ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

തിരുവനന്തപുരം കോർപറേഷനിൽ നടന്നത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്: ഒടുവിൽ സമ്മതിച്ച് മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കോർപറേഷൻ ഓഫിസുകളിൽ ലക്ഷങ്ങളുടെ നികുതി തട്ടിപ്പ് നടന്നുയെന്ന് ഒടുവിൽ മേയർ ആര്യ രാജേന്ദ്രൻ സമ്മതിച്ചു. നാട്ടുകാർ നികുതിയായി അടച്ച തുക രേഖപ്പെടുത്താതെയും രേഖപ്പെടുത്തിയത് അക്കൗണ്ടിൽ വരവു വയ്ക്കാതെയുമായിരുന്നു വൻ വെട്ടിപ്പ് നടന്നിരിക്കുന്നത്. വസ്തു നികുതി, ലൈസൻസ് ഫീസ് ഇനങ്ങളിൽ നഗരവാസികൾ അടച്ച തുക വർഷങ്ങളായി കണക്കിൽ വരവു വയ്ക്കാത്തതും പുറത്തു വന്നു. 3 സോണൽ ഓഫിസുകളിൽ നിന്നായി 33,54,169 രൂപ വരവു വയ്ക്കാത്തത് ഇതിനകം വ്യക്തമായി.

സോണൽ ഓഫിസുകളിൽ ജനങ്ങളിൽ നിന്നു സ്വീകരിക്കുന്ന പണം അന്നോ, തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 12 ന് മുൻപോ വികാസ് ഭവനിലെ എസ്ബിഐ ബാങ്കിലെ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നാണു നിർദേശം. ഇതിനായി ചുമതലപ്പെടുത്തിയ ജീവനക്കാർ പണം ബാങ്കിൽ അടയ്ക്കാതെയാണ് 33.54 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയത്.

റസിഡന്റ്സ് അസോസിയേഷൻ മേഖലകളിലും മറ്റും കോർപറേഷൻ ജീവനക്കാർ നേരിട്ടെത്തി നികുതി ശേഖരിക്കാറുണ്ട്. ഇങ്ങനെ കൃത്യമായി നികുതി അടച്ചിരുന്ന മിക്കവരുടെ പേരിലും വൻ കുടിശികയാണു കംപ്യൂട്ടറിൽ കാണിക്കുന്നത്. പണം അടച്ചതിന്റെ മുൻ രസീതുകൾ കൃത്യമായി സൂക്ഷിച്ചു വച്ചവർ അതുമായി നേരിട്ടെത്തി കണക്കു ശരിയാക്കേണ്ട സ്ഥിതിയാണ്. രസീതുകൾ ഇല്ലാത്തവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധനയിലാണ് ആദ്യം ക്രമക്കേടു കണ്ടെത്തിയത്. 5 ഉദ്യോഗസ്ഥരെ ഇതുവരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button