കൽപറ്റ; മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് വില കൂടിയ ഫോണുകൾ കവർച്ച നടത്തിയ സംഭവത്തിൽ വിദേശികളടക്കം മൂന്നു പ്രതികളെ ദിവസങ്ങൾക്കകം മുംബൈയിൽ നിന്നു പോലീസ് കണ്ടെത്തി പിടികൂടി. നേപ്പാൾ സ്വദേശികളായ ആദിത്യൻ എന്ന വീരേന്ദ്ര നേപ്പാളി (21), സൂരജ് (19), ഡൽഹി സ്വദേശി മൻജീദ് (20) എന്നിവരെയാണു കൽപറ്റ സിഐ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സ്‌പെഷൽ സ്‌ക്വാഡ് പിടികൂടിയിരിക്കുന്നത്. കൽപറ്റയിലെ മൊബൈൽ ഷോപ്പിൽ ഇക്കഴിഞ്ഞ 28 നായിരുന്നു കവർച്ച നടന്നിരിക്കുന്നത്. 17 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും വാച്ചുകളുമാണു മോഷണം പോയത്. പുലർച്ചെ കടയുടെ പിന്നിലെ ഭിത്തി തുരന്ന് അകത്തുകയറി 18 ഐഫോണുകളടക്കം മുപ്പതോളം മുന്തിയ ഇനം മൊബൈലുകളും വാച്ചുകളും മോഷ്ട്ടിക്കുകയായിരുന്നു ഉണ്ടായത്.
സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളും, കളവുപോയ ഫോണുകളുടെ ഐഎംഇഐ നമ്പറുകളും ഉപയോഗിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. മോഷ്ടിച്ച സാധനങ്ങളുമായി പുലർച്ചെ കോഴിക്കോട് വഴി കണ്ണൂരിലെത്തിയ പ്രതികൾ ഒരു മൊബൈൽ ഫോൺ കണ്ണൂരിൽ വിൽപന നടത്തിയതായും കണ്ടെത്തിയിരുന്നു. എസ്ഐ പി. ജയചന്ദ്രൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ടി.പി. അബ്ദുറഹ്മാൻ, കെ.കെ. വിപിൻ, ഷാലു ഫ്രാൻസിസ്, കൽപറ്റ എസ്‌ഐ ഷൈജിത്ത്, ജ്യോതിരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post Your Comments