Latest NewsNewsInternational

കോവിഡിനെതിരെ തെറാപ്പി ചികിത്സ: കണ്ടുപിടിത്തവുമായി ഇന്ത്യന്‍ വംശജ; 14കാരിക്ക് ലഭിച്ചത് 18.35 ലക്ഷം രൂപ

നന്നായി പഠിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന അനിക മികച്ച ഒരു ഭരതനാട്യം നര്‍ത്തകി കൂടിയാണ്.

ടെക്‌സ്: കോവിഡ് 19നെതിരായ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോക ശാസ്ത്രജ്ഞര്‍. റഷ്യ ഉള്‍പ്പടെ ചില സ്ഥലങ്ങളില്‍ വാക്സിന്‍ പുറത്തിറക്കുകയും ചെയ്തു. കോവിഡ് സുഖപ്പെടുത്തുന്ന കണ്ടുപിടിത്തവുമായി 14കാരിയായ ഇന്ത്യന്‍ വംശജയാണ് ഇന്ന് ചർച്ചയാകുന്നത്. അനിക ചെബ്രോലു എന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കോവിഡ് 19ന് പ്രതിവിധിയിലേക്ക് നയിക്കുന്ന കണ്ടെത്തല്‍ നടത്തിയത്. അമേരിക്കയിലെ ടെക്സാസിലെ ഫ്രിസ്കോയില്‍ താമസിക്കുന്ന അനിക ഇന്ത്യന്‍ വംശജ കൂടിയാണ്. കോവിഡിനെ സുഖപ്പെടുത്തുന്നതരത്തിലേക്കുള്ള അനികയുടെ കണ്ടെത്തലിന് 18.35 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്.

2020 3എം യംഗ് സയന്റിസ്റ്റ് ചലഞ്ചില്‍ പങ്കെടുത്തുകൊണ്ടാണ് അനിക കോവിഡിനെതിരെ ഫലപ്രദമായ ഒരു തെറാപ്പി ചികിത്സ നിര്‍ദേശിച്ചത്. കോവിഡിന് കാരണമായ വൈറസിനെ പ്രതിരോധിക്കുന്ന തന്മാത്രകള്‍ അടങ്ങിയ പ്രോട്ടീന്‍ സംയുക്തം വേര്‍തിരിച്ചെടുത്താണ് അനിക ശ്രദ്ധേയയായത്. ഇത് ഫലപ്രദമായ മരുന്ന്, വാക്സിന്‍ എന്നിവ വികസിപ്പിക്കുന്നതില്‍ ഏറെ പ്രധാനമാണ്. ‘കഴിഞ്ഞ രണ്ട് ദിവസമായി, എന്റെ പ്രോജക്റ്റ് ഏറെ ചര്‍ച്ചയാകുന്നുണ്ട്. ഈ മഹാമാരിക്കെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഇത്. ഉടന്‍ തന്നെ ലോകം സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഇത്തരം കണ്ടെത്തലുകള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘അനിക സി‌എന്‍‌എന്നിനോട് പറഞ്ഞു.

Read Also: ജോ ബൈഡന്‍ ജയിച്ചാല്‍ അമേരിക്കയില്‍ കമ്യൂണിസം; താന്‍ പരാജയപ്പെടുകയാണെങ്കില്‍ രാജ്യം വിട്ടേക്കുമെന്ന് ട്രംപ്

ഡിസംബറില്‍ ആദ്യ കേസ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) റിപ്പോര്‍ട്ട് ചെയ്തതിനുശേഷം ആഗോളതലത്തില്‍ ഇതുവരെ 11 ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ സിസ്റ്റംസ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗിന്റെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ മാത്രം 219,000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

‘മഹാമാരി, വൈറസ്, മരുന്ന് കണ്ടെത്തല്‍ എന്നിവയെക്കുറിച്ച്‌ ഗവേഷണം നടത്താന്‍ വളരെയധികം സമയം ചെലവഴിക്കുന്നുണ്ട്. അതിനു ശേഷം യഥാര്‍ത്ഥത്തില്‍ ഇതുപോലൊന്നിലൂടെയാണ് ജീവിക്കുന്നതെന്ന് ചിന്തിക്കുന്നത് ഭ്രാന്താണ്,’ അനിക പറഞ്ഞു. ” കാഠിന്യവും ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ അത് ലോകത്തില്‍ ചെലുത്തിയ സ്വാധീനവും കാരണം, എന്റെ ഉപദേഷ്ടാവിന്റെ സഹായത്തോടെ ഞാന്‍ നോവെല്‍ കൊറോണ വൈറസിനെ ലക്ഷ്യമാക്കി ഗവേഷണം നടത്തി.”- അനിക പറഞ്ഞു.

