KeralaLatest NewsNews

സെക്രട്ടേറിയേറ്റ് തീപിടിത്തം: ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐ.ജി. ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ ഐ.ജി. ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Read also: ബംഗളൂരു മയക്കുമരുന്ന് കേസ്: വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ്

സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലെ തീ പിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് റിപ്പോർട്ട് വന്നു. ഇതോടെ സർക്കാരിന്റെ വാദം പൊളിഞ്ഞു. ഫോറൻസിക് റിപ്പോർട്ട് ആധികാരിക രേഖയായി കോടതിയിൽ പരിഗണിക്കും. ഷോർട് സർക്യൂട് അല്ലെങ്കിൽ എങ്ങനെയാണ് തീപിടിച്ചത്, ആരാണ് തീവച്ചത് എന്നും ചെന്നിത്തല ചോദിച്ചു.

സെക്രട്ടേറിയേറ്റിൽ നടന്നത് സെലക്ടീവ് തീപ്പിടിത്തമാണ്. റിപ്പോർട്ട് കോടതിയിൽ എത്തിയ ശേഷം ഒരു ഐജി ഫോറൻസിക് ഉദ്യോഗസ്ഥരെ കണക്കറ്റ് ശകാരിച്ചു. ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വന്നത് വലിയ തോതിലുള്ള ഭീഷണിയാണ്.

ഫോറൻസിക് പരിശോധന നടത്താൻ ആരാണ് പഠിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പോലീസ് ഹെഡ്ക്വാട്ടേഴ്സിൽ ഐ.ജി. വാങ്ങിവെച്ചു. ഫോറൻസിക്കിന്റെ രണ്ടാമത്തെ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ കോടതിയിൽ എത്തരുതെന്ന് ഉദ്യോഗസ്ഥക്ക് ഐജി നിർദേശം നൽകി.

ഫോറൻസിക് റിപ്പോർട്ടുകളിൽ ഒരുകാലത്തും പോലീസ് ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച ചെന്നിത്തല ഐ.ജിയുടെ നടപടിയെ നിഷ്പക്ഷതക്കെതിരായ വെല്ലുവിളി ആയി വേണം കാണാനെന്നും പറഞ്ഞു.

കെമിസ്ട്രി വിഭാഗത്തിൽ നിന്നും വരുന്ന റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ കോടതിയിൽ നൽകരുതെന്നും ഐ ജി ആവശ്യപ്പെട്ടു. ഈ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണം. ഇതിനു പിന്നിൽ ഗൂഡാലോചനയുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തെളിവുകൾ നശിപ്പിക്കുന്നു എന്നുള്ളതിന് ഉദാഹരണമാണിത്. ഇതിന് ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഉപയോഗിക്കുന്നു. ഫൊറൻസികിൽ ശാസ്ത്രജ്ഞർക്ക് പകരം ഡിജിപി റാങ്കിലുള്ളവരെ നിയമിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഫോറൻസികിൽ എത്തിയാൽ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button