെന്ന് മനസിലാക്കേണ്ടത് ഞങ്ങളുടെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രധാനമാണ്. തികച്ചും പ്രൊഫഷണല്‍ ആയ കാര്യം ഒരു പൊതു കാര്യം കൂടി ആയ സ്ഥിതിക്ക്.
നിങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടി എഴുതുന്നതില്‍ നിന്ന് ഞാന്‍ എന്നെ തന്നെ വിലക്കിയിരിക്കുകയാരുന്നു ഇത് വരെ . കാരണം ഒരു വ്യക്തിയെന്ന നിലയിലും ചലച്ചിത്ര പ്രവര്‍ത്തക എന്ന നിലയിലും ഞാന്‍ പറയുന്ന വാക്കുകള്‍, ജോലിസ്ഥലത്ത് ഒരു തരത്തിലും നിങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന് കരുതിയാണ്. എന്നാല്‍ നമ്മള്‍ ജീവിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ നമുക്ക് മേലുള്ള ഇടപെടലുകള്‍ വളരെ ശക്തമാണ്.

ഇല്ലെങ്കില്‍‌, ഒരു സഹപ്രവര്‍ത്തകയെ അഭിസംബോധന ചെയ്യാന്‍ ഞാന്‍ ഇവിടെ ശ്രമിക്കുമായിരുന്നില്ല.
വളച്ചൊടിക്കപ്പെട്ട സംഭവത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ ഞാന്‍ നിങ്ങളെ ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കാരണം എന്‍്റെ വീട്ടില്‍ വെച്ച്‌ നടന്ന നമ്മളുടെ അവസാനത്തെ കൂടിക്കാഴ്ചയില്‍, നമ്മള്‍ രമ്യതയില്‍ പിരിഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.

ഒരു സംവിധായകയെന്ന നിലയില്‍ എന്റെ വര്‍ക്കിലുള്ള പ്രതീക്ഷകള്‍ നിങ്ങള്‍ നല്‍കിയതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, ഇത് ഞാന്‍ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയതുമാണ്. ഒരു പക്ഷെ,
മികച്ചത് നല്‍കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ടാവാം, അല്ലെങ്കില്‍ അത് നിങ്ങളെ മനസ്സിലാക്കിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുമുണ്ടാവാം, അത് എന്‍്റെ തെറ്റാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

മുഴുവന്‍ സിനിമയും മാക്സിമ ബസുവാണ് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്, ഇടക്ക് അവര്‍ പ്രസവാവധിക്ക് പോയപ്പോള്‍ ഒരു ചെറിയ ഭാഗം ചെയ്യാനാണ് നിങ്ങളോട് ആവശ്യപ്പെട്ടതാണ്. നമ്മളുടെ കൂട്ടുകെട്ട് ഫലപ്രദമായിരുന്നില്ല, നിങ്ങള്‍ വന്നതിന് ശേഷവും പോയതിന് ശേഷവും സംഭവിച്ച കാര്യങ്ങള്‍ എന്റെ മുഴുവന്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും വ്യക്തമായി അറിയുന്നതുമാണ്..
ഒരു സംവിധായകയെന്ന നിലയില്‍ എന്റെ പ്രതീക്ഷകള്‍ നിങ്ങള്‍ നല്‍കിയതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, ഇത് ഞാന്‍ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയതുമാണ്.

