KeralaLatest NewsNews

മലപ്പുറത്ത് കോവിഡ് ആശങ്കയേറുന്നു ; ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 362 പേര്‍ക്ക്, 326 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

മലപ്പുറം : സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്കാണ് കേവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗംബാധിച്ചത് മലപ്പുറത്താണ്. ജില്ലയില്‍ ഇന്ന് 362 പേര്‍ക്ക് കൂടിയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ഇതില്‍ 326 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ എന്നത് ഏറെ ആശങ്കയിലാഴ്ത്തുന്നതാണ്. സമ്പര്‍ക്കത്തിലൂടെ രോഗബാധിച്ചവരില്‍ 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേര്‍ ഉറവിടമറിയാതെയും 284 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1999 ആയി.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരില്‍ പെരിന്തല്‍മണ്ണ എ.എസ്.പി. എം. ഹേമലതയും ഉള്‍പ്പെടും. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ശേഷിക്കുന്ന 26 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വൈറസ് ബാധിതര്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ 2,751 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. നിരീക്ഷണത്തിലുള്ളത് 34,481 പേര്‍. 34,481 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,687 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 413 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 15 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഏഴ് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 92 പേരും ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 105 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 76 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 145 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 760 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 31,571 പേര്‍ വീടുകളിലും 1,223 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 81,811 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 78,444 പേരുടെ ഫലം ലഭ്യമായതില്‍ 71,110 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 3,253 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താമെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button