COVID 19KeralaLatest NewsNewsIndia

എംബി രാജേഷും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള വാദപ്രതിവാദങ്ങൾ: വസ്തുതകൾ നിരത്തി വിജയകുമാർ മഞ്ചാടിയുടെ കുറിപ്പ്

ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഉതകുന്ന അനേകം കാര്യങ്ങൾ എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് വിജയകുമാർ മഞ്ചാടി

കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷിന്റെയും രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെയും ഫേസ്‌ബുക്ക് യുദ്ധമായിരുന്നു രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ. ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഉതകുന്ന അനേകം കാര്യങ്ങൾ എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് വിജയകുമാർ മഞ്ചാടിയെന്ന വ്യക്തി. വസ്തുതകൾ നിരത്തി വൈറലാകുന്ന കുറിപ്പിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:

പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വാർത്ത ആയതായി കണ്ടു. ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഉതകുന്ന അനേകം കാര്യങ്ങൾ അതിലുണ്ട്. അതിനാൽ ഓരോ പോയിന്റും തിരുത്താൻ ശ്രമിക്കാം.
[1] //ഓക്‌സിജന്‍ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ നിറവേറ്റാത്ത ക്രിമിനല്‍ നെഗ്ലിജന്‍സിന് ഉത്തരവാദികള്‍ മോദി സര്‍ക്കാരാണ്.//
തെറ്റ്. ഇന്നലെ ഡൽഹി ഹൈക്കോടതി കണ്ടെത്തിയത് കേന്ദ്രസർക്കാർ ഓക്സിജൻ ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ട് ദിവസങ്ങൾ ആയെങ്കിലും റൂർക്കേല, കലിംഗനഗർ തുടങ്ങിയ സ്ഥലങ്ങളിലെ പ്ലാന്റുകളിലേക്ക് ഡൽഹി സർക്കാർ ടാങ്കറുകൾ വിട്ടില്ലെന്നും, സമീപ സ്ഥലങ്ങളിലെ പ്ലാന്റുകളിലേക്ക് മതിയായ അളവിൽ ക്രയോജനിക് ടാങ്കറുകൾ എത്തിച്ചില്ലെന്നുമാണ്. എല്ലാ കാര്യങ്ങളും ഡൽഹിയുടെ പടിയ്ക്കൽ എത്തിക്കാൻ സാധ്യമല്ലെന്നും, മറ്റു സംസ്ഥാനങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഡൽഹി ചെയ്യാത്തതിനു ന്യായീകരണം ഇല്ലെന്നുമാണ്. അനുവദിക്കപ്പെട്ട് മൂന്നു ദിവസങ്ങൾക്കു ശേഷവും ഓക്സിജൻ വാങ്ങാൻ ടാങ്കറുകൾ അയയ്ക്കാത്തതും റെയിൽവെയെ സമീപിക്കാത്തതും ഗുരുതരമായ വീഴ്ചയായാണ് കോടതി നിരീക്ഷിച്ചത്. അനുവദിക്കപ്പെട്ട ഓക്സിജൻ കരിഞ്ചന്തയിൽ പോകുന്നു എന്ന് തിരിച്ചറിഞ്ഞ ബംഗാൾ സർക്കാർ അതിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഇന്നലെ സർക്കുലർ ഇറക്കിയത് അങ്ങ് അറിഞ്ഞോ ആവോ!

Also Read:മദ്യലഹരിയിൽ ഗൃഹനാഥൻ കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി

