KeralaLatest NewsNews

കളത്തിലിറങ്ങാനൊരുങ്ങി നേതാക്കൾ; നേമത്ത് കുമ്മനം, വര്‍ക്കലയില്‍ ശോഭാ സുരേന്ദ്രന്‍, തിരുവനന്തപുരത്ത് സുരേഷ് ഗോപി..

സംസ്ഥാനത്ത് ഏറ്റവും വോട്ട് പിടിക്കാന്‍ കഴിയുന്ന നേതാവാണ് സുരേന്ദ്രന്‍. അതുകൊണ്ട് തന്നെ ജയ സാധ്യതയുള്ള സുരേന്ദ്രന്‍ മത്സരിക്കണമെന്ന അഭിപ്രായം കേന്ദ്ര നേതാക്കള്‍ക്കുണ്ട്.

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ഏകദേശ ധാരണ. കെ സുരേന്ദ്രന്‍ മത്സരിക്കില്ല. ശോഭാ സുരേന്ദ്രന് എന്തുവന്നാലും മത്സരിക്കാന്‍ സീറ്റ് നല്‍കും. വര്‍ക്കലയാണ് പരിഗണിക്കുന്നത്. എന്നാല്‍ പാലക്കാട് വേണമെന്ന വാശി അവര്‍ പിടിച്ചാല്‍ അതും നടക്കും. ആര്‍എസ്‌എസ് സംസ്ഥാന നേതൃത്വത്തില്‍ ചില പ്രതിസന്ധികളുണ്ട്. അതുകൊണ്ട് മാത്രമാണ് അന്തിമ തീരുമാനം നീളുന്നത്.

കേരളത്തിലെ പരിവാര്‍ നേതൃത്വത്തെ ആകെ മാറ്റാനാണ് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിന്റെ തീരുമാനം. ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. പ്രാന്ത പ്രചാരക് അടക്കമുള്ളവര്‍ക്ക് സ്ഥാന ചലനമുണ്ടാകും. ഈ സാഹചര്യത്തില്‍ ബിജെപിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകാന്‍ കുറച്ചു കൂടി ദിവസമെടുക്കം. എങ്കിലും പ്രധാന നേതാക്കളുടെ സീറ്റില്‍ തീരുമാനമായിട്ടുണ്ട്. സുരേഷ് ഗോപിക്ക് വേണ്ടി തിരുവനന്തപുരത്തും തൃശൂരും കൊല്ലത്തും ആവശ്യക്കാരുണ്ട്. തൃശൂരിലും തിരുവനന്തപുരത്തും ചാത്തന്നൂരിലും കൊല്ലത്തും സുരേഷ് ഗോപി സജീവ പരിഗണനയിലാണ്.

മത്സരത്തിനിറങ്ങാതെ പ്രചാരണത്തില്‍ ശ്രദ്ധിക്കാന്‍ ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തീരുമാനിച്ചിരിക്കുന്നത്. താന്‍ മത്സരിക്കുന്നില്ലെന്നും പകരം പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നും സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ അറിയിക്കാമെന്നാണു ദേശീയ നേതൃത്വത്തിന്റെ മറുപടി. മറ്റു സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റും മത്സരിക്കുന്നതാണ് ബിജെപിയില്‍ സാധാരണ കീഴ്‌വഴക്കം. കേന്ദ്രമന്ത്രി വി. മുരളീധരന്‍, നടന്‍ സുരേഷ്മ ഗോപി, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ് എന്നിവര്‍ ഉള്‍പ്പെടെ നേതൃനിര മത്സരിക്കാനിറങ്ങും. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ തീരുമാനം. മഞ്ചേശ്വരത്തോ കോന്നിയിലോ ആയിരുന്നു സുരേന്ദ്രന്‍ മത്സരിക്കാനിടയുണ്ടായിരുന്നത്. സംസ്ഥാനത്ത് ഏറ്റവും വോട്ട് പിടിക്കാന്‍ കഴിയുന്ന നേതാവാണ് സുരേന്ദ്രന്‍. അതുകൊണ്ട് തന്നെ ജയ സാധ്യതയുള്ള സുരേന്ദ്രന്‍ മത്സരിക്കണമെന്ന അഭിപ്രായം കേന്ദ്ര നേതാക്കള്‍ക്കുണ്ട്.

സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ പട്ടിക ഉടനെന്ന് നേതൃത്വം. നേമത്ത് കുമ്മനം, കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി മുരളീധരന്‍, വര്‍ക്കലയില്‍ ശോഭാ സുരേന്ദ്രന്‍, തിരുവനന്തപുരത്ത് സുരേഷ് ഗോപി, വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, ചെങ്ങന്നൂരില്‍ എംടി രമേശ്, കാട്ടക്കടയില്‍ പികെ കൃഷ്ണദാസ്, മണലൂരില്‍ എഎന്‍ രാധാകൃഷ്ണന്‍, പലാക്കാടോ മലമ്പുഴയിലോ കൃഷ്ണകുമാര്‍ എന്നിങ്ങനെയാണ് ബിജെപി കേരളാ നേതൃത്വം സ്ഥാനാര്‍ത്ഥികളെ മനസ്സില്‍ കാണുന്നത്. എന്നാല്‍ അന്തിമ തീരുമാനം ബിജെപി ദേശീയ നേതൃത്വമാകുക എടുക്കുക.

ചെങ്ങന്നൂരില്‍ എംടി രമേശിനെയാണ് പരിഗണിക്കുന്നത്. എന്നാല്‍ ആര്‍ ബാലശങ്കറിനെ പരിഗണിക്കാനും സാധ്യതയുണ്ട്. എന്‍എസ്‌എസുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ബാലശങ്കറാണ്. ശക്തമായ ത്രികോണ മത്സര സാധ്യതയുണ്ടെന്നു പാര്‍ട്ടി കരുതുന്ന 30 മണ്ഡലങ്ങളില്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ച ഏജന്‍സിയുടെ 2 ഘട്ടം സര്‍വേ പൂര്‍ത്തിയായി. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച നിര്‍ദ്ദേശവുമായി സര്‍വേ റിപ്പോര്‍ട്ട് ഈയാഴ്ച ദേശീയ നേതൃത്വത്തിനു നല്‍കും. ഫെബ്രുവരി ആദ്യ ആഴ്ച സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഘടകകക്ഷികളുടെ സീറ്റുകളിലും ധാരണയാകും. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് ഈ മാസം അവസാനമെത്തും. ഫെബ്രുവരി ആദ്യ വാരം ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും എത്തും. ആര്‍എസ്‌എസ് കേരളാ ഘടകത്തിലെ പ്രതിസന്ധികള്‍ തീര്‍ന്നില്ലെങ്കില്‍ തീരുമാനം എല്ലാം ബിജെപി നേതാക്കള്‍ തന്നെ എടുക്കും.

പാര്‍ട്ടിക്ക് ഇപ്പോഴും വന്‍കുതിപ്പ് നേടിയെടുക്കാന്‍ കഴിയാത്ത കേരളത്തില്‍ തന്ത്രാവിഷ്‌കരണം മുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വരെയുള്ള കാര്യങ്ങളില്‍ നേരിട്ടുള്ള നിയന്ത്രണത്തിനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന നേതൃത്വം മാത്രം പരിശ്രമിച്ചാല്‍ വിജയം നേടാന്‍ സാധിക്കില്ലെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ട് കൂടിയാണ് കേന്ദ്ര നേതൃത്വം കളത്തിലിറങ്ങുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി. സര്‍വേ നടത്തും. ബിജെപി. ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ ഏജന്‍സിയാണ് സര്‍വേ നടത്തുന്നത്.

സംസ്ഥാന പാര്‍ട്ടി ഘടകവുമായി യാതൊരുതരത്തിലും ബന്ധപ്പെടാതെയാണ് സര്‍വേ. കേരളത്തിലെ ജനങ്ങളില്‍ ബിജെപി നേതാക്കളുടെ ജനസമ്മതി അളക്കുക എന്നൊരു ഉദ്ദേശ്യം കൂടി സര്‍വേക്കുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് ആരംഭിച്ച സര്‍വേ ജനുവരി അവസാനം പൂര്‍ത്തിയാകും. എല്ലാ മണ്ഡലങ്ങളിലും താെഴതട്ടുവരെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും അഭിപ്രായം തേടിയാണ് സര്‍വേ. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയാണ് ലക്ഷ്യം. പാര്‍ട്ടിക്ക് കാര്യമായ വേരോട്ടമില്ലാത്ത മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ചവെക്കാവുന്ന നേതാക്കളെ തീരുമാനിക്കാനും സര്‍വേയില്‍ ശ്രമിക്കുന്നു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button