സുക്മ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 22 ജവാന്മാർക്ക് വീരമൃത്യു. 31 ജവാന്മാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നിരവധി പേരെ കാണാതായി. കാണാതായ ജവാന്മാർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി സൈന്യം. ബിജാപൂരിലെ വനമേഖലയിൽ 2000 സൈനികർ തിരച്ചിൽ നടത്തുന്നു. 15 മാവോയിസ്റ്റ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിൽ 14 പേരുടെ മൃതദേഹം കണ്ടെത്തി. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പോരാട്ടം ശക്തമാക്കാൻ അമിത് ഷാ നിർദേശം നൽകി കഴിഞ്ഞു.
കനത്ത ഏറ്റുമുട്ടൽ നടക്കുന്ന സുക്മ-ബീജാപൂർ പ്രദേശത്തെ വനമേഖലയിലാണ് സൈനികർ നിലയുറപ്പിച്ചിരിക്കുന്നത്. താരേം മേഖലയിൽ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇന്നലെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. വീരചരമമടഞ്ഞ ജവാന്മാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആദാരഞ്ജലികൾ അർപ്പിച്ചു.
ഇന്നലെയാണ് സ്ഥലത്ത് സൈനികരും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ആക്രമണത്തിൽ ഇന്നലെ പരിക്കേറ്റ 24 ജവാന്മാരെ റായ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ഇന്തോ-ടിബറ്റൻ പോലീസ് സേനാ വിഭാഗം മാവോയിസ്റ്റുകാർക്ക് നേരെ കനത്ത ആക്രമണവും റെയ്ഡും നടത്തിയിരുന്നു. അന്ന് ഇവരിൽ നിന്നും ഉഗ്രശേഷിയുള്ള ബോംബുകളാണ് പിടിച്ചെടുത്തത്.
Post Your Comments