KeralaLatest NewsNews

പ്രശാന്തല്ല, മാധ്യമപ്രവർത്തകയ്ക്ക് മറുപടി കൊടുത്തത് ഞാനാണ്; വിശദീകരണവുമായി ‘കളക്ടർ ബ്രോ’യുടെ ഭാര്യ

വാര്‍ത്ത ശേഖരിക്കുന്നതിനായി വാട്‌സ്ആപ്പില്‍ മെസേജ് അയച്ച മാതൃഭൂമി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ എന്‍. പ്രശാന്ത് ഐ.എ.എസിനെ പിന്തുണച്ച് ഭാര്യ ലക്ഷ്മി പ്രശാന്ത്. താനാണ് വാട്‌സ്ആപ്പില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മെസേജ് അയച്ചതെന്നാണ് ലക്ഷ്മി പ്രശാന്ത് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലക്ഷ്മിയുടെ പ്രതികരണം. ഭര്‍ത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു മാന്യന്‍/മാന്യയുടെ നിര്‍മ്മിത വാര്‍ത്തയാണ് മാതൃഭൂമിയുടെതെന്നും ലക്ഷ്മി ആരോപിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം……………………….

എന്റെ ഭർത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു മാന്യൻ/മാന്യയുടെ നിർമ്മിത വാർത്ത. ഉച്ചക്ക് പ്രശാന്ത് ഊണ് കഴിക്കുമ്പോൾ എന്റെ കയ്യിലായിരുന്ന ഫോണിലേക്ക് വന്ന ഈ ചാറ്റിന് മറുപടി ഇട്ടത് ഞാനായത് കൊണ്ടാണ് ഈ പോസ്റ്റ് ഞാനിടുന്നത്. മനസ്സ് സ്വസ്ഥമായിരിക്കാൻ പ്രശാന്തിനെ ഫോണിൽ നിന്നും വാർത്തകളിൽ നിന്നും പരമാവധി മാറ്റി നിർത്താനാണ് എന്റെ ശ്രമം. പെട്ടെന്ന് കേറി ഒന്നും പ്രതികരിക്കാതിരിക്കാൻ. ഇതുവരെ നല്ല കുട്ടിയായി മിണ്ടാതിരിപ്പുണ്ട്.

ഒരു വ്യക്തി ഒരു വാർത്തയോട് പ്രതികരിക്കണോ വേണ്ടയോ എന്ന് ഒരു ലേഖകനോ ലേഖികയോ തീരുമാനിക്കുന്ന നാടല്ല ഇത്. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് മാതൃഭുമിയിലെ തന്നെ മുതിർന്ന ലേഖകരോട് ഉൾപ്പെടെ പ്രശാന്ത് പറഞ്ഞിട്ടുള്ളതാണെന്ന് എനിക്കറിയാം. അത് മനസ്സിലാക്കുന്നവരാണ് ഒട്ടുമിക്ക പത്രപ്രവർത്തകരും. അച്ചടക്കമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറയാനുള്ളത് പറയേണ്ടവരോട് രേഖാമൂലം പറയും. പെഴ്സണൽ വാട്ട്സാപ്പ് വഴി ഒരു IAS ഉദ്യോഗസ്ഥനെയും വീട്ടിലിരിക്കുന്നവരെയുമൊക്കെ ബന്ധപ്പെടാനും ചോദ്യം ചെയ്യാനും അവർ ആവശ്യപ്പെടുന്ന രീതിയിൽ ഉത്തരം കൊടുത്തില്ലെങ്കിൽ അപമാനിച്ച് വാർത്ത കൊടുക്കാനും ഈ നാട് വെള്ളരിക്കാപ്പട്ടണമല്ല. വിവാദത്തിൽ തീ കൂട്ടാൻ ഒരു വാചകം ഒപ്പിച്ച് അതാഘോഷിക്കാൻ നോക്കി, നടന്നില്ല. പ്രതികരണം കിട്ടാതെ ചമ്മി. ചമ്മിയതും വാർത്തയാക്കി. എന്നാൽ കാര്യങ്ങൾ ഇത്ര സിമ്പിളല്ല. കഥക്ക് പിന്നിൽ പറയാത്തത് വേറെയുണ്ട്.

Read Also : അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 2.88 കോടി കടന്നു

