KeralaLatest NewsNews

വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

മഴ തുടരുന്ന കോഴിക്കോട്, കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും മഴ തുടരുന്ന മറ്റ് ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി ഗതാഗതം നിയന്ത്രിക്കാവുന്നതാണ്. ഇത്തരം പ്രദേശങ്ങളിലെ പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, റെവന്യൂ ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ ജാഗ്രത പാലിക്കേണ്ടതും അപകട സൂചന ലഭിച്ചാൽ ഉടനെ പ്രവർത്തിക്കാൻ സജ്ജരായിരിക്കേണ്ടതുമാണെന്നും ദുരന്ത നിവാരണ സേന നിര്‍ദ്ദേശിച്ചു.

അതേസമയം കോഴിക്കോട് ജില്ലയിൽ കനത്ത മഴയിലും കാറ്റിലും പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. രാമനാട്ടുകര, ബേപ്പൂർ, മാങ്കാവ്, നല്ലളം എന്നിവിടങ്ങളിലാണ് മരം വീണത്. ചെറൂട്ടി റോഡിൽ കനറ ബാങ്കിന് മുകളിലെ ഷീറ്റ് പറന്ന് മറ്റൊരു കെട്ടിടത്തിന് മുകളിൽ വീണു. ആളപായമില്ല. ഫയർഫോഴ്സ് ഗതാഗത തടസ്സം നീക്കാനുള്ള ശ്രമം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button