Latest NewsNewsIndia

കോവിഡ് സ്ഥിരീകരിച്ചവരില്‍ ആശങ്ക ഉയര്‍ത്തി അത്യപൂര്‍വ്വ ഫംഗസ് ബാധ

സാധാരണ ഗതിയില്‍ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കാണ് ശരാശരി മ്യൂകോര്‍മൈകോസിസ് കണ്ടെത്താറുള്ളത്

കോവിഡ് സ്ഥിരീകരിച്ചവരില്‍ ആശങ്ക ഉയര്‍ത്തി അത്യപൂര്‍വ്വ ഫംഗസ് ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍. ഡല്‍ഹി സര്‍ ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ പത്തു പേര്‍ക്കു ഫംഗസ് ബാധ കണ്ടെത്തിയതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ‘മ്യൂകോര്‍മൈകോസിസ്’ എന്ന ഫംഗസ് ബാധയാണ് കോവിഡ് സ്ഥിരീകരിച്ചവരിലും അസുഖം ഭേദമായവരിലും കണ്ടെത്തിയത്.

കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ പത്തു പേര്‍ക്കു ഫംഗല്‍ ബാധ കണ്ടെത്തിയത് ആശങ്കയുണ്ടാക്കുന്നതായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണ ഗതിയില്‍ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കാണ് ശരാശരി മ്യൂകോര്‍മൈകോസിസ് കണ്ടെത്താറുള്ളത്. പ്രമേഹം, വൃക്കരോഗങ്ങള്‍, അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയവര്‍ എന്നിവരിലാണ് മ്യൂകോര്‍മൈകോസിസ് ബാധിക്കാറുള്ളത്. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അണുബാധകളിലാണ് ഈ ഫംഗല്‍ ബാധ ഉണ്ടാവുന്നതെന്നും വിദഗ്ദര്‍ പറയുന്നു. അന്തരീക്ഷത്തില്‍ കാണപ്പെടുന്ന മ്യുകോര്‍മൈസെറ്റെസ് എന്ന പൂപ്പലാണ് ഈ രോഗത്തിന് കാരണം.

ശരീരത്തില്‍ ഏത് ഭാഗത്ത് വേണമെങ്കിലും രോഗം ബാധിക്കാമെങ്കിലും ശ്വാസകോശത്തിനെയോ സൈനസ് പ്രദേശങ്ങളെയോ ആണ് ഇത് സാധാരണ ബാധിക്കുക. ഉയര്‍ന്ന പ്രമേഹരോഗമുളളവരിലും ഈ രോഗമുണ്ടാകാം. കണ്ണുകളെ ബാധിച്ചാല്‍ കണ്ണ് വീര്‍ക്കുകയും വെളളം നിറയുകയും ചെയ്യാം. രോഗം ഭേദമാകുന്നവര്‍ക്ക് രൂപത്തില്‍ മാറ്റമുണ്ടാകുമെന്ന് വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. കോവിഡ് ബാധിതര്‍ക്കു കൂടുതലായി സ്റ്റിറോയ്ഡ് മരുന്നുകള്‍ നല്‍കുന്നത് പ്രതിരോധ ശേഷിയെ ബാധിക്കുന്നുണ്ടാവുമെന്ന സംശയവും ഡോക്ടര്‍മാര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഫംഗല്‍ ബാധ വന്നവരില്‍ ചിലര്‍ക്ക് കാഴ്ചശക്തി നഷ്ടമായെന്ന് മാത്രമല്ല അവരുടെ മൂക്കിലെ അസ്ഥി നീക്കം ചെയ്യേണ്ട അവസ്ഥയുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button