പലതവണ അജ്ഞാത നമ്പറുകളിൽ നിന്ന് പല പേരുകളിൽ പലതവണ കോളും മെസേജും ” വീഡിയോ കോളും” ചെയ്ത ഈ മാന്യ/മാന്യന്റെ ഉദ്ദേശ്യം നന്നായി മനസ്സിലാക്കിയാണ് അയാളെ ഞാൻ കൈകാര്യം ചെയ്തത് എന്ന് മനസ്സിലാക്കുക. സ്റ്റിക്കറുകൾ മാത്രം കിട്ടിയപ്പോൾ കാര്യം നടക്കില്ലെന്ന് മനസ്സിലായ ലേഖകൻ/ലേഖിക ട്രാക്ക് മാറ്റുന്നു. ഒരു IAS ഉദ്യോഗസ്ഥനോട് “താങ്കളെ ഉപദ്രവിക്കാനല്ല” എന്ന ചെറിയ വായിലെ വലിയ വർത്തമാനത്തിന് “ഓ യാ!” എന്നല്ലാതെ എന്ത് പറയാൻ! ഞാനിട്ട സീമച്ചേച്ചിയുടെ “ഓ..യാ!” എന്ന സ്ഥിരം സ്റ്റിക്കർ അശ്ലീലമായി പെട്ടെന്ന് തോന്നിയ ലേഖകൻ/ലേഖിക വീണ്ടും വീഡിയോ കോൾ തുടങ്ങി. അത് കൊള്ളാല്ലോ. അശ്ലീലം കാണാനാണോ വീഡിയോ കോൾ? ഒരു വീഡിയോ കോൾ എങ്ങനെയെങ്കിലും അറ്റന്റ് ചെയ്യിച്ച് അതിന്റെ സ്ക്രീൻ ഷോട്ട് എടുക്കുന്ന പഴയ നമ്പറൊക്കെ ഈ ഭാഗത്തുള്ളവർക്കും അറിയാം. സാധാരണ ഒരു സ്റ്റിക്കറിനെ “അശ്ലീലം” എന്ന് വിശേഷിപ്പിച്ച ലേഖകൻ/ലേഖിക വീഡിയോ കോള് നടത്തി അതിന്റെ സ്ക്രീൻ ഷോട്ടെടുത്ത് ‘സെക്സ് ചാറ്റ്’ എന്ന് വാർത്ത സൃഷ്ടിക്കലായിരുന്നു പരിപാടി. സത്യത്തിൽ കോൾ എടുത്ത് ഞാൻ രണ്ട് പറയുകയായിരുന്നു വേണ്ടത്.

മാതൃഭൂമി വാർത്താ റിപ്പോർട്ടിൽ അച്ചടിച്ച് വന്ന സ്ക്രീൻഷോട്ടിൽ അവർ എഡിറ്റ് ചെയ്ത് മാറ്റിയ ലേഖകൻ/ലേഖിക വിളിച്ച വീഡിയോ കോളുകൾ ഇവിടെ കാണാം. ചിലതൊക്കെ വ്യാജമായി ചമച്ചും ഒളിച്ച് വെച്ചാലല്ലേ വാർത്ത നിർമ്മിക്കാനാവൂ! വീണ്ടും വിളിച്ച് ശല്യം ചെയ്ത ലേഖകൻ/ലേഖികയുടെ ശല്യം തുടർന്നപ്പോൾ ഫോൺ പിടിച്ച് വാങ്ങി ശല്യം ‘wrong person and wrong tactics’ എന്ന് മെസേജിട്ട് പ്രശാന്ത് അയാളെ ബ്ലോക്ക് ചെയ്തു. പഞ്ച് ഡയലോഗ് അടിച്ചിട്ടേ ബ്ലോക്കാക്കാൻ പാടുള്ളൂ എന്ന് പറഞ്ഞ് വീണ്ടും അൺബ്ലോക്ക് ചെയ്ത് ലാസ്റ്റ് പഞ്ചിന് എന്റെ സ്ഥിരം ഡയലോഗ് ഞാനിട്ടു. അവരുടെ ഭീഷണി വെറുതേ കാണണ്ടാ, ഫുൾ കൊട്ടേഷനാണെന്ന് പറഞ്ഞ് എല്ലാം ഡിലീറ്റ് ചെയ്യാൻ തുനിഞ്ഞ എന്നെ തടഞ്ഞ പ്രശാന്തിന് നന്ദി. അല്ലെങ്കിൽ ഈ സ്ക്രീൻഷോട്ടുകൾ കാണിക്കാൻ ഉണ്ടാവില്ലായിരുന്നു.

Read Also : ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്; മുഖ്യപ്രതി രവി പൂജാരിയെ ഉടൻ കൊച്ചിയിലെത്തിക്കും

ലേഖകൻ/ലേഖിക സ്വയം കൊഞ്ഞനം കുത്താതെ കൊട്ടേഷൻ തന്ന ചേട്ടനോട് പോയി ഏറ്റ കാര്യം നടന്നില്ല എന്ന് പറയുക. പ്രൊഫഷനലായി വാർത്ത ചെയ്യാനറിയാത്തവർ വാർത്ത സൃഷ്ടിക്കാൻ കാണിക്കുന്ന നിലവാരമില്ലായ്മയായിട്ടേ ഇതിനെ കാണാനാവൂ. പിന്നെ, സ്കാവഞ്ചർ എന്നാൽ ശവംതീനിയെന്നാണ് അർത്ഥം. എന്നാൽ ലേഖകൻ/ലേഖികക്ക് അത് തോട്ടിപ്പണിയാണത്രെ. തർക്കാനില്ല. പ്രൊഫഷനലുകളായ മറ്റ് മാധ്യമ പ്രവർത്തകർ ആരും മൗനമായിരിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഇങ്ങനെ ശല്യം ചെയ്യുന്നില്ല. പത്രക്കാരെ പ്രശാന്തിനെതിരെ തിരിച്ച് വിടാൻ എടുത്ത കൊട്ടേഷൻ ആണത്രെ. ബുദ്ധിയുള്ള പത്രപ്രവർത്തകർക്ക് ഇതൊക്കെ മനസ്സിലാവും.

