തൃശൂർ : കുതിരാൻ തുരങ്കപാത ഓഗസ്റ്റ് മാസത്തോടെ സഞ്ചാരയോഗ്യമാക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുതിരാൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
2011 ലാണ് മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ 28.5 കിലോ മീറ്റർ ആറ് വരി പാത നിർമ്മിക്കുന്നതിനുള്ള കരാർ ഒപ്പു വെച്ചത്. 30 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാമെന്ന വ്യവസ്ഥയിലാണ് ദേശീയ പാത അതോറിറ്റി തൃശൂർ എക്സ്പ്രസ് വേ എന്ന കമ്പനിക്ക് കരാർ നൽകിയത്. കുതിരാനിലെ 965 മീറ്റർ ദൂരമുള്ള ഇരട്ടക്കുഴൽ തുരങ്ക പാതയും ഇതിൽ ഉൾപ്പെടും.
24 മണിക്കൂറും നിർമ്മാണ ജോലികൾ നടത്താൻ അനുമതി നൽകിയിട്ടുണ്ട്. കളക്ടർ കൃത്യമായ ഇടവേളകളിൽ പ്രവർത്തനങ്ങൾ വിലയിരുത്തി വരുന്നുണ്ടെന്നും ആവശ്യാനുസരണം തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ടണലിൻറെ അകത്തു നടക്കുന്ന പ്രവർത്തനങ്ങളും, മുകൾവശത്ത് മണ്ണ് ബലപ്പെടുത്തുന്ന പ്രവർത്തനങ്ങളും, കൺട്രോൾ റൂം തുടങ്ങിയവയും മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി. കാലാവസ്ഥ അനുകൂലമാണെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ ജൂലൈ മാസം തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments