Latest NewsKeralaNews

വിവി രാജേഷിനെ അയോഗ്യനാക്കില്ല; തിരുവനന്തപുരത്ത് ബിജെപിക്ക് ആശ്വാസം

റോസാപൂ ചിഹ്നത്തിനെതിരായ ബിജെപി പരാതി അംഗീകരിക്കില്ലെന്ന് കമ്മീഷന്‍ അറിയിച്ചതായും വിശദീകരിക്കുന്നു.

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും പൂജപ്പുര വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയുമായ വിവി രാജേഷിനെതിരായ പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയെന്ന് റിപ്പോര്‍ട്ട്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രാജേഷിനെ അയോഗ്യനാക്കാന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ നിലപാട്.

എന്നാൽ രാജേഷിന് ഒന്നില്‍ കൂടുതല്‍ ഇടത്ത് വോട്ടുണ്ടെങ്കിലും വോട്ട് ചെയ്താല്‍ മാത്രമേ അദ്ദേഹത്തെ ആയോഗ്യനാക്കാന്‍ കഴിയൂ. വീടു മാറിയപ്പോള്‍ വോട്ടവകാശം മാറ്റാന്‍ താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് ചെവിക്കൊണ്ടില്ലെന്ന രാജേഷിന്റെ ആരോപണത്തില്‍ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കര്‍ പ്രതികരിച്ചതായി ജന്മഭൂമി പറയുന്നു. റോസാപൂ ചിഹ്നത്തിനെതിരായ ബിജെപി പരാതി അംഗീകരിക്കില്ലെന്ന് കമ്മീഷന്‍ അറിയിച്ചതായും വിശദീകരിക്കുന്നു.

അതേസമയം വി.വി രാജേഷ് രണ്ടിടത്തെ വോട്ടര്‍പട്ടികയിലുള്‍പ്പെട്ടെന്ന് സിപിഐ ആണ് പരാതി നല്‍കിയത് ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പുര വാര്‍ഡില്‍ മത്സരിക്കുന്ന രാജേഷ് ഒരേ സമയം രണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടെന്നാണ് സിപിഐയുടെ പരാതി. രാജേഷിന്റെ പേരുള്‍പ്പെട്ട നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെയും വോട്ടര്‍പട്ടികകളുടെ പകര്‍പ്പ് സിപിഐ പുറത്തുവിട്ടു. വിവരം മറച്ചുവെച്ച്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച രാജേഷിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.

നെടുമങ്ങാട്ടെ കുടുംബ വീടുള്‍പ്പെടുന്ന 16-ാം വാര്‍ഡിലെയും കോര്‍പ്പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡിലെയും വോട്ടര്‍ പട്ടികകളിലാണ് രാജേഷിന്റെ പേരുള്ളത്. അതേസമയം വഞ്ചിയൂരിലേക്ക് താമസം മാറുമ്ബോള്‍ തന്നെ നെടുമങ്ങാട്ടെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ കത്ത് നല്‍കിയിരുന്നുവെന്നാണ് രാജേഷിന്റെ വിശദീകരണം. എന്നാല്‍ 1994ലെ കേരള മുനിസിപ്പാലിറ്റി ആക്‌ട് പ്രകാരം ഒന്നിലധികം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് സിപിഐയും നിലപാട് എടുത്തു.

Read Also: ബെഹ്‌റയെ മാറ്റണം; സർക്കാർ അഭ്യര്‍ത്ഥന കമ്മീഷന്‍ തള്ളി

നെടുമങ്ങാട്ടുള്ള മായ എന്ന കുടുംബവീടിന്റെ വിലാസത്തില്‍ മുനിസിപ്പാലിറ്റിയിലെ 16-ാം വാര്‍ഡായ കുറളിയോട് വോട്ടര്‍പട്ടികയിലെ ഒന്നാം ഭാഗത്തില്‍ ക്രമ നമ്ബര്‍ 72 ആയി വേലായുധന്‍ നായര്‍ മകന്‍ രാജേഷ് (42 വയസ്സ്) എന്ന് ചേര്‍ത്തിട്ടുണ്ടെന്നും ആരോപണം ഉയര്‍ത്തി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് മറ്റൊരിടത്തും പേരില്ലെന്ന സത്യപ്രസ്താവന സഹിതമാണ് അപേക്ഷ നല്‍കുന്നത്. പൂജപ്പുര വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ് രാജേഷ്. നവംബര്‍ പത്തിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോര്‍പറേഷനിലെയും വോട്ടറാണ് അദ്ദേഹം.

പൂജപ്പുര വാര്‍ഡില്‍ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതില്‍ കോര്‍പറേഷനിലെ 82-ാം നമ്ബര്‍ വാര്‍ഡായ വഞ്ചിയൂരിലെ എട്ട് ഭാഗങ്ങളുള്ള വോട്ടര്‍പട്ടികയില്‍ മൂന്നാം ഭാഗത്തില്‍ രാജേഷ് എന്ന വിലാസത്തില്‍ 1042-ാം ക്രമ നമ്ബരായി വേലായുധന്‍ നായര്‍ മകന്‍ വി വി രാജേഷ് എന്നാണുള്ളത്. എന്നാല്‍ ഇതിന്റെ പേരില്‍ അയോഗ്യതയുണ്ടാകില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button