Latest NewsKeralaNews

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസ് എല്‍ഡിഎഫിലേക്ക് ? അര്‍ഹമായ സ്ഥാനമാനങ്ങള്‍ കൊടുത്തില്ല

 

കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ പാര്‍ട്ടികളില്‍ നിന്നും കൊഴിഞ്ഞുപോക്ക്. ഇപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസ് എല്‍ഡിഎഫിലേക്കെന്നുള്ള പ്രചാരണമാണ് ശക്തമായിരിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട കെ.വി തോമസിന് പാര്‍ട്ടി പദവി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ അര്‍ഹമായ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടില്ല.

Read Also : മമ്മൂട്ടി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നില്ലെന്നുള്ള കൃഷ്ണകുമാറിന്റെ പ്രസ്താവന വിവാദത്തില്‍

യുഡിഎഫ് കണ്‍വീനര്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്, എഐസിസി ജനറല്‍ സെക്രട്ടറി തുടങ്ങി പല സ്ഥാനവും കെ.വി തോമസിന് നോട്ടമുണ്ടായിരുന്നു. എന്നാല്‍ അരൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ സംഘടനാ ചുമതലയാണ് കെ.വി തോമസിന് നല്‍കിയത്. തിരഞ്ഞെടുപ്പിന് ശേഷം കാര്യമായ സ്ഥാനങ്ങള്‍ ഇല്ലാതിരുന്ന അദ്ദേഹത്തെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാക്കുമെന്ന് വീണ്ടും അഭ്യൂഹങ്ങള്‍ പരന്നു. തന്നെ വിളിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

അതേസമയം, കടത്തില്‍ മുങ്ങിയ പാര്‍ട്ടി ചാനലിന്റേയും മുഖപത്രത്തിന്റേയും ചുമതലയായിരുന്നു കെ വി തോമസിനെ തേടിയെത്തിയത്. സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് കെ.വി തോമസ് ഈ പദവി ഒഴിയുകയായിരുന്നു. ഇതിനുപിന്നാലെയാണ് കെ.വി തോമസ് എല്‍ ഡി എഫിലേക്ക് ചേക്കേറും എന്ന അഭ്യൂഹം ശക്തിപ്പെട്ടിരിക്കുന്നത്.

ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒന്നോ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വമോ കെ.വി തോമസിന് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സിപിഎമ്മോ കെ.വി തോമസോ തയ്യാറായിട്ടില്ല. ഈ മാസം 28ന് പ്രതികരിക്കാമെന്നാണ് കെ വി തോമസ് പറയുന്നത്. അടിസ്ഥാനരഹിതമായ പ്രചാരണമാണോ നടക്കുന്നതെന്ന ചോദ്യത്തിന്, ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പിന്നീട് മാദ്ധ്യമങ്ങളെ കാണുമെന്നും കെ.വി തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button