KeralaLatest NewsNews

രണ്ട് കൊല്ലം മുമ്പ് കാണാതായ പെണ്‍കുട്ടി മംഗലാപുരത്തെ മതപഠന കേന്ദ്രത്തില്‍; പിന്നില്‍ ലൗജിഹാദ്? ദുരൂഹത..

2018 മാര്‍ച്ച്‌ 22-ന് രാവിലെ 9.30-ന് വീട്ടില്‍ നിന്ന് മുണ്ടക്കയത്തേക്കു പോയ ജെസ്നയെയാണ് പിന്നീട് കാണാതായത്.

കൊച്ചി: രണ്ട് വര്‍ഷം മുമ്പ് കാഞ്ഞിരപ്പള്ളിക്കടുത്ത് മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്ന മരിയ ജെയിംസ് മംഗലാപുരത്തെ ഒരു ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന ഓണ്‍ലൈന്‍ പത്രത്തിലാണ് ഈ റിപ്പോര്‍ട്ടുള്ളത്. എന്നാല്‍ പോലീസ് ഇതിന് ഒരു സ്ഥിരീകരണവും നല്‍കുന്നില്ലെന്നതാണ് വസ്തുത. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേസ് നേരത്തേ അന്വേഷിച്ചിരുന്ന മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിക്കും അടുത്ത കാലത്ത് കേസന്വേഷണം ഏറ്റെടുത്ത പത്തനംതിട്ട എസ്‌പി കെ.ജി സൈമണും അറിയാമായിരുന്നു എന്ന സൂചനയും പുറത്തു വന്നു. ജെസ്നയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് തച്ചങ്കരി വ്യക്തമാക്കിയിരുന്നു. ജെസ്നയുടെ തിരോധാനം സംബന്ധിച്ച്‌ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടന്നും തനിക്ക് ഇപ്പോള്‍ എല്ലാം തുറന്നു പറയാന്‍ പറ്റില്ലെന്നും കെ.ജി സൈമണും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

2018 മാര്‍ച്ച്‌ 22-ന് രാവിലെ 9.30-ന് വീട്ടില്‍ നിന്ന് മുണ്ടക്കയത്തേക്കു പോയ ജെസ്നയെയാണ് പിന്നീട് കാണാതായത്. ആദ്യം ലോക്കല്‍ പോലിസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. എന്നാൽ ജെസ്നയുടെ തിരോധാനം പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുമ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളായ ജെസ്‌ന മരിയ ജെയിംസ് എന്ന ഇരുപതുകാരി മംഗലാപുരത്തെ ഇസ്ലാമിക മത പഠന കേന്ദ്രത്തില്‍ എത്തിയെങ്കില്‍ അതെങ്ങനെ?…പിന്നില്‍ ആരാണ്?

എന്നാൽ നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു എന്നും നിര്‍ണ്ണായകമായ ചില മൊഴികള്‍ പൊലീസ് ശേഖരിച്ചതായും വിരമിക്കല്‍ ദിനത്തില്‍ കെ.ജി. സൈമണ്‍ വ്യക്തമാക്കിയിരുന്നു. ജെസ്‌ന എങ്ങോട്ടാണ് പോയത്, പ്രവര്‍ത്തനരീതികള്‍ എങ്ങനെയായിരുന്നു, ആരൊക്കെയായാണ് ബന്ധമുണ്ടായിരുന്നത് എന്നും പത്തനംതിട്ടയ്ക്ക് പുറത്ത് മറ്റ് ജില്ലകളിലും വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. ജസ്‌ന സ്വന്തം കുടുംബവുമായി എങ്ങനായിരുന്നു ബന്ധമെന്നതുള്‍പ്പടെയുള്ള കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം ജെസ്‌ന തിരോധാനക്കേസ് അന്വേഷണം ഫലം കാണുമെന്നും സത്യം ഉടന്‍ വെളിപ്പെടുത്താന്‍ കഴിയുമെന്നും കെ ജി സൈമണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേസില്‍ നല്ല പുരോഗതിയുണ്ടായപ്പോഴാണ് കോവിഡ് വന്നതും ലോക്ക്ഡൗണ്‍ സംഭവിച്ചതും. അതിനാലാണ് കേസന്വേഷണം പലപ്പോഴും തടസ്സപ്പെട്ടതെന്നും കെ ജി സൈമണ്‍ പറഞ്ഞു. ജസ്‌ന ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച്‌ താനിപ്പോഴൊന്നും പറയുന്നില്ല എന്നായിരുന്നു കെ ജി സൈമണിന്റെ മറുപടി. തനിക്കതേക്കുറിച്ച്‌ ഒന്നും ഇപ്പോള്‍ പറയാനാകില്ല. കേസിന്റെ രഹസ്യസ്വഭാവം പരിഗണിച്ച്‌ വളരെയധികം കാര്യങ്ങള്‍ തുറന്ന് പറയുന്നതിന് പരിമിതികളുണ്ട്. പക്ഷേ, കേസുമായി ബന്ധപ്പെട്ട് എല്ലാ പിന്നാമ്ബുറവിവരങ്ങളും ശേഖരിച്ചുകഴിഞ്ഞതായും കെ ജി സൈമണ്‍ വ്യക്തമാക്കി.

എന്നാൽ ചിലയിടങ്ങളില്‍ നിന്ന് ജെസ്‌നയെ കണ്ടെത്തിയെന്ന് പറഞ്ഞ് വീട്ടുകാര്‍ക്കും പൊലിസിനും ഫോണ്‍ കോളുകള്‍ ലഭിച്ചുവെങ്കിലും ഫലമുണ്ടായില്ല. ആന്റിയുടെ വീട്ടില്‍ പോകുകയാണെന്ന് അയല്‍വാസിയോട് പറഞ്ഞെങ്കിലും അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായില്ല. മുണ്ടക്കയത്തേക്കുള്ള ബസില്‍ ജെസ്നയെ കണ്ടെന്ന ചിലരുടെ മൊഴിയനുസരിച്ച്‌ ഈ വഴിക്കുള്ള കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യത്തില്‍ ശിവഗംഗ എന്ന ബസില്‍ ജെസ്ന ഇരിക്കുന്നതിന്റെ ചിത്രം ബന്ധുക്കള്‍ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.

കാഞ്ഞിരപ്പള്ളി ഡെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജെസ്ന അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു. അതിനാല്‍ അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതായ ദിവസം ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്ന് രാവിലെ ജെസ്ന വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്. രാവിലെ ഒമ്ബത് മണിയോടെ പിതാവ് ജെയിംസ് ഓഫീസിലേക്കും പിന്നീട് സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളേജിലേക്കും പോയി. ഇതിനുശേഷം ആന്റിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്ന സ്വന്തം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ഒരു ഓട്ടോയില്‍ കയറിയാണ് ജെസ്ന മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. തുടര്‍ന്ന് ബസില്‍ കയറി എരുമേലിയില്‍ എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button