Latest NewsMollywoodNewsEntertainment

”ചോറിൽ കൈ വച്ചപ്പോഴേ അടൂർ സാർ പറഞ്ഞു ഇപ്പൊ കഴിക്കാൻ പറ്റില്ല, സിമന്റ് തറയിൽ ഇലയിട്ടാണ് പിന്നീട് കഴിച്ചത്..” നന്ദു പറയുന്നു

ഞാൻ ചെന്നപ്പോൾ ചിത്രാഞ്ജലിയുടെ ഫ്ലോറിൽ ഇലയൊക്കെ ഇട്ടു ചോറ് വിളമ്പി വച്ചേക്കുവാണ്, ചോറ്, സാമ്പാറ് പപ്പടം, രണ്ടു മത്തി വറുത്തത് എല്ലാം ഉണ്ടായിരുന്നു.

സ്പിരിറ്റ് എന്ന ചിത്രത്തിലെ കുടിയനായി ആരാധകരെ അമ്പരപ്പിച്ച നടനാണ്‌ നന്ദു. ഹാസ്യതാരമായി എത്തി മലയാളത്തിന്റെ പ്രിയതാരമായി മാറിയ നന്ദു അടൂര്‍ ഒരുക്കിയ നാല് പെണ്ണുങ്ങള്‍ എന്ന ചിത്രത്തിന്‍റെ അഭിനയ സമയത്തെ മനോഹരമായ നിമിഷത്തെക്കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

” ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം അടൂർ സാറിന്റെ നാല് പെണ്ണുങ്ങളിലെ കഥാപാത്രം തന്നെയാണ്. സ്പിരിറ്റിലേക്ക് കൊണ്ടെത്തിച്ചത് തന്നെ ആ കഥാപാത്രമാണ്. ആ സിനിമയിൽ ഒരു ചോറ് ഉണ്ണുന്ന സീൻ ഉണ്ട്. രാത്രി ആയിരുന്നു ഷൂട്ട്. അടൂർ സാർ പറഞ്ഞു ‘നന്ദു വൈകിട്ട് ചായ ഒന്നും കുടിക്കേണ്ട നമുക്ക് രാത്രി ഷൂട്ട് ഉണ്ട്’. ഞാൻ അങ്ങനെ ഒന്നും കഴിച്ചില്ല. ഏഴ് മണിക്കായിരുന്നു ഷൂട്ട്. ആഹാരം ആർത്തിയോടെ കഴിക്കുന്ന ഒരു സീൻ ആണ്. ആ സീനിൽ കാണിച്ച ആഹാരം ഫുൾ ഞാൻ കഴിച്ചത് തന്നെയാണ്. ഇപ്പോഴും എല്ലാവരും ചോദിക്കും ആ സീനിനെക്കുറിച്ച്. അതിന്റെ ഡബ്ബിങ് സമയത്തും വീണ്ടും അതുപോലെ ചോറ് കഴിക്കേണ്ടി വന്നു. അതുപോലെ സൗണ്ട് എഫ്ഫക്റ്റ് കിട്ടാൻ വേണ്ടി, ഞാൻ ചെന്നപ്പോൾ ചിത്രാഞ്ജലിയുടെ ഫ്ലോറിൽ ഇലയൊക്കെ ഇട്ടു ചോറ് വിളമ്പി വച്ചേക്കുവാണ്, ചോറ്, സാമ്പാറ് പപ്പടം, രണ്ടു മത്തി വറുത്തത് എല്ലാം ഉണ്ടായിരുന്നു.

സൗണ്ട് എൻജിനീയർ ഹരിച്ചേട്ടൻ കമന്റിട്ടടിച്ചു”ഈ സ്റ്റുഡിയോയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരാൾ ഇരുന്നു ആഹാരം കഴിക്കുന്നത്, ഇവിടെ ഇരുന്നു ചായപോലും ആരും കുടിക്കാറില്ല”. ഞാൻ അവിടെ കഴിക്കാൻ ഇരുന്നു. ചോറിൽ കൈ വച്ചപ്പോഴേ അടൂർ സാർ പറഞ്ഞു ഇപ്പൊ കഴിക്കാൻ പറ്റില്ല, ഈ ഫ്ലോറിൽ തടിയാണ് ഇട്ടിരിക്കുന്നത്, അപ്പൊ കൈ വയ്ക്കുമ്പോൾ കിട്ടുന്ന സൗണ്ട് ‘ഡും’ എന്നാണു, ഒരിക്കലും തറയിൽ തൊടുമ്പോ ‘ഡും’ എന്ന സൗണ്ട് കേൾക്കില്ല എന്ന്. പിന്നെ ഫ്ലോർ ഒക്കെ മാറ്റി, സിമന്റ് തറയിൽ ഇലയിട്ടാണ് കഴിച്ചത്, സ്ക്രീനിൽ നോക്കി അതെ സീക്വൻസിൽ ആണ് കഴിച്ചത്. അത്രയ്ക്ക് പെർഫെക്‌ഷൻ നോക്കുന്ന സംവിധായകൻ ആണ് അദ്ദേഹം.” നന്ദു പറയുന്നു.

ചിത്രത്തിന്‍റെ സെൻസറിങ് നടക്കുന്ന സമയത്തു സെൻസർ ബോർഡ് മെമ്പർ പറഞ്ഞ രസകരമായ കമന്റും താരം പങ്കുവച്ചു. ”നന്ദുവിന്റെ കഥാപാത്രം കണ്ടു ഇരുന്നു സെൻസർ ചെയ്യാൻ വലിയ പാടായിരുന്നു, സെൻസർ ഓഫീസർ പറഞ്ഞു നമുക്ക് ബ്രേക്ക് എടുത്തു ഊണ് കഴിച്ചിട്ട് ബാക്കി കാണാം, ഇയാൾ തിന്നുന്നത് കണ്ടിട്ട് കൊതി വന്നു പണ്ടാരമടങ്ങിപ്പോയി എന്ന്. ഈ സീക്വൻസ് വരുമ്പോഴേ വിശക്കും എന്ന് പറഞ്ഞ ഒരുപാട് ആൾക്കാർ ഉണ്ട്. ആ സിനിമ ഒരു വലിയ അനുഭവം ആയിരുന്നു. ” നന്ദു അഭിമുഖത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button