Latest NewsNewsIndia

മൈസൂര്‍ പീഡനക്കേസില്‍ ഇരയെ കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രി

ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയും സുഹൃത്തും രാത്രി എന്തിനു പോയി?

ബംഗളൂരു : മൈസൂരുവില്‍ കഴിഞ്ഞ ദിവസം എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി കര്‍ണാടക ആഭ്യന്തര മന്ത്രി. ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയും സുഹൃത്തും രാത്രി എന്തിന് പോയി എന്ന് ചോദ്യമാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മന്ത്രി അരാഖ ജ്ഞാനേന്ദ്ര ഉന്നയിച്ചത്.

‘ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായിരിക്കുന്നത് മൈസൂരുവിലാണ്. പക്ഷേ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ രാഷ്ട്രീയ നേട്ടം നോക്കിയാണ് ഇടപെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ അവര്‍ എന്നെ വേട്ടയാടുന്നു’ – ജ്ഞാനേന്ദ്ര പറഞ്ഞു.

അതേസമയം, മൈസൂരുവില്‍ കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയനുസരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

കേസിലെ പ്രതികളെക്കുറിച്ച് പോലീസിന് ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത് .

ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മൈസൂരു ചാമുണ്ഡി ഹില്‍സിലേക്കുള്ള ഒറ്റപ്പെട്ടവഴിയില്‍ വെച്ച് എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ ആണ്‍കുട്ടിയെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷമാണ് അഞ്ചുപേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത് . ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.

കര്‍ണാടകയ്ക്ക് പുറത്തുനിന്നുള്ള മൈസൂരുവില്‍ എം.ബി.എയ്ക്ക് പഠിക്കുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button