തിരുവനന്തപുരം:ആരോഗ്യവകുപ്പിൽ ശ്രീറാം വെങ്കിട്ടരാമന്റെ ഇടപെടലിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്കിടയിൽ അമർഷം. തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫിസറായ ഡോക്ടറെയും നഴ്സുമാരെയും സസ്പെൻഡ് ചെയ്തിരുന്നു.ഈ വിഷയത്തിൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ചത് ശ്രീറാമിന്റെ നേതൃത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണെന്നാണ് ആരോപണം. ആരോഗ്യ സെക്രട്ടറിയെയും ഡിഎച്ച്എസിനെയും മറികടന്ന് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതായാണ് ജീവനക്കാരിൽ ഒരുവിഭാഗം ആരോപിക്കുന്നത്. ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാത്തതിനും നിയമിച്ച നഴ്സുമാർ രോഗിയെ പരിചരിക്കാത്തതിനും നോഡൽ ഓഫിസർ അടക്കമുള്ള ഡോക്ടർമാർ എന്തു തെറ്റു ചെയ്തെന്നാണ് ചോദ്യം.
കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ ചുമതലയാണ് ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ശ്രീറാമിന്. ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അവഗണിക്കുന്നുവെന്നും ഫയലുകളിൽ തീരുമാനമെടുക്കാന്‍ വൈകുന്നുവെന്നും ആരോപണമുണ്ട്. ശ്രീറാമിന്റെ ഇടപെടലുകൾക്ക് കൂട്ടുനിന്നില്ലെങ്കിൽ പ്രതികാര നടപടികൾ സ്വീകരിക്കുന്നതായും ജീവനക്കാർക്ക് പരാതിയുണ്ട്.
Post Your Comments