KeralaLatest NewsNews

‘പ്രതിഷേധിക്കുന്നതിനുപകരം ക്രിസ്തുമസ് കേക്കുമായി ഗവര്‍ണ്ണര്‍ക്കുമുന്നിലെത്തി’; ആരെയാണ് ഭയക്കുന്നതെന്ന് കെസി ജോസഫ്

ഉത്തരേന്ത്യയിലെ പരമ്പരാഗതഗ്രാമചന്തയായ മണ്ടികളെ തകര്‍ക്കുകയാണ് വിവാദ നിയമങ്ങള്‍ ചെയ്യുന്നത് എന്ന് കൂടി പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക സഭായോഗത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഇരുതല മൂര്‍ച്ചയുള്ള വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ്. വിവാദ നിയമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ പാസാക്കിയ പ്രമേയം അപൂര്‍ണ്ണമാണെന്നും ഭേദഗതികള്‍ ആവശ്യമാണെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയമങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടുവരുന്നത് ലാഘവത്തോടെയുള്ള സമീപനമാണെന്നും ബദല്‍ നിയമങ്ങള്‍ പാസാക്കുകയാണ് വേണ്ടിയിരുന്നതെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെസി ജോസഫ് പറഞ്ഞു.

ഉത്തരേന്ത്യയിലെ പരമ്പരാഗത ഗ്രാമചന്തയായ മണ്ടികളെ തകര്‍ക്കുകയാണ് വിവാദ നിയമങ്ങള്‍ ചെയ്യുന്നത് എന്ന് കൂടി പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പ്രമേയത്തിലെ ചില നിയമങ്ങള്‍ എന്ന പ്രയോഗം തിരുത്തണമെന്നും പ്രതിപക്ഷം സൂചിപ്പിച്ചു. പ്രമേയം പാസാക്കാന്‍ പ്രത്യേക സഭാസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ അനുമതി നിഷേധിച്ച ഗവര്‍ണ്ണര്‍ക്കുനേരെയും കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനമുന്നയിച്ചു. ഗവര്‍ണര്‍ അധികാരത്തിനുപുറത്തുള്ള കാര്യത്തിലാണ് ഇടപെട്ടത്. ഭരണഘടനാവിരുദ്ധമായ സമീപനമായിരുന്നു അത്. എന്നാല്‍ വളരെ തണുപ്പന്‍ സമീപനമാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. ഗവര്‍ണരുടെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനുപകരം ക്രിസ്തുമസ് കേക്കുമായി ഗവര്‍ണ്ണര്‍ക്കുമുന്നിലെത്തി ശുപാര്‍ശയുമായി കാലുപിടിക്കുന്ന നിലയാണ് സർക്കാര്‍ സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Read Also: എന്തിനും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നു’; നിയമസഭയിൽ പൊട്ടിത്തെറിച്ച് ഒ രാജഗോപാല്‍

നമ്മള്‍ ആരെയാണ് ഭയക്കുന്നതെന്നും കെസി ജോസഫ് ചോദിച്ചു. ഇന്ത്യന്‍ കാര്‍ഷികരംഗത്തെ സംരക്ഷിക്കാനായി കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്നത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അതേസമയം കര്‍ഷകരുടെ വിലപേശല്‍ ശേഷി കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ശക്തിക്ക് മുന്നില്‍ ദുര്‍ബലമാക്കുന്ന നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്ന വ്യവസ്ഥകള്‍ നിയമത്തില്‍ ഇല്ലായെന്ന് മാത്രമല്ല, കോര്‍പറേറ്റുകള്‍ക്കെതിരെ നിയമയുദ്ധം നടത്താനുള്ള ശേഷിയും കര്‍ഷകര്‍ക്കില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് സംഭരിച്ച് ന്യായവിലയ്ക്ക് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംവിധാനമാണ് നിലനില്‍ക്കേണ്ട്. അതിന് പകരം കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരമാകെ കോര്‍പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button