[2] //വെറും ആറ് മാസം മുമ്പ് 2020 ഒക്ടോബറില്‍ മാത്രമാണ് ഇന്ത്യയിലാകെ വെറും 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കാന്‍ തുഛമായ 201 കോടി രൂപ പി എംകെ യേഴ്‌സ് ഫണ്ടില്‍ നിന്ന് അനുവദിച്ചത്. ആയിരക്കണക്കിന് കോടി രൂപ പിരിച്ച്, കണക്കുകള്‍ പുറത്തു വിടാതെ പൂഴ്ത്തിവെച്ചതില്‍ നിന്നാണ് പിശുക്കി ഈ നിസ്സാരമായ തുക നല്‍കിയത്.//
തെറ്റ്. ഈ തുക തുച്ഛമല്ല. അനുവദിക്കപ്പെട്ടത് വായുവിനെ തണുപ്പിച്ച് ഓക്സിജൻ വേർതിരിക്കുന്ന PSA പ്ലാന്റുകളാണ്. അതിനുള്ള ചെലവ് ഒന്നിന് ഏതാണ്ട് ഒന്നേകാൽ കോടി രൂപയാണ്.
[3] //എന്നിട്ട് 6 മാസം കൊണ്ട് ആരംഭിച്ചതോ? വെറും 33 എണ്ണം മാത്രം! ബാക്കിയുള്ളവയുടെ ടെന്‍ഡര്‍ പോലും ആയിട്ടില്ല ! യു.പി യില്‍ പണം അനുവദിച്ച 14 ല്‍ ഒന്നുപോലും തുടങ്ങിയിട്ടില്ല ഒരു മഹാദുരന്തത്തെ നേരിടാനുള്ള നടപടികളുടെ വേഗം നോക്കൂ. ഒച്ചിഴയുന്നതു പോലും മോദി സര്‍ക്കാരിനേക്കാള്‍ വേഗത്തിലാണ്.//
ഭാഗികമായി ശരിയാണ്. പ്രവർത്തനക്ഷമമായ പ്ലാന്റുകളുടെ എണ്ണം കുറവു തന്നെയാണ്. ടെൻഡറുകൾ ഒക്കെ ആയതാണ്. ചില സ്ഥലങ്ങളിൽ വെൻഡർമാർ പ്രവർത്തനം വൈകിപ്പിച്ചു. ചില സ്ഥലങ്ങളിൽ പ്രവർത്തനം വൈകിപ്പിച്ചത് സംസ്ഥാനങ്ങളാണ്. വെൻഡർമാരുടെ ചുമതല പ്ലാന്റ് സ്ഥാപിക്കൽ മാത്രമാണ്. പ്ലാന്റിൽ നിന്നും കോപ്പർ പൈപ്പ്ലൈൻ ഉണ്ടാക്കി ഓക്സിജൻ കിടക്കകളിലേക്ക് എത്തിക്കേണ്ടത് സംസ്ഥാനങ്ങളാണ്. കേരളത്തിന്റെ കാര്യം നോക്കൂ. കോട്ടയം, എറണാകുളം, തൃശൂർ മെഡിക്കൽ കോളജുകളിൽ അനുവദിക്കപ്പെട്ട പ്ലാന്റുകളുടെ പണി പൂർത്തിയായി. എന്നാൽ കോപ്പർ പൈപ്പ്ലൈൻ പൂർത്തിയാകാത്തതു മൂലം അവ പ്രവർത്തനക്ഷമമല്ല. രാജേഷ് സംസ്ഥാന ആരോഗ്യവകുപ്പിനെ ഒന്ന് കുറ്റപ്പെടുത്തൂ, കാണട്ടെ.

Also Read:കോവിഡ് വാക്സിനേഷൻ സഹായ കേന്ദ്രം മണിക്കൂറുകൾക്കകം ലോട്ടറി വിൽപനക്കടയായി മാറി; തട്ടിപ്പിന് പിന്നിൽ യുഡിഎഫ് പ്രവർത്തകൻ