ദയനീയം തന്നെ മൊയലാളീ. ഈ തൊഴിലിന് ജേർണലിസം എന്നല്ല, power broking/operator/political slave എന്നൊക്കെയാണ് പറയുക. മാധ്യമസുഹൃത്തുക്കൾ ഇത്തരം ശവംതീനി ക്യാറ്റഗറിയിൽ പെടുന്നവരെ തിരിച്ചറിയുക. മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സും മര്യാദയും ഇത്തരക്കാരെ പഠിപ്പിക്കുക. വീടും കുടുംബവും അച്ഛനമ്മമാരും ഒക്കെ ഉള്ളവരാണ് ഉദ്യോഗസ്ഥർ. മൃഗശാലയിലെ ജീവികളെ കൂട്ടിൽ കാണുമ്പോൾ കമ്പും കോലുമിട്ട് കുത്തിനോവിച്ച് പൊട്ടിച്ചിരിക്കുന്നതല്ല മാധ്യമപ്രവർത്തനം. Respect our privacy and space. ഈ വാർത്ത അച്ചടിക്കുന്നതിന് മുമ്പ് സത്യാവസ്ഥ ചോദിക്കാൻ മാതൃഭൂമിയിലെ ഒരാളും പ്രശാന്തിനെയോ എന്നെയോ വിളിച്ചിട്ടില്ല. മാതൃഭൂമിക്കൊരു ക്രെഡിബിലിറ്റി ഉണ്ടായിരുന്നു. പണ്ടൊക്കെ എഡിറ്റർ ഇമ്മാതിരി ഊളത്തരങ്ങൾക്ക് മാപ്പ് പറയുമായിരുന്നു. മനോജ് ദാസ് എന്ന എഡിറ്ററിലാണ് പ്രതീക്ഷ.

Read Also :  ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്

N B: രാവിലെ ഒരു പത്രപ്രവർത്തക സുഹൃത്ത് പ്രശാന്തിനോട് പറയാൻ പറഞ്ഞതാണ് – “മിണ്ടാതിരുന്നാൽ പോരായിരുന്നോ? എന്തിനാ എല്ലാവരോടും പ്രതികരിക്കാൻ നിൽക്കുന്നത്?” പ്രതികരിക്കാതെയിരുന്നു എന്നതാണ് പ്രശ്നം!

Edit : വാട്സാപ്പ് എന്നത് സ്വകാര്യ സ്പേസാണെന്ന് അറിയാത്ത പിഞ്ച് കുഞ്ഞുങ്ങളല്ല അങ്ങേ തലക്കൽ മെസേജയക്കുന്ന സംഘം. ഔദ്യോഗിക കാര്യങ്ങൾക്ക് ഓഫീസ് ഫോണിലാണ് വിളിക്കുക. പ്രതികരിക്കാനില്ലെന്ന് പറഞ്ഞാൽ പല കള്ളപേരുകളിൽ പല നമ്പറുകളിൽ നിന്ന് വിളിക്കുകയല്ല ചെയ്യുക. എന്നാൽ വാട്സാപ്പ് എന്ന സ്വകാര്യ സ്പേസിൽ അനുമതിയില്ലാതെ കേറി വന്ന് വന്നയാളുടെ നികൃഷ്ടമായ സെൻസിബിലിറ്റിക്കനുസരിച്ച് മറ്റുള്ളവർ പെരുമാറണം എന്ന് ശഠിക്കുന്നത് അടിപൊളി. “ഓ യാ!”- അത്രയേ അർഹിക്കുന്നുള്ളൂ. പുച്ഛരസം കണ്ടാൽ അത് അശ്ലീലമായി തോന്നുന്നവർ കൗൺസലിംഗിന് പോകുന്നതാണ് നല്ലത്.ഞങ്ങളുടെ സ്വകാര്യ നമ്പർ നാട്ടുകാർക്ക് തെറിവിളിക്കാൻ പത്രത്തിൽ അച്ചടിച്ചപ്പോഴും മറുതലക്കലെ ലേഖകനെ/ലേഖികയെ/സംഘത്തെ ഒളിപ്പിച്ച് വെച്ച വിധം ശ്രദ്ധിക്കുക. ഈ പോസ്റ്റിന് കീഴിൽ വന്ന് എന്നെ തെറിവിളിച്ചും എന്റെ വ്യക്തിത്വത്തെ വരെ ക്യാൻസൽ ചെയ്തും അശ്ലീലമായ കമന്റിട്ടും സ്ത്രീത്വത്തെയാണല്ലോ സംരക്ഷിക്കുന്നത്.

https://www.facebook.com/lekshmyprasanth.ambady/posts/4111235352229246

 

shortlink

Related Articles

Post Your Comments

Related Articles


Back to top button