Latest NewsIndiaNews

ഭാര്യ ശല്യമായതോടെ മരിച്ചുവെന്ന് വരുത്തി തീര്‍ത്ത് യുവാവ് ; വിശ്വസിപ്പിക്കാന്‍ ആടിന്റെ രക്തം കട്ടിലില്‍ ഒഴിച്ചു

ഭര്‍ത്താവിനെ കാണാതായതോടെ 33-കാരിയായ ഭാര്യ കുമാരി പ്രതിഭ പോലീസില്‍ പരാതി നല്‍കി

പാറ്റ്‌ന : ഭാര്യ ശല്യമായതോടെ മരിച്ചുവെന്ന് വരുത്തി തീര്‍ത്ത് യുവാവ്. ബീഹാറിലെ കൈമൂര്‍ ജില്ലയിലാണ് സംഭവം. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഭാര്യ സ്ഥിരമായി ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് 37കാരനായ പ്രദീപ് കുമാര്‍ റാം സ്വയം മരിച്ചുവെന്ന് വരുത്തി തീര്‍ത്ത് ഉത്തര്‍പ്രദേശിലേക്ക് കടന്നു കളഞ്ഞത്. ഭര്‍ത്താവിനെ കാണാതായതോടെ 33-കാരിയായ ഭാര്യ കുമാരി പ്രതിഭ പോലീസില്‍ പരാതി നല്‍കി.

പ്രദീപ് കുമാര്‍ റാമിനെ ആരോ കൊലപ്പെടുത്തി എവിടെയോ കുഴിച്ചിട്ടെന്നാണ് പ്രതിഭ പരാതി നല്‍കിയത്. ” ഡിസംബര്‍ 29 രാത്രി പ്രദീപ് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ വീട്ടിലാണ് ഉറങ്ങാന്‍ പോയത്. അടുത്ത ദിവസം അവിടെത്തിയ പ്രതിഭ കട്ടിലിലും തറയിലും ചോരയാണ് കണ്ടത്. ഭര്‍ത്താവിനെ കണ്ടെത്താനും സാധിച്ചില്ല ” -ദുര്‍ഗ്ഗാവതി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ(ഇന്‍ ചാര്‍ജ്) വീരേന്ദ്ര കുമാര്‍ പറഞ്ഞു.

പ്രതിഭയുടെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പ്രതിഭയുടെ വീടിന് 500 മീറ്റര്‍ അകലെ നിന്ന് പോലീസിന് രക്തക്കറയുള്ള ഒരു കുപ്പി കിട്ടി. ഇതോടെ മരണത്തില്‍ എന്തോ ദുരൂഹതയുണ്ടെന്ന് പോലീസിന് മനസിലായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുപിയിലെ ഗാസിപുര്‍ ജില്ലയില്‍ നിന്ന് പ്രദീപിനെ പോലീസ് പിടികൂടുകയായിരുന്നു. പ്രദീപിനെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

സാമ്പത്തിക പ്രശ്‌നം കാരണം ഭാര്യ തന്നെ സ്ഥിരം ശല്യപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്നും ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് സ്വയം മരിച്ചെന്ന് വരുത്തി തീര്‍ത്ത് രക്ഷപ്പെട്ടതെന്നും പ്രദീപ് പോലീസിനോട് പറഞ്ഞു. ഇതിനായി തൊട്ടടുത്തുള്ള കശാപ്പ് ശാലയില്‍ നിന്നും 40രൂപയ്ക്ക് ആടിന്റെ രക്തം വാങ്ങി കട്ടിലില്‍ ഒഴിക്കുകയായിരുന്നു. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യില്ലെന്നും തുടരന്വേഷണത്തില്‍ സഹകരിക്കുമെന്നുള്ള വ്യവസ്ഥയില്‍ ഒപ്പ് വെച്ചതോടെ പ്രദീപിനെ വിട്ടയച്ചു. പ്രതിഭയെ കൗണ്‍സില്‍ ചെയ്ത ശേഷമാണ് പ്രദീപിനൊപ്പം വിട്ടയച്ചതെന്ന് എസ്എച്ച്ഒ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button