Latest NewsNewsIndia

വാജ്പേയിയുടെ ഓര്‍മ്മ ദിവസത്തില്‍ സ്വന്തം ശബ്ദത്തില്‍ ആദരാഞ്ജലിയും ഓര്‍മകള്‍ പുതുക്കുന്ന വീഡിയോയും പങ്കുവച്ച് പ്രധാനമന്ത്രി

ദില്ലി: മുന്‍ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്പേയ് ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. വാജ്പേയിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തില്‍ ആദരാഞ്ജലികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി വാജ്പേയിയുടെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററിലൂടെ പങ്കുവച്ചു.

” ഈ പുണ്യദിനത്തില്‍ പ്രിയപ്പെട്ട അടല്‍ ജിക്ക് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ മികച്ച സേവനവും നമ്മുടെ രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള ശ്രമങ്ങളും ഇന്ത്യ എപ്പോഴും ഓര്‍ക്കും” – മോദി ട്വീറ്റ് ചെയ്തു. വാജ്പേയിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തിണക്കിയ മൊണ്ടാഷ് ആണ് ഇതോടൊപ്പം മോദി പങ്കുവച്ചത്. വീഡിയോക്ക് ശബ്ദം നല്‍കിയിരിക്കുന്നത് മോദിയാണ്.

‘ ഈ രാജ്യം ഒരിക്കലും അടല്‍ ജിയുടെ ത്യാഗം മറക്കില്ല. രാജ്യം ആണവ ശക്തിയായി ഉയര്‍ന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. രാഷ്ട്രീയ പ്രവര്‍ത്തകന്‍, പാര്‍ലമെന്റ് അംഗം, മന്ത്രി അല്ലെങ്കില്‍ പ്രധാനമന്ത്രി എന്നീ നിലകളില്‍ അടല്‍ ജി മികച്ച പ്രകടനം കാഴ്ച വച്ചു. അടല്‍ ജിയുടെ ജീവിതം പലകാര്യങ്ങളും പഠിപ്പിക്കുന്നു. ഭാവിയില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ സംസാരത്തേക്കള്‍ അദ്ദേഹത്തിന്റെ നിശബ്ദതയ്ക്കാണ് കൂടുതല്‍ ശക്തിയെന്ന് മനസ്സിലാകും. പാര്‍ലമെന്റിലും അദ്ദേഹം വളരെ കുറച്ചുമാത്രമാണ് സംസാരിക്കാറുള്ളത്. അദ്ദേഹത്തിന്റെ നിശബ്ദതയില്‍ നിന്ന് പോലും ആളുകള്‍ക്ക് സന്ദേശം ലഭിക്കും ‘ എന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.

ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2018 ഓഗസ്റ്റ് 16ന് അദ്ദേഹം അന്തരിച്ചത്. രാഷ്ട്രീയനേതാവ്, വാഗ്മി, കവി എന്നിങ്ങനെ ബഹുമുഖമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി. മൂന്ന് തവണ പ്രധാനമന്ത്രിയായ വാജ്‌പേയി ബിജെപിയില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രി കൂടിയായിരുന്നു. 1996ല്‍ 13 ദിവസവും 1998-99ല്‍ 13 മാസവും 1999-2004 വരെ അഞ്ച് വര്‍ഷവും അദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന ആദ്യ കോണ്‍ഗ്രസ് ഇതര നേതാവ് കൂടിയാണ് അദ്ദേഹം. ദീര്‍ഘകാലം ലഖ്നൗവിനെ പ്രതിനിധീകരിച്ച ലോക്സഭാംഗമായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button