KeralaLatest NewsNews

പീഡനമാണ് നടക്കുന്നതെന്നു തിരിച്ചറിഞ്ഞില്ല പോലും, പിന്നീടെപ്പോഴോ ഒരു സുപ്രഭാതത്തില്‍ മനസിലാക്കി കളഞ്ഞു : ഡോക്ടറുടെ കുറിപ്പ്

നമ്മുടെ രാജ്യത്ത് അല്ലെങ്കില്‍ ലോകത്തു തന്നെ പീഡിപ്പിക്കപ്പെടുന്നവരുടേയും ബലാത്സംഗത്തിനിരയാകുന്നവരുടേയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. പത്ര-ചാനല്‍ വാര്‍ത്തകളില്‍ നമ്മളില്‍ ചിലരെങ്കിലും ആ വാര്‍ത്ത ആസ്വദിയ്ക്കാറുണ്ട് എന്നത് പരമമായ സത്യമാണ്. ഒരാളുടെ ശരീരത്തില്‍ അയാളുടെ അനുവാദമില്ലാതെ കടന്നുകയറുന്നത് യാതൊരു രീതിയിലും ന്യായീകരിക്കാനും പറ്റുന്ന കാര്യമല്ല. ഇത്തരം മോശം അനുഭവങ്ങള്‍ അത് നേരിട്ടയാള്‍ക്ക് ഉണ്ടാക്കുന്ന മാനസിക, ശാരീരിക ആഘാതങ്ങള്‍ ഒട്ടും ചെറുതുമല്ല. ശരീരത്തിലുണ്ടായ മുറിവുകള്‍ ഉണങ്ങിയാലും മനസിലെ മുറിവുകള്‍ ഇരകളുടെ മനസില്‍ വര്‍ഷങ്ങളോളം മായാതെ നില്‍ക്കുമെന്നതും വാസ്തവമാണ്.

Read Also : എതിരാളികളുടെ വായ അടപ്പിച്ച് ബൈഡനും മോദിയും, കോടികളുടെ സൈനിക കരാറിന് യുഎസിന്റെ അനുമതി

അതേസമയം താന്‍ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് സധൈര്യം മുന്നോട്ട് വരുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോള്‍ കൂടി വരികയാണ് എന്നത് ആശ്വാസം നല്‍കുന്ന കാര്യവുമാണ്. എന്നാല്‍ ‘പീഡനം നേരിട്ട ഇര’യെന്ന മേലങ്കി അണിഞ്ഞുകൊണ്ട് വ്യക്തി വിരോധം തീര്‍ക്കാനും സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ നേടാനും ഇറങ്ങി പുറപ്പെടുന്ന വളരെ ചുരുക്കം ചിലരും നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരക്കാരെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി വിശദീകരിക്കുകയാണ് ഡോക്ടര്‍ അനുജാ ജോസഫ്

കുറിപ്പ് ചുവടെ:

‘ഫസ്റ്റ് റാങ്ക് അടിച്ചേ എന്ന ലാഘവത്തോടെയാണ് പലരും വര്‍ഷങ്ങള്‍ക്കിപ്പുറം പീഡിപ്പിച്ചേ, സ്ഥലവും വിവരങ്ങളും ഉള്‍പ്പെടെ പറയാവേ എന്ന് പറയുന്നത്. ഇത്തരത്തില്‍ വാര്‍ത്തകളില്‍ നിറയുന്ന പീഡന വിധേയരോട് ഒരു ശരാശരി മലയാളിക്ക് പറയാന്‍ ചിലതുണ്ട് (വിധിയുടെ ക്രൂരതയില്‍ മുറിവേല്‍ക്കപ്പെട്ടവരേ… ഇതു നിങ്ങളെ ഉദ്ദേശിച്ചല്ല).

ആദ്യമൊന്നും പീഡനമാണ് നടക്കുന്നതെന്നു തിരിച്ചറിഞ്ഞില്ല പോലും, പാവം, പിന്നീടെപ്പോഴോ ഒരു സുപ്രഭാതത്തില്‍ മനസിലാക്കി കളഞ്ഞു. തെറ്റു പറയാനാവില്ല. കാര്യങ്ങള്‍ ഒന്നും തിരിച്ചറിയാത്ത പ്രായമായിരുന്നു കാണണം! അതെങ്ങനെ ശരിയാകും. സ്ഥലവും മറ്റുമൊക്കെ കൃത്യമായിട്ട് അറിയാല്ലോ. ശേ വെറുതെ, ഒന്നും അറിയത്തില്ലെന്നേ.

അടുത്തിടെ കാണാനിടയായ ഒരു അഭിപ്രായം കൂടെ ചേര്‍ക്കുന്നു.

