KeralaLatest NewsNews

സ്വപ്ന സുരേഷിനെ അറിയില്ലെന്ന് ഇനിയും പറയാനാണോ പിണറായി വിജയന്റെ നീക്കം? മുഖ്യമന്ത്രി സ്ഥാനത്ത് ഇനിയും കടിച്ചു തൂങ്ങിക്കിടക്കാന്‍ പിണറായി വിജയന് ലജ്ജ തോന്നുന്നില്ലേ.. ആഞ്ഞടിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: സ്വപ്ന സുരേഷിനെ അറിയില്ലെന്ന് ഇനിയും പറയാനാണോ പിണറായി വിജയന്റെ നീക്കം? ചോദ്യവുമായി മുരളീധരന്‍ . എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലാണ് വി മുരളീധരന്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തില്‍ പറയുന്നതെന്ന് വി മുരളീധരന്‍ ആരോപിക്കുന്നു.

Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും തല എടുക്കണമെന്ന് പ്രസംഗം : സമൂഹമാധ്യമങ്ങളിലും പ്രചാരണം… യുവാവ് അറസ്റ്റില്‍

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്: ” മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുഖംമൂടിയഴിച്ചിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഒന്നുമറിയാത്ത നിഷ്‌കളങ്കനെന്ന് സ്ഥാപിക്കാന്‍ നോക്കിയ ശിവശങ്കറിന് അതില്‍ കൃത്യമായ പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തില്‍ പറയുന്നത്. സ്വപ്നയ്ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണ്.

ഇടപാടുകള്‍ സംബന്ധിച്ച് ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളെ ആധാരമാക്കി ശിവശങ്കറിനെതിരെ ആഴത്തില്‍ അന്വേഷിക്കണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചത്. പ്രതികള്‍ സ്വര്‍ണക്കടത്ത് നടന്ന ദിവസങ്ങളില്‍ താമസിച്ചത് ശിവശങ്കര്‍ എടുത്ത് നല്‍കിയ ഫ്‌ലാറ്റിലാണെന്ന വിവരവും നേരത്തെ പുറത്തു വന്നതാണ്. ഡിജിറ്റല്‍ തെളിവുകള്‍ കൂടി വരുമ്‌ബോള്‍ എല്ലാം പകല്‍ പോലെ തെളിയും.

ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം, അദ്ദേഹത്തിന്റെ റഫറന്‍സ് വച്ചാണ് സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് വഴി സ്വപ്ന ജോലിക്ക് അപേക്ഷിച്ചതെന്നും കൂടി വ്യക്തമാകുമ്പോള്‍ പിണറായിയും കൂട്ടരും കെട്ടിപ്പൊക്കിയ നുണയുടെ ചീട്ടു കൊട്ടാരമാണ് തകരുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തന്റെ നിയമനമെന്ന് ശിവശങ്കര്‍ പറഞ്ഞതായി സ്വപ്ന മൊഴി നല്‍കിയെന്നതും ശ്രദ്ധേയമാണ്.

തന്റെ വിശ്വസ്തന്‍ ശിവശങ്കറിന്റെ വിശ്വസ്ത സ്വപ്ന സുരേഷിനെ അറിയില്ലെന്ന് ഇനിയും പറയാനാണോ പിണറായി വിജയന്റെ നീക്കം? കള്ളക്കടത്തുകാര്‍ ഇത്രയും കാലം കയറിയിറങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസിലാണോ ? ഇത്രയും കാര്യങ്ങള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് ഇനിയും കടിച്ചു തൂങ്ങിക്കിടക്കാന്‍ പിണറായി വിജയന് ലജ്ജ തോന്നുന്നില്ലേ? കള്ളക്കടത്തുകാരെ കയ്യയച്ചു സഹായിക്കുന്ന മുഖ്യമന്ത്രി , രാഷ്ട്രീയ ധാര്‍മ്മികത ലേശം ബാക്കിയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് രാജി വയ്ക്കണമെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ‘

 

shortlink

Related Articles

Post Your Comments

Related Articles


Back to top button