KeralaCinemaMollywoodLatest NewsNewsEntertainment

തോൽക്കുന്ന സ്ഥാനാർത്ഥികൾക്ക് നടൻ ഇന്നസെന്റ് നൽകുന്ന ഒറ്റമൂലി

തോൽക്കുന്ന സ്ഥാനാർത്ഥികളോട് നടൻ ഇന്നസെന്റിനു ചിലതൊക്കെ പറയാനുണ്ട്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം നടക്കുകയാണ്. തുടക്കം മുതൽ ആധിപത്യം നിലനിർത്തുന്നവരുമുണ്ട്. തെരഞ്ഞെടുപ്പിൽ തോൽക്കുന്ന സ്ഥാനാർത്ഥികളോട് നടൻ ഇന്നസെന്റിനു ചിലതൊക്കെ പറയാനുണ്ട്. എല്ലാ സ്ഥാനാർഥികളോടും തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നസെന്റ് ചില കാര്യങ്ങൾ പറയുന്നത്. ഒരിക്കലും ജയിക്കും എന്ന് വിചാരിച്ച് കുടുംബക്കാരെ വീട്ടിലേക്ക് വിളിക്കരുതെന്നാണ് താരത്തിന്റെ ഉപദേശം. തോൽക്കുന്ന സ്ഥാനാർത്ഥികൾക്ക് നടൻ ഇന്നസെന്റ് നൽകുന്ന ഒറ്റമൂലി എന്താണെന്ന് നോക്കാം:

രണ്ടാമത്തെ കാര്യം, തോൽവി ഉറപ്പിച്ചാൽ നമ്മളെവിട്ട് തൊട്ടടുത്ത മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയെ നോക്കുക. ഒരുപക്ഷേ, അയാളും നിങ്ങളുടെ വഴിയിലായിരിക്കാം… അപ്പോൾ ഒരു ചെറിയ മനസ്സുഖം കിട്ടും. ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നതിലും നല്ലത് അതല്ലേ.

ഇന്ത്യൻ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒരു തവണ ജയിക്കുകയും ഒരു തവണ തോൽക്കുകയും ചെയ്ത ആളാണ് ഞാൻ. ജയത്തിനെക്കാളേറെ തോൽവിയെക്കുറിച്ചുള്ള ഓർമകളാണ് കൂടുതൽ. കാരണം, എന്റെ ജീവിതത്തിൽ സ്കൂൾ കാലഘട്ടംമുതൽ തോൽവിയായിരുന്നു അധികം സംഭവിച്ചത്.

ഞാൻ തീർച്ചയായും ജയിക്കും എന്നായിരുന്നു കഴിഞ്ഞ തവണത്തെ കണക്കുകൂട്ടൽ. ഞങ്ങളുടെ പ്രവർത്തകർ തിരിച്ചും മറിച്ചും കൂട്ടി; ഞാൻ എന്റെ വക കൂട്ടി, എന്റെ മകനും എന്തിന് ഭാര്യ ആലീസും വരെ ഒരു കണക്കെടുപ്പ് നടത്തി. തോൽക്കാൻ ഒരു സാധ്യതയും കാണുന്നില്ല. എല്ലാവരും ജയം ഉറപ്പിച്ച് പിരിഞ്ഞു.

വോട്ടെണ്ണൽ ദിവസം ഞാൻ കുടുംബത്തിലെ അടുത്ത കുറെ ബന്ധുക്കളെ വീട്ടിലേക്കു വിളിച്ചു. ജയിച്ചാൽ ആഘോഷത്തിന് കുറച്ച് ആളുകൾ വേണമല്ലോ. അവർക്കുവേണ്ട സമൃദ്ധമായ സദ്യയൊരുക്കി. ജയിച്ചാൽ വൈകുന്നേരം നാട്ടിൽ ഒരു ബഹളമൊക്കെ വേണ്ടേ? അതിനും ഏർപ്പാടുകൾ ചെയ്തു. എല്ലാം സെറ്റായി എന്ന് ഉറപ്പിച്ചു ഒരുവട്ടമല്ല, രണ്ടുവട്ടം.

വോട്ടെണ്ണൽനാൾ കുളിച്ച് എന്റെ പതിവ് ജുബ്ബയുമിട്ട് തയ്യാറായി ഇരുന്നു. ഒപ്പം പാർട്ടി പ്രവർത്തകരും മകൻ സോണറ്റുമെല്ലാമുണ്ടായിരുന്നു. പതുക്കെപ്പതുക്കെ എണ്ണൽ പുരോഗമിച്ചു. ആദ്യമൊക്കെ ഞാൻ മുന്നിലായിരുന്നു. കിലുക്കത്തിലെ കിട്ടുണ്ണിയേട്ടനെപ്പോലെ ‘ഇത് കൊറേ കേട്ടിട്ടുണ്ട്’ എന്ന മട്ടിൽ ഞാനിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഞാൻ പിറകിലായിത്തുടങ്ങി. ഞാൻ ഒരു സഹപ്രവർത്തകന്റെ മുഖത്തേക്ക് നോക്കി. ‘ഒന്നും പ്രശ്‌നമാക്കേണ്ട’ എന്ന രീതിയിൽ അയാൾ മുഖംകൊണ്ട് ഒരു ഭാവം കാണിച്ചു. ഞാൻ തിരിഞ്ഞ് വീണ്ടും ടി.വി.യിലേക്ക് നോക്കിയിരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ കുറേയധികം പിന്നിലേക്കാണ് പോയത്. വീണ്ടും ഞാൻ പ്രവർത്തകരുടെ മുഖത്തേക്കുനോക്കി.

