KeralaCinemaMollywoodLatest NewsNewsEntertainment

‘യേശുവിനെ അറിയാത്ത ക്രിസ്ത്യാനികൾക്ക് ഉപകാരപ്പെടും’: വൈദികന്റെ വാക്കുകൾ ഏറ്റെടുത്ത് മിഥുൻ മാനുവൽ തോമസ്

നാദിർഷായുടെ ‘ഈശോ’ എന്ന ചിത്രത്തിന് നേരെ ക്രിസ്ത്യൻ സംഘടനകളും മതവിശ്വാസികളും രംഗത്ത് വന്നിരുന്നു. ഇതിനെതിരെ സെന്റ് ജോര്‍ജ്ജ് പുത്തന്‍പള്ളിയുടെ സഹ വികാരിയും എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ ഫാ. ജയിസം പനവേലില്‍ പരസ്യമായി രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ, വൈദികന്റെ പ്രസംഗം പങ്കുവെച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ് രംഗത്ത്.

സിനിമയെ മതത്തിന്റെ വേലിക്കെട്ടിൽ നിന്നുകൊണ്ട് വിമർശിക്കുന്നവർക്കെതിരെയാണ് വൈദികന്റെ പ്രതികരണം. ‘ഈശോ’ ചിത്രത്തിനെതിരെ ഉയർന്ന സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു വൈദികന്റെ മറുപടി. ‘ചുമ്മാ ഇരിക്കട്ടെ. യേശുവിനെ അറിയാത്ത ഒരു ന്യൂനപക്ഷ ക്രിസ്ത്യാനികൾക്ക് ചെലപ്പോ, ഉപകാരപ്പെടും’ എന്ന് പറഞ്ഞാണ് സംവിധായകൻ വൈദികന്റെ പ്രസംഗത്തിന്റെ വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവെയ്ക്കുന്നത്.

Also Read:‘മികച്ച പ്രതിരോധത്തിന് ലഭിച്ച കപ്പ് അലമാരയിൽ ഇരുന്ന് പല്ലിളിക്കുന്നുണ്ട്’: രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിൽ കേരളം

പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിനിടെയാണ് ക്രിസ്ത്യന്‍ മത മൗലികവാദത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. ഈമയൗ, ആമേന്‍, ഹല്ലേലുയ്യ തുടങ്ങിയ സിനിമകളൊക്കെ ഇറങ്ങിയപ്പോൾ മൗനം പാലിച്ച ക്രിസ്ത്യാനി നാദിർഷായുടെ ‘ഈശോ’യ്ക്കെതിരെ വാളെടുത്തിരിക്കുകയാണെന്ന് വൈദികൻ പരിഹാസത്തോടെ പറയുന്നു. പണ്ട് നമ്മൾ ഇങ്ങനെയായിരുന്നില്ലെന്നും ഇപ്പോഴത്തെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയിരിക്കുന്ന പുതിയ പേരാണ് ‘ക്രിസംഘി’ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

‘രണ്ടാഴ്ച മുമ്പാണ് നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമയ്ക്ക് പേരു വീണത്, ഈശോ. ഈ പേര് വീണതും വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഇതിനു മുമ്പും പല സിനിമകള്‍ക്കും പേര് വീണിട്ടുണ്ട്. ഈമയൗ (ഈശോ മറിയം യൗസേപ്പേ), ആമേന്‍, ഹല്ലേലുയ്യ, എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി വാളെടുത്തിറങ്ങിയിരിക്കയാണ്. സമൂഹമാധ്യമങ്ങളില്‍ നമുക്ക് പേര് വീണു. അറിയില്ലെങ്കില്‍ പറയാം, ക്രിസംഘി. നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മള്‍ ഇങ്ങനെയായിരുന്നില്ല.’ ഫാ ജയിംസ് പനവേലില്‍ പറയുന്നു.

Also Read:മുട്ടിൽ മരംമുറി അട്ടിമറിക്ക് കൂട്ടുനിന്നത് മാധ്യമപ്രവർത്തകൻ ദീപക് ധര്‍മ്മടം: പ്രതികളുമായി സംസാരിച്ചത് നൂറിലേറെ തവണ

‘മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്. ഈശോ എന്ന പേരാലാണോ, ഒരു സിനിമയിലാണോ, ഒരു പോസ്റ്ററിലാണോ, അങ്ങനെ ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്‌നേഹിക്കലാണ്.’ അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button