തിരുവല്ല : പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് അന്തരിച്ചു. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കഴിഞ്ഞ ആഴ്ചയാണ് ഭാര്യ ഷീബ ഹൃദയാഘാതം മൂലം അന്തരിച്ചത്. അതിനു മുന്നേ തന്നെ നൗഷാദ് ചികിത്സയിലായിരുന്നു. ഐസിയുവിൽ എത്തിച്ചാണ് ഭാര്യയുടെ മൃതദേഹം നൗഷാദിനെ കാണിച്ചത്.
ഇരുവർക്കും പതിമൂന്നുവയസ്സുകാരിയായ ഒരു മകളുണ്ട്. തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി.നൗഷാദ് ദി ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്.
ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായിട്ടുണ്ട് അദ്ദേഹം. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിർമിച്ചു.
Post Your Comments