നിങ്ങള്‍ എടുത്തുപറഞ്ഞ ഡയലോഗ് – എന്നെ അടുത്ത് അറിയുന്ന ആളുകള്‍ക്ക് അറിയാം ഞാന്‍ അനാവശ്യ കോപത്തിന് പാത്രമാകാറുണ്ടെന്ന്, അതില്‍ ഞാന്‍ തീര്‍ച്ചയായും അഭിമാനിക്കുന്നില്ല. ഒരു പക്ഷേ നിങ്ങള്‍ സൂചിപ്പിച്ചതിനേക്കാള്‍ കഠിനം ആയി ഞാന്‍ സംസാരിച്ചിട്ടുണ്ടാവാം, പക്ഷേ ആ സംഭാഷണത്തിന്റെ സാഹചര്യങ്ങളും നിങ്ങള്‍ പറഞ്ഞതും തീര്‍ത്തും തെറ്റാണ്. നിങ്ങളുടെ വ്യാഖ്യാനത്തില്‍ ധാരാളം വസ്തുതാവിരുദ്ധതകള്‍ ഉണ്ട്.,നിങ്ങള്‍ പോയ ശേഷമാണ് എന്റെ ഡിസൈനര്‍ മാക്സിമ ചെയ്ത വസ്ത്രങ്ങള്‍ ഞങ്ങളുടെ സ്റ്റുഡിയോയില്‍ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങള്‍ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്.അത് തിരിച്ചു തരാതിരുന്നപ്പോള്‍ നിങ്ങളുടെ അസിസ്റ്റന്റിനോടാണ് മേല്‍ പറഞ്ഞ സംഭാഷാണം നടത്തിയത്. നിങ്ങളുടെ അസിസ്റ്റന്റ് നിങ്ങളുടെ മുഴുവന്‍ പേയ്‌മെന്റും നല്‍കി തീര്‍പ്പാക്കുന്നതുവരെ വസ്ത്രങ്ങള്‍ മടക്കിനല്‍കില്ലെന്ന് ഞങ്ങളെ അറിയിക്കുകയായിരുന്നു ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്.

നിങ്ങളുടെ സഹായി നല്‍കിയ സമയത്തിനുള്ളില്‍ തന്നെ, എന്റെ നിര്‍മ്മാതാവ് എല്ലാ പേയ്‌മെന്റുകളും നല്‍കിയതുമാണ്. സംസാരിക്കാനായി ഞാന്‍ നിങ്ങളെ ആവര്‍ത്തിച്ച്‌ വിളിച്ചെങ്കിലും നിങ്ങള്‍ പ്രതികരിച്ചില്ല.. നിങ്ങളുടെ ആരോപണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ – കഴിഞ്ഞ വര്‍ഷം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്ബ് നിങ്ങള്‍ എന്തുകൊണ്ട് പരാതി രജിസ്റ്റര്‍ ചെയ്തില്ല? ഈ ആരോപണത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെയാണ് ഞാന്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് .പറ്റിയ സമയം കാത്തിരുന്നത് പോലെ തോന്നുന്നു. സ്ത്രീകള്‍ സ്ത്രീകള്‍ക്കു ഉപദ്രവമാകരുതെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.അതുകൊണ്ടു തന്നെ നമ്മള്‍ തമ്മില്‍ ചര്‍ച്ചക്ക് സാധ്യത ഇനിയും ഉണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.

അതുകൊണ്ട് ദയവായി കാര്യങ്ങള്‍ പരിശോധിക്കു,. എന്റെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, ഒരു സംഭാഷണത്തിനായി നിങ്ങളെ കാണാന്‍ ഞാന്‍ ഇപ്പോഴും തയ്യാറാണ്. സിനിമാ മേഖലയിലുള്ള എന്റെ എല്ലാ സുഹൃത്തുക്കളോടും ഒരു പ്രത്യേക അഭ്യര്‍ത്ഥന – ദയവായി എന്നോട് ഐക്യദാര്‍ഡ്യം പ്രഖാപിച്ച്‌ ഈ കുറിപ്പ് ഷെയര്‍ ചെയ്യരുത്, കാരണം ഈ വെര്‍ച്വല്‍ സ്പേസില്‍ കൂട്ടമായി ആളുകളെ ഒറ്റപ്പെടുത്തുന്ന സ്വഭാവം നമ്മള്‍ ഒരുമിച്ച്‌ നിന്നു അവസാനിപ്പിക്കേണ്ടതുണ്ട്. ഈ പോസ്റ്റ് ശരിയായ ആളുകളില്‍ ശരിയായി എത്തുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ നിങ്ങള്‍ക്ക് നന്മ നേരുന്നു.

മൂത്തോന്റെ അണിയറ പ്രവര്‍ത്തകര്‍ക്കാര്‍ക്കും തന്നെ ഐഷ സുല്‍ത്താന എന്ന വ്യക്തിയെ അറിയുകയോ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടോ ഇല്ല.ഈ സിനിമയുമായി ഒരു തരത്തിലും ഇടപെടാത്ത ആളുകള്‍ക്ക് എങ്ങനെയാണ് ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുവാന്‍ കഴിയുന്നത്!
ഗീതു മോഹന്‍ദാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button