‘‘ഇപ്പോ എണ്ണുന്നതൊന്നും നമ്മുടെ ഏരിയ അല്ല, നമ്മുടെ വോട്ട് വരാനിരിക്കുന്നതേയുള്ളൂ’’ -അയാൾ പറഞ്ഞു.

അതുകേട്ടപ്പോൾ ഞാൻ യശശ്ശരീരനായ എം.പി. വീരേന്ദ്രകുമാറിനെ ഓർത്തു. അദ്ദേഹം ഒരിക്കൽ ഡൽഹിയിലെ എന്റെ എം.പി. ഫ്‌ളാറ്റിൽ വന്നു. ഞാനും അദ്ദേഹവും എം.പി.യായിരുന്ന കാലത്താണ്. അന്ന് അദ്ദേഹം പറഞ്ഞ ഒരുപാട് ഫലിതങ്ങളിലൊന്ന് വോട്ടെണ്ണലിനെക്കുറിച്ചായിരുന്നു. നാം പിന്നിലാവുമ്പോൾ ഒപ്പമുള്ളവർ പറയുന്ന ഒരു പ്രധാന വാചകം ‘‘ഇപ്പോൾ എണ്ണുന്നതൊന്നും നമ്മുടെ ഏരിയ അല്ല, നമ്മുടേത് വരാനിരിക്കുന്നേയുള്ളൂ’’ എന്നാണ്. പിന്നെയും പിറകിലാവുമ്പോൾ അവർ പറയും: ‘‘ഇന്ന സ്ഥലത്ത് നമുക്ക് ഇത്രവോട്ടുണ്ട്, അതിനപ്പുറത്ത് എല്ലാ വീടുകളിലും നമ്മുടെ വോട്ടുകളാണ്. അവിടേക്കെത്തുമ്പോഴേക്കും നമ്മളായിരിക്കും മുന്നിൽ…’’ ഒടുവിൽ നമ്മൾ പതിനായിരക്കണക്കിന് വോട്ടിന് പിന്നിലായിക്കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ ഒപ്പമുള്ള ആരെയും കാണില്ല. ഫലിതമായിട്ടാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും പതിറ്റാണ്ടുകൾനീണ്ട രാഷ്ട്രീയാനുഭവങ്ങളുടെ ചൂട് അതിനടിയിലുണ്ടായിരുന്നു.

എന്റെ കാര്യം ഏകദേശം തീരുമാനമായപ്പോൾ ഞാൻ ശ്രദ്ധ മുഴുവൻ മറ്റു മണ്ഡലങ്ങളിലേക്ക്‌ തിരിച്ചുവെച്ചു. പലേടത്തും എന്നേക്കാൾ കഷ്ടമാണ് സ്ഥിതി. അങ്ങനെ വന്നുവന്ന് പത്തൊമ്പത് സ്ഥലത്തും പൊളിഞ്ഞു. ഒരാൾ മാത്രം ജയിക്കാനായി നിൽക്കുന്നു: എ.എം. ആരിഫ്. ഇയാളുംകൂടി ഒന്ന് തോറ്റുകിട്ടിയാൽ… എന്നതായിരുന്നു അപ്പോൾ എന്റെ മനസ്സിൽ. ചെറുതായി ഞാനതിനായി പ്രാർഥിക്കുകയും ചെയ്തു. പക്ഷേ, ആരിഫ് ജയിച്ചു. പോട്ടെ, ബാക്കിയുള്ളവർ എന്റെ കൂടെയുണ്ടല്ലോ എന്ന് ആശ്വസിച്ചു.

അപ്പോഴാണ് ഞാൻ വീട്ടിലെ കാര്യം ഓർത്തത്. പത്തുമുപ്പതാളുകൾ അവിടെയുണ്ട്. അതാലോചിച്ചപ്പോൾ എന്റെ തലയിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞു. ഞാനുടനെ ആലീസിനെ വിളിച്ചു.

‘‘അവിടെ എന്തുണ്ട് വിശേഷം ആലീസേ?’’ പാതി പാളിയ സ്വരത്തിൽ ചോദിച്ചു

‘‘എല്ലാരും പോയി’’ -ആലീസ് പറഞ്ഞു

‘‘ഭക്ഷണമൊക്കെ?’’

