MollywoodLatest NewsCinemaMusicNews

ഐസക് തോമസ് കൊട്ടുകാപ്പള്ളി: പശ്ചാത്തല സംഗീതത്തിന്റെ ജീവിതയാത്ര.

കുട്ടിക്കാലത്തുതന്നെ സംഗീതത്തോടും കലയോടും അതീവ തല്പരനായിരുന്നു ഐസക്. പ്രൈമറി സ്കൂൾ പഠനകാലത്ത് തന്നെ ബിമൽ റോയിയുടെ ‘മധുമതി’ എന്ന നാടകത്തിൽ ആകൃഷ്ടനായി പലതവണ ആ നാടകം കണ്ടു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ക്വയർ ക്യാപ്ടൻ ആയ അദ്ദേഹം അക്കാലത്തുതന്നെ പാശ്ചാത്യ ഗാനങ്ങൾ ചിട്ടപ്പെടുത്തിത്തുടങ്ങിയിരുന്നു. പുണെ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ തിരക്കഥയിലും, സംവിധാനത്തിലും പി.ജി ഡിപ്ലോമ കരസ്ഥമാക്കിയ അദ്ദേഹം സംവിധായകൻ അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിൽ സംവിധാന സഹായിയാണ് മലയാള സിനിമയിലെത്തുന്നത്.

ശശികുമാർ സംവിധാനം ചെയ്ത ‘കായ തരൻ’ എന്ന ചിത്രത്തിൽ സന്ദർഭം മുന്നോട്ട് വെക്കുന്ന വികാരങ്ങളെ കടന്നുപോകാതെ സംഗീതം നിർവഹിക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പാശ്ചാത്യ സംഗീതത്തിൽ ഉണ്ടായിരുന്ന ഒരു ക്‌ളാസിക്കൽ രീതിയാണ് ഇതിനായി അവലംബിച്ചത് എന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി.

Read Also:വിവാഹവാഗ്ദാനം നൽകി പറ്റിച്ചു, 80 ലക്ഷം തട്ടി; ആര്യയ്ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ജർമ്മൻ യുവതി

നെടുമുടി വേണുവിന് സ്പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ച രാജീവ് വിജയരാഘവൻ ചിത്രമായ ‘മാർഗ’ത്തിൽ കേരളത്തിലെ വ്യത്യസ്തമായ മൂന്ന് ഭൂപ്രദേശങ്ങളിൽ നടക്കുന്ന കഥയാണ് പറയുന്നത്. ഇതിലെ തിരുവനന്തപുരം ഭാഗത്തേക്കായി വ്യത്യസ്തമായ നാടൻ ഈണങ്ങൾ ഗിറ്റാറിൽ വായിക്കുകയായിരുന്നു. കഥ വടക്കൻ കേരളത്തിലെ തറവാടുകളിലേക്ക് മാറുമ്പോൾ ഇടക്കയും, ഇലത്താളവും പോലെയുള്ള പാരമ്പര്യ വാദ്യങ്ങൾ ഉപയോഗിച്ചു. ഇത് ആസ്വാദകന്റെ മനസ്സിൽ നഷ്‍ട ഭൂതകാലത്തിന്റെ ഒരു നൊമ്പര തുടിപ്പ് ഉണ്ടാക്കുന്നുണ്ട്.

കഥ വയനാടൻ നക്സൽ മേഖലയിലേക്ക് കടക്കുമ്പോൾ വന്യതയുടെ താളാത്മകമായ സംഗീതവും ആസ്വദിക്കാൻ കഴിയും. അരവിന്ദന്റെ ‘കാഞ്ചനസീത’ യിലേതിന് സമാനമായി അന്തരാനുഭൂതികളെ അത്യുന്നതിയിലെത്തിക്കുന്ന ഓടക്കുഴൽ സംഗീതം ഇവിടെ പ്രേക്ഷകന് ആസ്വദിക്കാം.

മണ്ണിൽ വേരുറപ്പിച്ച കഥാപാത്രങ്ങൾക്കായി നൽകിയതാണ് രണ്ട് പെൺകുട്ടികളുടെ ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ‘സഞ്ചാര’ത്തിലെ ഭവ്യതയാർന്ന സംഗീതം. കൊട്ടുകാപ്പള്ളിയുടെ പ്രിയ സംഗീതോപകരണമായ ഓടക്കുഴൽ നാദം തന്നെയാണ് ഇതിലും വ്യത്യസ്തത തീർക്കുന്നത്. ശിവരഞ്ജിനി രാഗത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഓടക്കുഴലിൽ തന്റെ പ്രിയരാഗത്തിന്റെ വത്യസ്ത തലങ്ങൾ തീർത്തിരുന്നു.

Read Also:കമാലുദ്ദീന്‍ വെട്ടിനിരത്തിയവരില്‍ സുരേഷ് ഗോപി- സലിംകുമാര്‍ തുടങ്ങിയ പ്രമുഖര്‍,

അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ടി.വി.ചന്ദ്രൻ, ഷാജി.എൻ.കരുൺ, കവിത ലങ്കേഷ്, ഡോ. ബിജു എന്നിങ്ങനെ നിരവധി സംവിധായകരുടെ ചിത്രങ്ങൾക്ക് സംഗീതം നൽകി. സലിം അഹമ്മദിന്റെ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. അഞ്ചുതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം കരസ്ഥമാക്കി.

കുട്ടിസ്രാങ്ക്, ഭാവം, സഞ്ചാരം, കുഞ്ഞനന്തന്റെ കട, പറുദീസ, വീട്ടിലേക്കുളള വഴി, കഥാവശേഷൻ തുടങ്ങി നിരവധി സിനിമകൾക്ക് അദ്ദേഹം സംഗീതമൊരുക്കി. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, സിനിമകൾക്കായി സംഗീതമൊരുക്കിയിട്ടുളള ഐസക് തോമസ് കൊട്ടുകാപ്പള്ളി, ഗിരീഷ് കാസറവള്ളിയുടെ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ‘തായി സാഹെബ’ എന്ന കന്നഡ ചലച്ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്.

അന്തരിച്ച മുൻ എം.പി. ജോർജ് തോമസിന്റെ മകനാണ് ഐസക് തോമസ് കൊട്ടുകാപ്പള്ളി.
ഏറെ അനുഭവ പരിചയമുള്ള പ്രിയ കലാകാരന് വിട.

shortlink

Related Articles

Post Your Comments

Related Articles


Back to top button