KeralaLatest NewsNews

‘വ്യാജ അക്കൗണ്ട്’; തട്ടിപ്പിന് ഇരയായത് ഐജി മുതൽ എസ്‌ഐ വരെ…

ഉദ്യോഗസ്ഥാനായ സുമേഷിന്റെ വ്യാജ അക്കൗണ്ടില്‍ നിന്ന് 10, 000 രൂപയാണ് ആവശ്യപ്പെട്ടത്.

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പ് നമുക്ക് സുപരിചിതമാണ്. എന്നാൽ അത് നിയമ പാലകരുടെ പേരിലാണെങ്കിയിലോ? എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് ഐജിയും ഡിവൈഎസ്പിയും മുതല്‍ എസ്‌ഐ വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. നിങ്ങളുടെ നിലവിലുള്ള ഫെയ്‌സ്‌ബുക്ക്‌ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ച്‌ തന്നെ പുതിയ അക്കൗണ്ട് തുടങ്ങുകയും അതില്‍ നിന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുകയുമാണ് ആദ്യം ചെയ്യുക. ഇതിനുശേഷം മെസഞ്ചര്‍ വഴി. അത്യാവശ്യമാണെന്നും ഉടനടി മടക്കി നല്‍കാമെന്നും കാട്ടി സന്ദേശമെത്തും. അടുത്ത സുഹൃത്തായതിനാല്‍, പ്രത്യേകിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍ ആണെന്ന വിശ്വാസം കൂടിയുള്ളതിനാല്‍ ചിലരെങ്കിലും അബദ്ധത്തില്‍പ്പെടും. കൈയിലുള്ള പണം നഷ്ടപ്പെടുകയും ചെയ്യും. സമീപകാലത്ത് ഇത്തരം നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഏറ്റവും ഒടുവിലായി തട്ടിപ്പ് നടന്നത് ഐ ജിയുടെ പേരിലാണ്. ഒറിജിനല്‍ എഫ്ബി പേജിന്റെ അതേ മാതൃകയിലും അതേ ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജപേജും നിര്‍മിച്ചിരിക്കുന്നത്. പ്രൊഫൈല്‍ വിവരണങ്ങള്‍ ഒഴികെ എല്ലാം ഒരുപോലെ. ജനന തീയതിയായി യഥാര്‍ത്ഥ പേരില്‍ നല്‍കിയിരിക്കുന്നത് 25 സെപ്റ്റംബര്‍ ആണ്. എന്നാല്‍ വ്യാജനില്‍ ഇത് 2005 ജനുവരി ഒന്നാണ്. ഇത് മാത്രമാണ് പ്രകടമായ മാറ്റം. കഴിഞ്ഞ കുറച്ചുനാളായി നിരവധി പേര്‍ക്ക് ഐജി പി.വിജയന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നതാണ് സംശയത്തിന് ഇടയായത്. ചിലര്‍ പോലീസില്‍ തന്നെയുള്ള സുഹൃത്തുക്കളോട് ഇത് പങ്കുവച്ചു. എറണാകുളത്തെ പൊലീസ് ഉദ്യോഗസ്ഥനായ പി എസ് രഘുവാണ് ഇക്കാര്യം ഐജിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഡിജിപിയുടെ കണ്‍ട്രോള്‍ റൂമില്‍ പരാതി നല്‍കുകയും ചെയ്തത്. പിന്നാലെ താന്‍ ആര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കാറില്ലെന്നും അതിനാല്‍ റിക്വസ്റ്റ് ലഭിക്കുന്നവര്‍ സ്വീകരിക്കരുതെന്നും വ്യക്തമാക്കി ഐജി പി. വിജയന്‍ തന്നെ രംഗത്തെത്തി. ഐജിയുടെ പരാതിയാല്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: യൂട്യൂബിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ കേസെടുത്ത് പോലീസ്

നേരത്തെ ആലുവ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഡിവൈഎസ്പിയുടെ പേരില്‍ സമൂഹ മാധ്യമത്തില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച്‌ പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. ഡിവൈഎസ്പി മധു ബാബു രാഘവിന്റെ പേരിലാണ് ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സൗഹൃദം സ്ഥാപിച്ച്‌ പണം തട്ടാന്‍ ശ്രമം നടന്നത്. പുതിയ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് സൗഹൃദം സ്ഥാപിക്കാന്‍ അറിയിപ്പ് വന്ന കാര്യം സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടെന്ന കാര്യം മധു ബാബു അറിഞ്ഞത്. ഡിവൈഎസ്പിയുടെ ഔദ്യോഗിക വേഷം ധരിച്ച ചിത്രങ്ങള്‍ വ്യാജ അക്കൗണ്ടില്‍ ചേര്‍ത്തിട്ടുമുണ്ട്.

നിലവിലുള്ള അക്കൗണ്ടിലുള്ള പ്രൊഫഷണലുകള്‍ക്കും സമ്പന്നര്‍ക്കുമാണ് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ഇതില്‍ നൂറോളം പേര്‍ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. ഇവരില്‍ നിന്ന് ക്രമേണ പണം ആവശ്യപ്പെടുകയാണ് അക്കൗണ്ട് തുടങ്ങിയവര്‍ ലക്ഷ്യംവച്ചതെന്ന് കരുതുന്നു. എന്നാല്‍ വ്യാജ അക്കൗണ്ട് തുടങ്ങി ദിവസങ്ങള്‍ക്കകം തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ആരുടേയും പണം നഷ്ടമായില്ല.

എന്നാൽ ഇതിന് മുന്‍പ് പാനൂര്‍ പ്രിന്‍സിപ്പല്‍ പേര് ഉപയോഗിച്ചും തട്ടിപ്പ് നടത്താന്‍ ശ്രമം നടന്നു. കുട്ടി അപകടത്തില്‍പ്പെട്ടെന്ന സന്ദേശം നല്‍കിയായിരുന്നു എസ്‌ഐയുടെ പേരിലുള്ള തട്ടിപ്പ്. യാഥാര്‍ത്ഥ അക്കൗണ്ടിലെ വിവരങ്ങള്‍ പകര്‍ത്തിയാണ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചത്. 15,000 രൂപയാണ് ഒരാളോട് ആവശ്യപ്പെട്ടത്. മറ്റൊരാളോട് 2000 രൂപ. എന്നാല്‍ ഇക്കാര്യം സുഹൃത്തുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. വിജിലന്‍സ് ഉദ്യോഗസ്ഥാനായ സുമേഷിന്റെ വ്യാജ അക്കൗണ്ടില്‍ നിന്ന് 10, 000 രൂപയാണ് ആവശ്യപ്പെട്ടത്. പണം നല്‍കുന്നതിന് മുമ്പ് സുഹൃത്ത് വിളിച്ച്‌ അന്വേഷിച്ചതോടെയാണ് അന്നും തട്ടിപ്പ് പുറത്തായത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരിലെ തന്നെ വിജിലിന്‍സ് സി.ഐ യുടെ പേര് ഉപയോഗിച്ചും സമാനമായ രീതിയില്‍ തട്ടിപ്പിനുള്ള ശ്രമം നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button