KeralaLatest NewsNews

സംസ്ഥാനത്ത് കാലവര്‍ഷം എന്ന് പിന്‍വാങ്ങും എന്നത് സംബന്ധിച്ച് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

 

തിരുവനന്തപുരം: കാലവര്‍ഷത്തില്‍ ബുധനാഴ്ച വരെ സംസ്ഥാനത്തു രേഖപ്പെടുത്തിയത് ഒന്‍പത് ശതമാനം അധിക മഴ. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ നീളുന്ന കാലവര്‍ഷക്കാലത്ത് 2049.2 മില്ലീമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടത്. എന്നാല്‍ ഇന്ന് വരെ പെയ്തത് 2227.9 മില്ലീമീറ്റര്‍ മഴയാണ്.

കാലവര്‍ഷ കാലം അവസാനിച്ചെങ്കിലും കാലവര്‍ഷത്തിന്റെ പിന്‍വാങ്ങല്‍ ഇനിയും പൂര്‍ണമായിട്ടില്ല. അതിനാല്‍ കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ സംസ്ഥാനത്തു തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ രൂപപ്പെട്ട ന്യൂനമര്‍ദ മേഖല ശക്തമാവുകയും ന്യൂനമര്‍ദമായി പരിണമിക്കാനും സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തിപ്പെടാനും സാധ്യതയുണ്ട്. അടുത്ത ആഴ്ച അവസാനത്തോടെ കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങുമെന്നും ഇതിനു പിന്നാലെ തുലാവര്‍ഷം സംസ്ഥാനത്ത് പെയ്തു തുടങ്ങുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

അവസാന പാദത്തില്‍ കാലവര്‍ഷം കരുത്തുകാട്ടി തിമിര്‍ത്തു പെയ്തതോടെ ഭൂരിഭാഗം ജില്ലകളിലെയും മഴക്കുറവ് നികത്തപ്പെട്ടു. ഇടുക്കി, മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളിലാണ് മഴക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കിയില്‍ ആറ് ശതമാനവും മലപ്പുറത്ത് ഒരു ശതമാനവും തൃശൂരില്‍ 12 ശതമാനവും വയനാട്ടില്‍ 18 ശതമാനവും മഴക്കുറവാണുള്ളത്.

ഇക്കുറി കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. തിരുവനന്തപുരത്തും കോഴിക്കോടും 33 ശതമാനം അധിക മഴ പെയ്തപ്പോള്‍ കണ്ണൂരില്‍ 28 ശതമാനവും കോട്ടയത്ത് 24 ശതമാനവും അധിക മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button