[4] //ഇനി വാക്‌സിന്റെ കാര്യമെടുക്കാം. അമേരിക്കന്‍ സര്‍ക്കാര്‍ 2020 ആഗസ്റ്റില്‍ 44700 കോടി വാക്‌സിന്‍ ഉല്‍പ്പാദനത്തിന് നിക്ഷേപിച്ചപ്പോള്‍ ഇന്ത്യയോ? ചില്ലിക്കാശ് നിക്ഷേപിച്ചില്ല. ഏറ്റവുമൊടുവില്‍ ആയിരങ്ങള്‍ മരിച്ചു വീഴാന്‍ തുടങ്ങിയപ്പോള്‍, എട്ട് മാസത്തിനു ശേഷം ഈ ഏപ്രില്‍ 19 ന് മാത്രമാണ് 4500 കോടി രൂപ അനുവദിച്ചത്.അതും ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള അമേരിക്ക നിക്ഷേപിച്ചതിന്റെ പത്തിലൊന്ന് മാത്രം! മറ്റ് രാജ്യങ്ങള്‍ ആവശ്യമായ ഡോസ് വാക്‌സിന്‍ നേരത്തേ ബുക്ക് ചെയ്തപ്പോള്‍ മോദി സര്‍ക്കാര്‍ പൊറുക്കാനാവാത്ത അനാസ്ഥയാണ് കാണിച്ചത്. അമേരിക്ക 2020 ആഗസ്റ്റില്‍ 400 ദശലക്ഷം ഡോസും യൂറോപ്യന്‍ യൂണിയന്‍ 2020 നവംബറില്‍ 800 ദശലക്ഷം ഡോസും മുന്‍കൂട്ടി ബുക്ക് ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ അനങ്ങാതിരുന്നു. ഒടുവില്‍ ഈ ജനുവരിയില്‍ ബുക്ക് ചെയ്തത് വെറും 16 ദശലക്ഷം ഡോസ് മാത്രം. //
തെറ്റ്. ഉല്പാദനച്ചെലവ് കൂടുതലുള്ള രാജ്യത്തിലേതുപോലെ മറ്റു രാജ്യങ്ങളും പണം നിക്ഷേപിക്കണമെന്നത് തെറ്റായ വാദമാണ്. ചന്ദ്രയാൻ, മംഗൽയാൻ പോലെയുള്ള പദ്ധതികളിലും ഇത് ഇന്ത്യ തെളിയിച്ചതാണ്. മുടക്കുന്ന പണമല്ല, കാര്യക്ഷമതയും സമയവുമാണ് പ്രധാനം. കുറച്ചു പണം മുടക്കിയിട്ടു പോലും ലോകത്തിൽ അതിവേഗം 14 കോടി ആൾക്കാർക്ക് വാക്സിൻ നൽകിയ രാജ്യം ഇന്ത്യയാണ്. അമേരിക്കയും ചൈനയുമൊക്കെ നൂറും നൂറ്റിപ്പത്തും ദിവസങ്ങൾ എടുത്തപ്പോൾ ഇന്ത്യ ഈ നേട്ടം കൈവരിച്ചത് 99 ദിവസം കൊണ്ടാണ്. തന്നെയുമല്ല ഇന്ത്യ ലക്ഷക്കണക്കിനു ഡോസ് വാക്സിൻ മറ്റ് രാജ്യങ്ങൾക്ക് നൽകുകയും ചെയ്തു. മഴു ഉണ്ടാക്കാൻ എത്ര സമയം എടുത്തെന്നോ എത്ര പണം മുടക്കിയെന്നതോ അല്ല കാര്യം, അതിവേഗം മരം മുറിക്കാൻ കഴിഞ്ഞോ എന്നതാണ്.

Also Read: കോവിഡ് വാക്സിനേഷൻ സഹായ കേന്ദ്രം മണിക്കൂറുകൾക്കകം ലോട്ടറി വിൽപനക്കടയായി മാറി; തട്ടിപ്പിന് പിന്നിൽ യുഡിഎഫ് പ്രവർത്തകൻ

