Latest NewsNewsInternationalTravelAdventure

മനുഷ്യൻ അന്റാർട്ടിക്ക അന്വേഷിച്ചു പോയ കഥ..

എന്നും മഞ്ഞുറഞ്ഞു കിടക്കുന്ന മഹാ ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ദക്ഷിണ ദ്രുവത്തിലാണ് അന്റാർട്ടിക്കയുടെ സ്ഥാനം. 4600 മീറ്റർ വരെ ഉയരത്തിൽ മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലങ്ങൾ ധാരാളമുണ്ട് അന്റാർട്ടിക്കയിൽ. കരഭാഗം എപ്പോഴും മഞ്ഞുമൂടി കിടക്കുമ്പോൾ ചുറ്റുമുള്ള സമുദ്രത്തിൽ സദാസമയവും കാറ്റടിക്കുന്നതിനാൽ മഞ്ഞുപാളികൾക്ക് കട്ടി കുറവാണ്. അതിനാൽ തന്നെ പ്രത്യേകതരം കപ്പലുകൾക്ക് അതിലൂടെ സഞ്ചരിക്കാൻ സാധിക്കും. ഭൂമിയിലെ കരഭാഗത്തിന് പത്തിലൊന്ന് വലുപ്പം വരുന്ന ആ വമ്പൻ ഭൂഖണ്ഡം അവിടെ ഉണ്ടെന്ന് മനുഷ്യൻ മനസ്സിലാക്കുന്നത് 1820ന് ശേഷമാണ്.

ദക്ഷിണ ധ്രുവ പ്രദേശങ്ങളിലേക്ക് AD 650ൽ സഞ്ചാരികളെ അയച്ചിരുന്നതായി പോളിനേഷ്യക്കാരുടെ ചില കഥകളിലുണ്ട്. എന്നാൽ അതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ല. പതിനെട്ടാം നൂറ്റാണ്ടിലാണ് അങ്ങോട്ടുള്ള സാഹസിക യാത്രയുടെ അറിയപ്പെടുന്ന ചരിത്രം ആരംഭിക്കുന്നത്. ബ്രിട്ടീഷ് നാവികനായ കുക്കും കൂട്ടരും 1775ൽ കുറെ ദൂരം സഞ്ചരിച്ചെങ്കിലും കര കണ്ടെത്താനാകാതെ അവർ മടങ്ങി. അതിനെത്തുടർന്ന് വില്യം സ്മിത്ത് എന്ന സാഹസികൻ 1919ൽ ഷെറ്റ്ലന്റാ ദ്വീപുകൾ കണ്ടെത്തി.

അതിനടുത്ത വർഷം അമേരിക്കയിൽ നിന്നും പാമർ എന്ന സാഹസികനും സംഘവും ഓർലിയൻസ് ചാനലും ഒരു ദ്വീപും കണ്ടെത്തി. ‘പാമർ ലാൻഡ്’ എന്ന് അവർ അതിന് പേരിടുകയും ചെയ്തു. എന്നാൽ അതിനുമുമ്പുതന്നെ ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥർ ആ പ്രദേശം കണ്ടെത്തിയിരുന്നതായി വാദിച്ചു. ‘ഗ്രഹാം ലാൻഡ്’ എന്നാണ് അവർ നേരത്തെ പേരിട്ടിരുന്നതായി അവകാശപ്പെട്ടു. ഇന്ന് ഈ രണ്ട് പേരുകളിലും ആ സ്ഥലം അറിയപ്പെടുന്നു.