‘‘എല്ലാം ബാക്കിയുണ്ട്. അടുത്ത ഇലക്‌ഷനുവരെ കഴിക്കാം. വേഗം പോരേ’’

ഞാൻ പതുക്കെ ഫോൺ കട്ട് ചെയ്തു.

ആഹ്ലാദപ്രകടനത്തിന് ഇരിങ്ങാലക്കുട അങ്ങാടിയിൽ ഏർപ്പാട് ചെയ്തവരെക്കുറിച്ച് ഓർത്തപ്പോൾ എനിക്ക്‌ സങ്കടംതോന്നി. അവരെക്കാണാതെ വീടെത്തേണ്ടതെങ്ങനെ എന്നായി എന്റെ ആലോചന.

വീടെത്തിയപ്പോൾ മേശപ്പുറത്ത് നിറയെ ഭക്ഷണവുമായി ആലീസിരിക്കുന്നു. മകന്റെ ഭാര്യ രശ്മിയും അപ്പാപ്പൻ വീണ്ടും എം.പി.യാവുന്നത് കാണാൻ കൊതിച്ച കൊച്ചുമക്കളായ അന്നയും ജൂനിയർ ഇന്നസെന്റും. ആരും ഒന്നും മിണ്ടുന്നില്ല

‘‘എന്തുപറ്റി ആലീസേ? തോൽവിയൊക്കെ സാധാരണയല്ലേ,തിരഞ്ഞെടുപ്പിലാണെങ്കിലും ജീവിതത്തിലാണെങ്കിലും’’ -ഞാൻ ഒരു ചെറിയ തത്ത്വചിന്തകനാവാൻ ശ്രമിച്ചു

‘‘നിങ്ങള് തോൽക്കുകയോ ജയിക്കുകയോ എന്ത് തേങ്ങ വേണേലും ആയിക്കോ. ഈ ഭക്ഷണം എന്താ ചെയ്യുക എന്നതാണ് എന്റെ പ്രശ്നം. ഇനി അടുത്ത ഒരാഴ്ചയ്ക്ക് ഇവിടെ ഭക്ഷണം ഉണ്ടാക്കൂല്ല. ഇതൊക്കെ തീരട്ടെ. അങ്ങാടീൽപ്പോയി ഒരു ഫ്രിഡ്ജും കൂടി വാങ്ങിക്കോ’’

ഞാൻ ഒന്നും മിണ്ടാതെ മുകളിലേക്ക്‌ കയറിപ്പോയി. വാതിലടച്ച് കിടന്നപ്പോൾ ഒരു ചെറുചിരി എന്റെ ചുണ്ടിൽത്തെളിഞ്ഞു: എന്നാലും ഞാൻ ഒറ്റയ്ക്കല്ലല്ലോ എന്ന ഭാവം. ആ ആരിഫുംകൂടി ഒന്ന് തോറ്റിരുന്നെങ്കിൽ… ഒരു നിശ്വാസത്തോടെ മറ്റാരും കേൾക്കാതെ ഞാൻ പറഞ്ഞു.

ഞാനീപ്പറഞ്ഞത് സത്യമാണ്. സാധാരണ മനുഷ്യന്റെ മനസ്സ് അങ്ങനെയാണ് പ്രവർത്തിക്കുക. താൻ തോറ്റാലും തന്റെ സഹജീവി ജയിക്കണമെന്നും താൻ മരിച്ചാലും അന്യൻ ജീവിക്കണമെന്നും കരുതുന്ന മനസ്സുള്ളവരെയാണ് നമ്മൾ മഹാന്മാർ എന്നുവിളിക്കുന്നത്.

ഞാൻ ഒരു മഹാനല്ല എന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനം തെളിയിച്ചു.

ഇത്രയും ഞാൻ പറഞ്ഞത് ഞായറാഴ്ച വോട്ടെണ്ണലായതുകൊണ്ടാണ്. രണ്ടു കാര്യങ്ങളേ എനിക്ക്‌ എല്ലാ സ്ഥാനാർഥികളോടും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയാനുള്ളൂ: ഒരിക്കലും ജയിക്കും എന്ന് വിചാരിച്ച് കുടുംബക്കാരെ വീട്ടിലേക്ക് വിളിക്കരുത്, വിളിച്ചാൽത്തന്നെ ഭക്ഷണം ഉണ്ടാക്കരുത്.

രണ്ടാമത്തെ കാര്യം, തോൽവി ഉറപ്പിച്ചാൽ നമ്മളെവിട്ട് തൊട്ടടുത്ത മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയെ നോക്കുക. ഒരുപക്ഷേ, അയാളും നിങ്ങളുടെ വഴിയിലായിരിക്കാം… അപ്പോൾ ഒരു ചെറിയ മനസ്സുഖം കിട്ടും. ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നതിലും നല്ലത് അതല്ലേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button