Latest NewsKeralaIndia

‘സാര്‍ ഇവിടെ ഫ്രീ വാക്സിനേഷന്‍ നല്‍കുന്നുണ്ട്, എടുക്കട്ടേ?’ കേരള തമിഴ്നാട് കോവിഡ് പ്രതിരോധത്തെ കുറിച്ച് SNDP നേതാവ്

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഈ അവസരത്തില്‍ തമിഴ്നാടിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് (ഏതു സംസ്ഥാനത്തെയാണെങ്കിലും) വാക്സിന്‍ , കൊവിഡ് ടെസ്റ്റ് എല്ലാം നിമിഷനേരം കൊണ്ട് ഫ്രീയായി നല്‍കി അവര്‍ അവരുടെ സംസ്ഥാനത്തെ അതീവ സുരക്ഷിതമാക്കുമ്പോള്‍, കേരളത്തിലേക്ക് വരുന്ന വാഹനങ്ങളിലെ (അന്യസംസ്ഥാന രജിസ്ട്രേഷന്‍ ഉള്‍പ്പെടെ) യാത്രക്കാര്‍ക്ക് അതിര്‍ത്തിയില്‍ ടെസ്റ്റ് നടത്താനുള്ള സംവിധാനം പോലുമില്ല.

തിരുവനന്തപുരം: കേരളത്തിലെയും തമിഴ്നാട്ടിലെയും കോവിഡ് പ്രതിരോധത്തെ കുറിച്ച് രണ്ടു അതിർത്തികളിലും നടക്കുന്ന കാര്യങ്ങൾ വിശദീകരിച്ചു അനുഭവ കുറിപ്പ്. ഒരിടത്തു വാക്സിൻ ഇല്ല എന്ന് വിലപിക്കുമ്പോൾ മറ്റൊരിടത്തു വാക്സിനേഷൻ ഫ്രീ ആയി നൽകാം എന്ന് പറഞ്ഞു നിര്ബന്ധിക്കുകയാണ് ഉണ്ടായത് എന്ന് അദ്ദേഹം പറയുന്നു. കിരൺ ചന്ദ്രൻ എന്ന ഫേസ്‌ബുക്ക് ഐഡി ആണ് ഈ വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

കേരളത്തില്‍ നിന്നും കളിയിക്കാവിള വഴി നാഗര്‍കോവിലിലേക്ക് പോയി വന്ന ഞാന്‍ കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ അനുഭവിച്ചറിഞ്ഞ ഇരുസംസ്ഥാനങ്ങളുടെയും കൊവിഡ് പ്രതിരോധം ഒന്നു പങ്കുവെക്കാം.
തമിഴ്നാടിലേക്ക് പോകുന്നതിനായി ഒരുദിവസത്തെ ഇപാസ്സ് എടുത്ത് നേരെ കളിയിക്കാവിളയിലേക്ക് എത്തി. ആദ്യം കേരള പോലീസിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും കൊവിഡ് പ്രതിരോധ കേന്ദ്രം കാണാം. തമിഴ്നാടിലേക്ക് പോകുന്നതുകൊണ്ടാകും, അവിടെ ആരും എന്‍റെ വാഹനം നോക്കിയതുപോലുമില്ല.

തിരികെ വരുമ്പോള്‍ കേരളത്തിലേക്കുള്ള ഇപാസ്സ് എടുത്തിട്ടില്ലാത്തതിനാല്‍ പ്രശ്നമാകരുതല്ലോ എന്ന് കരുതി റിപ്പോര്‍ട്ട് ചെയ്യാനായി താല്‍ക്കാലിക ഷെഡിലേക്ക് ചെന്ന് കാര്യം പറഞ്ഞു. താങ്കളുടെ വണ്ടി കേരള രജിസ്ട്രേഷനാണല്ലോ, അതുകൊണ്ട് തിരികെ വരുമ്പോള്‍ തടസ്സവുമുണ്ടാകില്ലെന്ന് പോലീസിന്‍റെ മറുപടി. സന്തോഷവാനായി കാറില്‍ കയറി കുറച്ചപ്പുറത്തുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ കേന്ദ്രത്തിലേക്ക് തിരിച്ചു.

അതിര്‍ത്തിയിലെത്തിയപ്പോള്‍ തന്നെ പോലീസ് കൈകാണിച്ചു കാര്‍ നിറുത്തിച്ചു, സാര്‍ ഇപാസ്സ് ഇരുക്കങ്കലാ ?ഉണ്ടെന്ന് പറഞ്ഞപ്പോള്‍ വണ്ടി ഒതുക്കി നിറുത്തി വരാന്‍ പറഞ്ഞു. ഇറങ്ങിച്ചെന്ന എന്നോട് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് അത് നിര്‍ബന്ധമില്ലാ, എങ്കിലും സാറിന് ബുദ്ധിമുട്ടില്ലെങ്കില്‍ ആന്‍റിജന്‍ ടെസ്റ്റു നടത്താമോ എന്ന് ചോദിച്ചു. RTPCR ടെസ്റ്റും
ഫ്രീയായി ഇവിടുണ്ട്. ഉടനെ റിസള്‍ട്ടും ലഭിക്കുമത്രെ.