1918ലെ ഫ്ലൂ മഹാമാരിയെക്കുറിച്ച്‌ മനസിലാക്കിയ ശേഷം വാര്‍ഷിക പ്രതിരോധ കുത്തിവയ്പ്പുകളും ഇന്‍ഫ്ലുവന്‍സ മരുന്നുകളും ഉണ്ടായിരുന്നിട്ടും അമേരിക്കയില്‍ ഓരോ വര്‍ഷവും എത്രപേര്‍ മരിക്കുന്നുവെന്ന് കണ്ടെത്തിയതിന് ശേഷം വൈറസുകള്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കായുള്ള ഗവേഷണം തനിക്ക് പ്രചോദനമായതായി അനിക പറഞ്ഞു. ‘അനികയ്ക്ക് അന്വേഷണാത്മക മനസുണ്ട്, കോവിഡ് -19 നുള്ള വാക്സിനെക്കുറിച്ച്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ അവളുടെ ജിജ്ഞാസ ഉപയോഗിച്ചു,’ 3 എം യംഗ് സയന്റിസ്റ്റ് ചലഞ്ചിന്റെ ജഡ്ജി ഡോ. സിണ്ടി മോസ് സി‌എന്‍‌എന്നിനോട് പറഞ്ഞു.

“അവളുടെ പ്രവര്‍ത്തനങ്ങള്‍ സമഗ്രവും നിരവധി ഡാറ്റാബേസുകള്‍ പരിശോധിച്ചിട്ടുള്ളതുമാണ്. നവീകരണ പ്രക്രിയയെക്കുറിച്ച്‌ അവള്‍ നന്നായി മനസിലാക്കുകയും, അത് ഫലപ്രദമായി ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. ഗവേഷണങ്ങളിലൂടെ ലോകത്തെ കോവിഡ് മഹാമാരിയില്‍നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്നതിന് അവളുടെ സമയവും കഴിവും ഉപയോഗിക്കാനുള്ള സന്നദ്ധത ഞങ്ങള്‍ക്ക് എല്ലാ പ്രതീക്ഷകളും നല്‍കുന്നു.” ഡോ. സിണ്ടി മോസ് പറഞ്ഞു. നന്നായി പഠിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന അനിക മികച്ച ഒരു ഭരതനാട്യം നര്‍ത്തകി കൂടിയാണ്. മികച്ച യുവ ശാസ്ത്രജ്ഞയ്ക്കുള്ള സമ്മാനവും പദവിയും നേടിയത് ഒരു ബഹുമതിയാണെന്നും എന്നാല്‍ തന്റെ ജോലി പൂര്‍ത്തിയായിട്ടില്ലെന്നും അനിക പറഞ്ഞു.

മഹാമാരിയുടെ രോഗാവസ്ഥയും മരണനിരക്കും നിയന്ത്രിക്കാന്‍ പോരാടുന്ന ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുക എന്നതാണ് അനികയുടെ ലക്ഷ്യം. സ്വന്തം കണ്ടെത്തലുകള്‍ വൈറസിന് യഥാര്‍ത്ഥ പരിഹാരമായി വികസിപ്പിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയും അനികയ്ക്കുണ്ട്. ‘ഈ വേനല്‍ക്കാലത്ത് നോവെല്‍ കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമായി ബന്ധിപ്പിക്കുന്ന സംയുക്തം കണ്ടെത്താനുള്ള എന്റെ ശ്രമം സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണെന്ന് തോന്നുമെങ്കിലും ഈ ശ്രമങ്ങളെല്ലാം കൂട്ടിച്ചേര്‍ക്കുമ്ബോള്‍ നമുക്ക് ലക്ഷ്യത്തിലെത്താനാകും,’ അവര്‍ പറഞ്ഞു. “വൈറോളജിസ്റ്റുകളുടെയും മരുന്ന് വികസിപ്പിക്കുന്ന വിദഗ്ധരുടെയും സഹായത്തോടെ ഈ തന്മാത്ര വികസിപ്പിക്കാനായാല്‍ എന്‍റെ കഠിനാധ്വാനം വിജയം കാണും.”- അനിക പ്രതീക്ഷ പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button