ഹോസൻ എന്ന റഷ്യൻ നാവികൻ ദക്ഷിണ ധ്രുവ പ്രദേശത്തെ രണ്ട് ദ്വീപുകൾ ഉണ്ടെന്ന് കണ്ടുപിടിച്ചു. എന്നാൽ അന്റാർട്ടിക്ക എന്നൊരു വൻകര ഉണ്ടെന്ന് ഉറപ്പു നൽകിയത് അമേരിക്കൻ സഞ്ചാരിയായിരുന്ന വിൽക്സ് ആയിരുന്നു. 1839ൽ ദക്ഷിണധ്രുവത്തിന്റെ യഥാർത്ഥ സ്ഥിതി അദ്ദേഹം മനസ്സിലാക്കി. സർ ജെയിംസ് ക്ലാർക്ക് റോസ് പിന്നീട് ദക്ഷിണധ്രുവത്തിലേക്ക് വഴികാട്ടി. മഞ്ഞ് ഇല്ലാത്ത ഒരു ഭാഗത്ത് കൂടിയായിരുന്നു യാത്ര. ആ ഭാഗം പിന്നീട് റോസ് കടൽ എന്ന് അറിയപ്പെട്ടു. (ഈ കടൽമാർഗ്ഗമാണ് പിന്നീട് ഷാകിൾടണും സ്കോട്ട് അമുൻസെന്നും സംഘവും അന്റാർട്ടിക്ക ഭൂഖണ്ഡത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചത്.)

തുടർന്ന് വീണ്ടും തെക്കോട്ട് സഞ്ചരിച്ച റോസ് രണ്ട് അഗ്നിപർവതങ്ങളും അവിടെ കണ്ടെത്തുകയുണ്ടായി. റോസ് കണ്ടെത്തിയ ദ്വീപിൽ നിന്ന് ചില ഫോസിലുകളും കണ്ടെടുക്കപ്പെട്ടു. അങ്ങനെയിരിക്കെ 1821ൽ ഡേവിഡ് എന്നൊരു നാവികൻ വൻകരയിൽ കാലുകുത്തി. നോർവീജിയൻ തിമിംഗല കപ്പലിലെ ക്യാപ്റ്റനായിരുന്ന ക്രിസ്റ്റസും അവിടെ ഇറങ്ങി. 1911ല്‍ അഞ്ചു സംഘങ്ങളാണ് ദക്ഷിണ ധ്രുവത്തിലേക്ക് യാത്രതിരിച്ചത്. അവരിൽ ആദ്യമെത്തിയത് റോൾഡ് അമുൻസെന്നും സംഘമായിരുന്നു.

ഉത്തര ധ്രുവത്തിലേക്കും ദക്ഷിണ ധ്രുവത്തിലേക്കും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിച്ച സഞ്ചാരിയായിരുന്നു അമുൻസെൻ. 1909ലായിരുന്നു അദ്ദേഹം ആദ്യം ഉത്തര ധ്രുവത്തിലേക്ക് യാത്രയായത്. റോബർട്ട് പിയറി അപ്പോഴേക്കും ഉത്തരധ്രുവത്തിൽ എത്തിയതായി വാർത്ത വന്നു. അതോടെ അമുൻസെൻ യാത്ര അന്റാർട്ടിക്കയിലേയ്ക്കാക്കി. അദ്ദേഹം 1911 ഡിസംബർ 14ന് ദക്ഷിണധ്രുവത്തിലെത്തി. മൂന്ന് ദിവസം അവിടെ ചിലവഴിച്ചതിന് ശേഷം അവർ മടങ്ങി.

Read Also:- നിർത്താതെയുള്ള തുമ്മലിന് ചില വീട്ടുവൈദ്യങ്ങൾ!!

ഇതേസമയം മാസങ്ങൾക്കു മുമ്പ് അങ്ങോട്ട് പുറപ്പെട്ട സ്കോട്ടും കൂട്ടരും അവിടെയെത്തി. അമുൻസെൻ ആദ്യം അവിടെ എത്തിയതറിഞ്ഞ അദ്ദേഹം നിരാശനായി. അങ്ങനെ വളരെ നിരാശയോടെ സ്കോട്ടും കൂട്ടരും മടങ്ങാൻ തീരുമാനിച്ചു. മടക്കയാത്രയിൽ ഭക്ഷണം കിട്ടാതെ അവർ അലഞ്ഞു. അവസാനം മഞ്ഞു സമുദ്രത്തിൽ മരിച്ചുവീണു. അന്റാർട്ടിക്ക തേടിയുള്ള സാഹസിക യാത്രയിൽ അവർ രക്തസാക്ഷികളായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button