ശബരിമല ∙ മണ്ഡലകാല തീർഥാടനത്തിനായി ശബരിമല ക്ഷേത്രം 15ന് തുറക്കും. നിയുക്ത മേൽശാന്തിമാരായ തൃശൂർ കൊടുങ്ങല്ലൂർ വാരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റി (ശബരിമല) , അങ്കമാലി കിടങ്ങൂർ മൈലക്കോടത്ത് മനയിൽ എം.എൻ.രവി കുമാർ (ജനാർദനൻ നമ്പൂതിരി – മാളികപ്പുറം) എന്നിവരുടെ അഭിഷേകവും സ്ഥാനാരോഹണവും അന്ന് നടക്കും. ഭക്തർക്കു പ്രവേശനമില്ല.
വൃശ്ചികം ഒന്ന് ആയ 16 മുതൽ കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി തീർഥാടകർക്ക് പ്രവേശനമുണ്ട്. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 25ന് വൈകിട്ട് സന്നിധാനത്ത് എത്തും. തുടർന്ന് അങ്കി ചാർത്തി ദീപാരാധന. 26ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാർത്തി മണ്ഡല പൂജയും നടക്കും.അന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് തീർഥാടനത്തിനായി ഡിസംബർ 30 ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് രാവിലെ 7ന് നട അടയ്ക്കും.
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമേ ഇത്തവണ ദർശനം നടത്താൻ കഴിയൂ.
Post Your Comments