[5] //ഇതിനു പുറമേയാണ് ലോകത്ത് ഒരിടത്തുമില്ലാത്ത വിലക്ക് വാക്‌സിന്‍ വിറ്റ് കൊള്ളലാഭം കൊയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ഇന്നത്തെ ദി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയനുസരിച്ച് ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലുള്‍പ്പെടെ ലോകത്തെല്ലായിടത്തേക്കാള്‍ കൂടുതലാണ് മോദിയുടെ ഇന്ത്യയില്‍ വാക്‌സിന്റെ വില.//
തെറ്റ്. വാക്സിൻ ഉല്പാദനഘട്ടത്തിലെ ഉദ്ദേശവിലയാണ് ഈ പ്രചരിക്കുന്നത്. ആ പട്ടികയിൽ ഇന്ത്യയിലെ വാക്സിന്റെ വില എത്ര ഡോളർ ആണെന്ന് നോക്കുക. അല്ലാതെ വാക്സിന്റെ ഇന്ത്യയിലെ ഇന്നത്തെ പൊതുവിപണി വിലയെ മറ്റു രാജ്യങ്ങളിൽ വാക്സിന്റെ ഉല്പാദനഘട്ടത്തിൽ സർക്കാരിനു കൊടുക്കുന്ന വിലയുമായിട്ടല്ല താരതമ്യം ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ ആവർത്തിച്ച കാര്യമാണ് ഏറ്റവും ചെലവു കുറഞ്ഞ വാക്സിനാണ് അവർ നൽകുന്ന കോവിഷീൽഡ് എന്നത്.
[6] //നിര്‍മ്മല സീതാരാമന്‍ നേരത്തേ തന്നെ പറഞ്ഞതോര്‍മ്മയില്ലേ? covid iട an act of god, govt has limitations എന്ന്. അതായത് ദൈവം വരുത്തിയതാണ്, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് .ഒടുവിലെ പ്രസംഗത്തില്‍ മോദി പറഞ്ഞത് എല്ലാവരും സ്വന്തം കാര്യം സ്വയം ശ്രദ്ധിക്കണം എന്നായിരുന്നില്ലേ? സര്‍ക്കാറിനെ പ്രതീക്ഷിക്കേണ്ട എന്നര്‍ത്ഥം. മോദി പറഞ്ഞത് ശരിയാണ്. ഇന്ത്യയില്‍ ഇന്ന് ഒരു ഭരണമില്ല. ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ആ ദുരന്തം കാണുകയാണ്. എന്തൊരു രാജ്യസ്‌നേഹികള്‍?//
തെറ്റ്. താങ്കൾക്ക് ഇത്ര വിവരമില്ലേ? Act of God എന്നത് നിയമപരമായി നിലനില്പുള്ള ഒരു പ്രയോഗമാണ്. ദൈവം വരുത്തിയത് എന്നല്ല അതിന്റെ നിയമപരമായ അർത്ഥം. മനുഷ്യ നിയന്ത്രണത്തിൻ അതീതമായ സംഭവങ്ങളെ സൂചിപ്പിക്കാൻ പൊതുവായി ഉപയോഗിക്കുന്ന പ്രയോഗമാണ് Act of God. ഭൂകമ്പം, പ്രളയം, മഹാമാരി, ദുരന്തങ്ങൾ ഒക്കെയും Acts of God ആണ്. സംശയമുണ്ടെങ്കിൽ ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയോട് ചോദിച്ചു നോക്കൂ. കോവിഡ് ഒരു മഹാമാരിയാണ് എന്നതിൽ താങ്കൾക്ക് ഇനിയും സംശയമുണ്ടോ? സ്വന്തം കാര്യം സ്വയം നോക്കണം എന്നു പറയുന്നതിന് അർത്ഥം സർക്കാരിനെ പ്രതീക്ഷിക്കേണ്ട എന്നാണോ? എല്ലാവരും ജാഗ്രത പുലർത്തണം എന്ന് മുഖ്യമന്ത്രി ഇവിടെ പറഞ്ഞതിന്റെ അർത്ഥവും അതുതന്നെയാണോ? സാമൂഹിക അകലം, മാസ്ക് ധാരണം, കൈകഴുകൽ എന്നിവയൊക്കെ സ്വയം ശ്രദ്ധിക്കേണ്ട സ്വന്തം കാര്യങ്ങൾ തന്നെയാണ്. സംശയമുണ്ടോ? കോവിഡ് കാലത്ത് മരിച്ച ആയിരങ്ങളെ മരണത്തിന് എറിഞ്ഞു കൊടുത്തത് ഭരണകൂടം ആണെങ്കിൽ കേരളത്തിൽ മരിച്ച 5000 പേരെ സംസ്ഥാന ഭരണകൂടം മരണത്തിനെറിഞ്ഞു കൊടുത്ത് കരയ്ക്കിരുന്ന് കണ്ടു എന്നും മനസ്സിലാക്കണോ?

https://www.facebook.com/vijayakumarmanchady/posts/6064312063594959

 

shortlink

Related Articles

Post Your Comments

Related Articles


Back to top button