‘ചാന്‍സ് തരാമെന്ന് പറഞ്ഞു പീഡിപ്പിച്ചു, ഒരു വര്‍ഷമായി ഭീക്ഷണിപെടുത്തി പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞ് മാധ്യമ ശ്രദ്ധ പിടിക്കാനും വ്യക്തി വൈരാഗ്യം തീര്‍ക്കാനും പീഡനം ഒരു ആയുധം ആക്കി എടുത്തപ്പൊ ജനങ്ങള്‍ മാറി ചിന്തിച്ചു തുടങ്ങി. പണ്ടൊക്കെ പീഡനം എന്ന് പറഞ്ഞാല്‍ എല്ലാരും ഒറ്റ കെട്ടായി പെണ്ണിന്റെ കൂടെ മാത്രം നില്‍ക്കും. പക്ഷെ ഇപ്പൊ ഫേക്ക് റേപ്പ് കേസുകള്‍ കാരണം ജീവിതം തകരുന്നവരാണ് ബഹുഭൂരിപക്ഷവും. അതുകൊണ്ടാണ് ആളുകള്‍ തുടര്‍ച്ച ആയി പീഡിപ്പിച്ചെന്നൊക്കെ പറയുന്ന പരാതികള്‍ സംശയത്തോടെ കാണുന്നത്.’

നിലവിലെ സാഹചര്യത്തില്‍, മേല്‍പ്പറഞ്ഞ അഭിപ്രായം ശരി വയ്ക്കുന്നവരാണ് ഏറെപേരും. മന്ത്രിയും സംവിധായകനും എന്നു വേണ്ട പ്രമുഖര്‍ ഒക്കെ തങ്ങളെ പീഡിപ്പിച്ചു എന്നും പറഞ്ഞു കാലങ്ങള്‍ കഴിയുമ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ തുറന്നു പറച്ചില്‍ സീന്‍ ചെയ്യുന്നവരേ… നിങ്ങളോട് പുച്ഛം മാത്രം. നിങ്ങളുടെ ആവശ്യങ്ങള്‍ കഴിയുമ്പോള്‍ പീഡനവും മറ്റുമായി വാര്‍ത്തകളില്‍ ഇടം നേടാനുള്ള ഈ പരിപാടി അങ്ങു നിര്‍ത്തരുതോ? പ്രതികരിക്കേണ്ടിടത്തു നിശബ്ദരായിട്ട് കാലം കഴിയുമ്പോള്‍ മാത്രം സുബോധം വരുന്ന ഈ ഏര്‍പ്പാടങ്ങു നിര്‍ത്തരുതോ? നീതി അര്‍ഹിക്കുന്നവരോടൊപ്പം സമൂഹം എന്നുമുണ്ടാകും.

നിങ്ങളുടെ പ്രഹസനങ്ങള്‍ കണ്ടു മടുത്തു, ഇവിടെ നീതി നിഷേധിക്കപ്പെടുന്ന ഒരുപാടു കുഞ്ഞുങ്ങളുണ്ട്, സ്ത്രീകളുണ്ട്, കുടുംബങ്ങളില്‍ നിന്നു പോലും ക്രൂരതയേറ്റു വാങ്ങേണ്ടി വന്ന പാവങ്ങള്‍, പീഡന വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നോണ്ട് ഇന്നെല്ലാവര്‍ക്കും അതൊരു വിഷയമല്ല, രാവിലെ തൊട്ടു രാത്രി വരെ പീഡനവും തുറന്നു പറച്ചിലുമാണ്. ഇതിനിടയില്‍ സമൂഹത്തിന്റെ ഇടപെടല്‍ വേണ്ടതായ പലതിനോടും ആള്‍ക്കാര്‍ക്ക് പതിവ് നിസ്സംഗതാ മനോഭാവവും.

മുന്‍പൊക്കെ പീഡിപ്പിച്ചു എന്നു കേള്‍ക്കുന്നതു പോലും വേദനയോടെ ആയിരുന്നെങ്കില്‍ ഇന്നതല്ല സ്ഥിതി. എന്തോ പ്രസ്റ്റീജ് മാറ്റര്‍ പോലാണ് പല തുറന്നുപറച്ചിലുകളും.ഇതിനൊരു അവസാനമില്ലേ എന്നു തോന്നിപ്പിക്കുന്ന വിധം. പീഡന വിധേയയായ ആളോട് അവര്‍ക്ക് വേദനയോ അഭിമാന ക്ഷതമോ ഒന്നുമുണ്ടാകാതെ വേണം മൊഴി രേഖപ്പെടുത്താന്‍ എന്ന നിബന്ധന പോലും തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടില്‍.

ചോദിച്ചില്ലേലും ശരി വള്ളി പുള്ളി വിടാതെ പീഡന കഥകള്‍ പറയാനായി റെഡി ആയി ഒരു കൂട്ടരും. കൃത്യം നടന്നു കഴിഞ്ഞപ്പോള്‍ പരാതിപ്പെടാനോ ഒന്നും മെനക്കടാണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പീഡനമെന്നും പറഞ്ഞു മാദ്ധ്യമ ശ്രദ്ധ ലഭിക്കാന്‍ ഇത്തരത്തില്‍ ഇറങ്ങി തിരിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം വല്ലോമുണ്ടായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരെ പ്രതിനിധികരിച്ചാണ് ഇത് പറയുന്നത്.’

shortlink

Related Articles

Post Your Comments


Back to top button