Latest NewsNewsIndia

കണ്ണുകള്‍ നനഞ്ഞ്, കണ്ഠമിടറി ഗുലാം നബി ആസാദുമായുള്ള ബന്ധത്തെ കുറിച്ച് യാത്ര അയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി

ഗുലാം നബി ആസാദുമായുള്ള വ്യക്തിപരമായ ബന്ധങ്ങളും മോദി വിശദീകരിച്ചു

ന്യൂഡല്‍ഹി : രാജ്യസഭയില്‍ ഗുലാം നബി ആസാദിന് യാത്ര അയപ്പ് നല്‍കുന്ന ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. കണ്ണുകള്‍ നനഞ്ഞ്, കണ്ഠമിടറിയാണ് അദ്ദേഹം യാത്ര അയപ്പ് പ്രസംഗം നടത്തിയത്. രാഷ്ട്രീയത്തിനും അധികാരത്തിനും മുകളിലാണ് ഗുലാം നബി ആസാദെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുലാം നബി ആസാദിന് പകരം വെയ്ക്കാവുന്ന പ്രതിപക്ഷ നേതാവ് ഉടനുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുലാം നബി ആസാദുമായുള്ള വ്യക്തിപരമായ ബന്ധങ്ങളും മോദി വിശദീകരിച്ചു.

ജമ്മു കാശ്മീരില്‍ മുഖ്യമന്ത്രിയായി ഗുലാം നബി ആസാദും ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോദിയും സേവനം അനുഷ്ഠിക്കുന്ന കാലയളവിലുണ്ടായ സംഭവത്തെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ആ സമയം ജമ്മു കാശ്മീരില്‍ ഒരു ഭീകരാക്രമണം നടക്കുകയും ഗുജറാത്തില്‍ നിന്നുള്ള ആളുകള്‍ അവിടെ കുടുങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്വന്തം കുടുംബാംഗങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ ഏത് തരത്തിലാണോ ഇടപെടുക, അതേ ഉത്സാഹത്തോടെ ഗുലാം നബി ആസാദ് വിഷയത്തില്‍ ഇടപെട്ടുവെന്നും കൃത്യമായ വിവരങ്ങള്‍ തന്നെ അറിയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് വലിയ തോതില്‍ അസംതൃപ്തികളുണ്ടായപ്പോള്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന നിര്‍ദ്ദേശം തനിക്കു മുന്‍പില്‍ വച്ചത് ഗുലാം നബി ആസാദായിരുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രധാന പ്രതിപക്ഷ നേതാക്കളെ വിളിച്ച് യോഗം ചേരാനായിരുന്നു ആദ്യം താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ എല്ലാ കക്ഷി നേതാക്കളെയും വിളിച്ചു കൂട്ടി കോവിഡ് സാഹചര്യങ്ങള്‍ അവരോട് വിശദീകരിക്കണമെന്ന് ഗുലാം നബി ആസാദ് അഭ്യര്‍ഥിച്ചതായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അത് താന്‍ പൂര്‍ണമായും സ്വീകരിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button