ന്യൂഡൽഹി: കര്‍ഷകര്‍ക്ക് വേണ്ടി അടിയുറച്ച് നിന്നവരാണ് ഡൽഹി സര്‍ക്കാരെന്ന് അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍ അതിന് വലിയ വില നല്‍കേണ്ടി വന്നു. എന്നാൽ ഡൽഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കേന്ദ്രം കവര്‍ന്നെടുത്തിരിക്കുകയാണ്. ഇത് കര്‍ഷകര്‍ക്കൊപ്പം നിന്നതിനാണെന്നും കെജ്രിവാള്‍ ആരോപിച്ചു. കേന്ദ്രത്തിന്റെ ശിക്ഷയാണ് ഈ തീരുമാനം. ലെഫ്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് ഈ ശിക്ഷയുടെ ഭാഗമാണ്. ഹരിയാനയിലെ ജിന്ദില്‍ കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
നേരത്തെ ഡൽഹിയില്‍ കൂടുതല്‍ അധികാരം എല്‍ജിക്ക് നല്‍കുന്ന നിയമം കേന്ദ്രം പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരവും നേടിയിരുന്നു. കടുത്ത പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ഉന്നയിച്ചിരുന്നു. ഭരണഘടനയെ തന്നെ അട്ടിമറിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ആരോപണം. ഡൽഹിയില്‍ സര്‍ക്കാരിന് ഇനിയൊരു തീരുമാനം എടുക്കണമെങ്കില്‍ എല്‍ജിയുടെ അനുമതി അത്യാവശ്യമാണ്. ഡൽഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നീക്കമാണിത്. തന്നെ ശിക്ഷിക്കാനാണ് കേന്ദ്രം പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്നത്. കര്‍ഷകരെ പിന്തുണച്ചതിനുള്ള ശിക്ഷയാണത്.
എന്നാൽ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേക്കാള്‍ അധികാരം ഇനി ഗവര്‍ണര്‍ക്കാണ്. ഇനി ആ അധികാരം തിരിച്ചുകിട്ടാന്‍ നമ്മള്‍ സ്വാതന്ത്ര്യ സമരം നടത്തേണ്ടി വരുമോ എന്നും കെജ്രിവാള്‍ ചോദിച്ചു. ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ ഡൽഹിയിലേക്ക് വരുന്നത് തടയാനായി ഒമ്പത് സ്റ്റേഡിയങ്ങള്‍ ജയിലുകളായി മാറ്റി. എന്നാല്‍ ഈ തീരുമാനം ഡൽഹി മുഖ്യമന്ത്രിക്കാണ് ഉള്ളതെന്ന് കോടതി പറഞ്ഞു. ഈ വിഷയത്തില്‍ എന്നെ തുടരെ വിളിക്കുന്നുണ്ടായിരുന്നു കേന്ദ്രം. കടുത്ത സമ്മര്‍ദമാണ് അവര്‍ ഡൽഹി സര്‍ക്കാരിനുമേല്‍ ചുമതത്തിയത്. ക്രമസമാധാന പ്രശ്‌നമായിരുന്നു അവര്‍ ഉന്നയിച്ചത്. എന്റെ അധികാരം കവര്‍ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഭീഷണിക്കൊന്നും ഞാന്‍ വഴങ്ങിയില്ല. ഞാന്‍ അവരുടെ ഫയലുകള്‍ തള്ളിയത് കൊണ്ടാണ് ഈ ദേഷ്യമെന്നും കെജ്രിവാള്‍ പറഞ്ഞു.
Post Your Comments