തിരുവനന്തപുരം: യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോൾ ലംഘിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തെന്ന വിവാദത്തിൽ പ്രതികരണവുമായി മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോൻ. എന്നാൽ വി. മുരളീധരനൊപ്പമുള്ള തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രം മോശം കമന്റുകള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ സ്മിതാ മേനോന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഐ.ടി. ആക്‌ട് പ്രകാരമുള്ള കേസ് ഇന്‍സ്‌പെക്ടര്‍ സിബി ടോമിന്‍ ആണ് അന്വേഷിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയ്ക്ക് നല്‍കിയ പരാതിയിന്മേലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
താന്‍സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങള്‍ എടുത്താണ് അപവാദ പ്രചാരണം നടത്തുന്നതെന്ന് സ്മിത വെളിപ്പെടുത്തി. ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം പങ്കെടുത്ത ചിത്രം വച്ചാണ് പ്രചാരണം നടക്കുന്നത്. അബുദാബിയില്‍ വച്ച് നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ പരിപാടിയാണ് വേദി. സ്വന്തം ചിലവിലാണ് അവിടെ പോയതും പങ്കെടുത്തതെന്നും പറഞ്ഞു. പങ്കെടുക്കുന്ന വിവരം കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ടായിരുന്നു.
അബുദാബിയില്‍ സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു താമസിച്ചത്. തന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടി വന്നിട്ടില്ലയെന്നും സ്മിത മേനോൻ വ്യക്തമാക്കി. എന്നാൽ ഔദ്യോഗിക പ്രതിനിധിയല്ലാത്ത സ്മിത പങ്കെടുത്തു, ചട്ടലംഘനം നടന്നു എന്ന് പരാമര്‍ശിച്ചുകൊണ്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തെപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രിയുടെ ഓഫീസിനോട് വിശദീകരണം തേടിയിരുന്നു.
Post Your Comments