എവിടെന്നാ ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ തൊട്ടടുത്ത ഓഫിസിലേക്ക് ഒരു പോലീസ് തന്നെ കൂടെക്കൂട്ടി. അവിടെ ചെന്നപ്പോള്‍ പത്തോളം ആള്‍ക്കാര്‍ ടെസ്റ്റിനുണ്ട്. ടെസ്റ്റ് പിന്നെ ചെയ്യാമെന്നറിയിച്ച് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അടുത്ത ചോദ്യം ശരിക്കും ഞെട്ടിപ്പിച്ചു കളഞ്ഞു.
സാര്‍ വാക്സിന്‍ എടുത്തിട്ടുണ്ടോ, ഇല്ലെന്ന് പറഞ്ഞപ്പോള്‍ സാര്‍ ഇവിടെത്തന്നെ ഫ്രീ വാക്സിനേഷന്‍ നല്‍കുന്നുണ്ട്, എടുക്കട്ടേയെന്ന് ചോദിച്ചു. ഒരു നിമിഷം ശരിക്കും പകച്ചുപോയി.

കേരളത്തില്‍ വാക്സിന്‍ കിട്ടാനില്ല, സെന്‍ററുകളില്‍ വാക്സിനെടുക്കാന്‍ കാത്തുനിന്നവരുടെ തിക്കും തിരക്കും, എടുക്കാന്‍ സാധിക്കാതെ തിരികെ പോകുന്നവരുടെ ധാര്‍മ്മിക രോഷം ഇതൊക്കെ ഒരുനിമിഷം കൊണ്ട് ഓര്‍ത്തുപോയി. എടുക്കാന്‍ ഉദ്ദേശമില്ലെങ്കിലും ഏത് വാക്സിനാണെന്ന് അന്വോഷിച്ചു. കോവാക്സിന്‍ ആണ്. എടുത്താല്‍ നല്ല സെയ്ഫ് ആയിരിക്കുമെന്ന് പറഞ്ഞ് കക്ഷി നിര്‍ബന്ധിക്കുന്നുണ്ട്. ഇന്നു തന്നെ ഞാന്‍ തിരികെപ്പോരുമെന്നറിയിച്ച് സ്നേഹത്തോടെ നിരസിച്ചു. അങ്ങനെ ഇപാസ്സ് മാത്രം കാണിച്ച് യാത്ര തുടര്‍ന്നു.

തിരികെ വന്നപ്പോള്‍ തമിഴ്നാട് ടീമിന്‍റെ അതിര്‍ത്തിയില്‍ തടഞ്ഞ് വീണ്ടും ഇപാസ്സ് റഫര്‍ ചെയ്ത് വിട്ടയച്ചു. അടുത്ത് കേരള ടീമിന്‍റെ അടുത്തേക്ക് എത്തിയപ്പോഴേക്കും ഒരു പോലീസ് കാറിന്‍റെ നമ്പര്‍ പ്ളേറ്റില്‍ നോക്കി തിരിഞ്ഞ് നിന്നു. കേരള വണ്ടി ആയതിനാല്‍ നോ ചെക്കിംഗ്. എങ്കിലും കേരള പോലീസിന്‍റെ ഒരു വിഭാഗം പൊരിവെയിലത്ത് കേരളത്തിലേക്ക് വരുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ തടഞ്ഞിട്ട് കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്.

പക്ഷെ ഞാനിതു എഴുതാന്‍ കാരണം കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഈ അവസരത്തില്‍ തമിഴ്നാടിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് (ഏതു സംസ്ഥാനത്തെയാണെങ്കിലും) വാക്സിന്‍ , കൊവിഡ് ടെസ്റ്റ് എല്ലാം നിമിഷനേരം കൊണ്ട് ഫ്രീയായി നല്‍കി അവര്‍ അവരുടെ സംസ്ഥാനത്തെ അതീവ സുരക്ഷിതമാക്കുമ്പോള്‍, കേരളത്തിലേക്ക് വരുന്ന വാഹനങ്ങളിലെ (അന്യസംസ്ഥാന രജിസ്ട്രേഷന്‍ ഉള്‍പ്പെടെ) യാത്രക്കാര്‍ക്ക് അതിര്‍ത്തിയില്‍ ടെസ്റ്റ് നടത്താനുള്ള സംവിധാനം പോലുമില്ല.

കൊവിഡ് പ്രതിരോധം എന്തുകൊണ്ടോ നമ്മുടെ സംസ്ഥാനത്ത് തുടക്കത്തിലുണ്ടായിരുന്ന മുഴുവന്‍ നടപടിക്രമങ്ങളും കാറ്റില്‍ പറത്തി, രോഗം വരുന്നവര്‍ വെച്ചനുഭവിക്കട്ടേയെന്ന നിലയിലേക്ക് ഇന്നെത്തിയിരിക്കുന്നു. വാക്സിന്‍ ഉള്‍പ്പെടെ എല്ലാം ഫ്രീയായി നല്‍കുമെന്നറിയിച്ച മുഖ്യമന്ത്രി ഇപ്പോള്‍ കേന്ദ്രം ഫ്രീയായി നല്‍കുന്നില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി കാണിക്കുന്നു.

കേന്ദ്രം ഫ്രീയായി നല്‍കുന്നതുമാത്രം ഫ്രീയായി നല്‍കാന്‍ കേരളത്തിനെന്തിനാണ് ഒരു സര്‍ക്കാര്‍ ?പ്രതിരോധ നടപടികളും വാക്സിനേഷനും എല്ലാം നാഥനില്ലാക്കളരിയായി മാറി കേരളത്തിലെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ജനങ്ങള്‍ സ്വയം പ്രതിരോധ നടപടികള്‍ സ്വീകരിച്ചു മുന്നോട്ടു പോവുക മാത്രമാണ് പോംവഴി.
കിരണ്‍ ചന്ദ്രന്‍-

shortlink

Related Articles

Post Your Comments

Related Articles


Back to top button