KeralaLatest NewsNews

‘ആഘോഷം വേണ്ട പ്രാര്‍ത്ഥന മാത്രം മതി’; അരനൂറ്റാണ്ടിന്റെ തിളക്കത്തിൽ പിജെ ജോസഫ്

ഒരു ജനകീയ നേതാവിനെക്കൂടാതെ പി.ജെക്കുള്ളില്‍ ഒരു ഗായകന്‍ കൂടിയുണ്ട്.

കോട്ടയം: പി.ജെ ജോസഫ് എന്ന തികഞ്ഞ രാഷ്ട്രീയ നേതാവ് നിയമസഭയില്‍ എത്തിയിട്ട് 50 വര്‍ഷം. തൊടുപുഴ പാലത്തിനാല്‍ ജോസഫ് ജോസഫ് എന്ന പിജെ ജോസഫ് ഉമ്മന്‍ചാണ്ടിയെപ്പോലെ തുടര്‍ച്ചയായി അമ്പതു വ‌ര്‍ഷം പിന്നിടുകയാണ്. ഒരേ മണ്ഡലത്തില്‍ നിന്നു ജയിച്ചുവെന്ന റെക്കാഡില്ലെങ്കിലും ആദ്യമായി നിയമസഭയില്‍ എത്തിയിട്ട് ജോസഫും അരനൂറ്റാണ്ട് തികച്ചു. ‘ആഘോഷം വേണ്ട പ്രാര്‍ത്ഥന മാത്രം മതി’ എന്നുപറഞ്ഞ് നിറചിരിയോടെ ആഘോഷം പാട്ടില്‍ ഒതുക്കുകയാണ് ജോസഫ്.

1970 ലാണ് സി.പി.എം കോട്ടയായ തൊടുപുഴയില്‍ പി.ജെ ജോസഫ് എന്ന തൊടുപുഴക്കാരൻ മത്സരിക്കാൻ ഇറങ്ങിയത്. നിയമസഭയിലേക്ക് 10 തവണ മത്സരിച്ചു. ഒരു തവണ മാത്രമാണ് പരാജയപ്പെട്ടത്. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ചാണ്ടിയെന്ന പോലെയാണ് തൊടുപുഴക്കാര്‍ക്ക് മണ്ഡലം നോക്കുന്ന പി.ജെയും. ഒരു തവണ പി.ടി.തോമസിനോട് തോറ്റു. ഒരു തവണ ലോക് സഭയിലേക്ക് മത്സരിക്കാന്‍ മാറി നിന്നു. ഇതൊഴിച്ചാല്‍ 40 വര്‍ഷമായി ജോസഫ് തൊടുപുഴയുടെ എം.എല്‍.എയാണ്. 29-ാം വയസിലാണ് ആദ്യ മത്സരം. കെ.എം.മാണിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ 1978ല്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. എട്ടുമാസത്തിനു ശേഷം സുപ്രീംകോടതി വിധിയിലൂടെ മാണി തിരിച്ചെത്തിയപ്പോള്‍ മാറി കൊടുത്തു.

1979ല്‍ സ്വന്തമായി കേരള കോണ്‍ഗ്രസ് രൂപീകരിച്ച പേരും പി ജെ ജോസഫ് സ്വന്തമാക്കി. 1980ല്‍ യു.ഡി.എഫ് സ്ഥാപക കണ്‍വീനറായി. 1989ല്‍ യു.ഡി.എഫുമായി തെറ്റി. മൂവാറ്റുപുഴയില്‍ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചു തോറ്റു. തുടര്‍ന്ന് ഇടതുമുന്നണിയിലെത്തി. 96ലും 2006ലും തൊടുപുഴയില്‍ നിന്നു ജയിച്ചു. 2001ല്‍ പി.ടി.തോമസിനോട് തോറ്റു. 2010ല്‍ ഇടതു മന്ത്രിസഭയില്‍ നിന്ന് രാജിവച്ച്‌ കേരളകോണ്‍ഗ്രസ് എമമില്‍ ലയിച്ചു. കെ.എം.മാണിയുടെ മരണശേഷം ജോസ് കെ മാണിയുമായി തെറ്റി. ജോസഫ് ഗ്രൂപ്പായി യു.ഡി.എഫില്‍ നില്‍ക്കുന്നു.

ആദ്യ പിന്നണിഗായകനായ പി.ജെ ജോസഫ്

ഒരു ജനകീയ നേതാവിനെക്കൂടാതെ പി.ജെക്കുള്ളില്‍ ഒരു ഗായകന്‍ കൂടിയുണ്ട്. തിരഞ്ഞെടുപ്പായാലും പൊതുപരിപാടികളായാലും പി.ജെ. ജോസഫ് ഉണ്ടെങ്കില്‍ അവിടെ പാട്ടുമുണ്ടാകും. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ പള്ളി ക്വയറിലും സജീവ സാന്നിദ്ധ്യമായിരുന്നു .കോളേജിലെത്തിയപ്പോള്‍ പി.ജെയുടെ പാട്ട് ഒഴിവാക്കാന്‍ പറ്റാത്ത ഘടകമായി . 1960ല്‍ പുറത്തിറങ്ങിയ ‘സുജാത’ എന്ന ഹിന്ദി ചലച്ചിത്രത്തിലെ ‘ജല്‍തേ ഹേ ജിസ്കേലിയേ.’ ആണ് ഇഷ്ട ഗാനം. 1984ല്‍ ശബരിമല ദര്‍ശനം എന്ന സിനിമയില്‍ പാടി . ‘ഈ ശ്യാമസന്ധ്യ വിമൂകം സഖീ.’ എന്നു തുടങ്ങുന്ന പാട്ടിലൂടെ ഇന്ത്യയിലെ ആദ്യ പിന്നണി ഗായകനായ മന്ത്രി എന്ന വിശേഷണവും ജോസഫിന്റെ പേരിനൊപ്പമായി.

shortlink

Post Your Comments


Back to top button